അര്ബുദ ബാധിതയായി അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് താങ്ങും തണലുമായി നിന്നത് നടി സീമയായിരുന്നു. ഇപ്പോഴിത നടൻ കിഷോർ സത്യ സീമയെക്കുറിച്ച് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ഒപ്പം ജോലി ചെയ്യുന്നയാളുടെ പഠിക്കാൻ മിടുക്കികളായ മൂന്ന് പെൺകുട്ടികൾക്കായി ടിവി എത്തിച്ച് നൽകിയത് സീമ ജി നായരായിരുന്നു. മാത്രമല്ല, ലൊക്കേഷനിലെ മറ്റൊരാളുടെ മകന് വിദേശത്ത് പോകാൻ 70,000 രൂപ നൽകി സഹായിച്ചതും സീമയാണെന്ന് കിഷോർ സത്യ പറയുന്നു.
കിഷോർ സത്യയുടെ കുറിപ്പ്
ഇന്നലെ വൈകിട്ട് ലൊക്കേഷനിൽ വച്ച് സംവിധായകൻ അൻസാർ ഖാനും ഞാനും ഒരു കാര്യം സംസാരിക്കുകയായിരുന്നു. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ജോഷിക്ക് 3 പെൺകുട്ടികൾ ആണുള്ളത്. പഠിക്കാൻ മിടുക്കികൾ. പക്ഷെ ഓൺലൈൻ പഠനത്തിനുള്ള ടിവി സൗകര്യം ഇല്ലാത്തതു കൊണ്ട് ജോഷി വിഷമിക്കുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. പെട്ടന്നാണ് എനിക്ക് സീമയുടെ (സീമ ജി നായർ) കാര്യം ഓർമ്മ വന്നത്. പെട്ടന്ന് ഞാൻ സീമയെ വിളിച്ച് ചോദിച്ചു. ഒരു മണിക്കൂറിനുള്ളിൽ മറുപടി വന്നു. നാളെത്തന്നെ ടീവി കൊടുക്കാമെന്നു പറഞ്ഞു.
32 ഇഞ്ചിന്റെ ഒരു പുതിയ HD സ്മാർട്ട് ടിവിയുമായി എത്തി ഇന്നുച്ചയ്ക്ക് ജോഷിക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് ആയി നൽകി. അയാളുടെ തൊണ്ടയിൽ വാക്കുകൾ മുട്ടി. കണ്ണുകൾ നിറഞ്ഞൊഴുകി. എന്നോടും അൻസാറിനോടും നന്ദി പറഞ്ഞു. ഞങ്ങൾ പറഞ്ഞു ഇത് മുഴുവൻ സീമക്ക് ഉള്ളതാണ്. സീമ ഒരേ ഒരാൾ കാരണമാണ് ഇത് സംഭവിച്ചത്.
അപ്പോൾ ഒരു ചെറു വേഷം അഭിനയിക്കാൻ വന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. അയാളുടെ മകന് വിദേശത്തു പോകാൻ കഴിഞ്ഞ ദിവസം 70000 രൂപ സീമയാണ് നൽകിയത്!!
അത് ആർക്കും അറിയില്ലയിരുന്നു. അദ്ദേഹവും നിറഞ്ഞ മനസോടെ അവിടെ ലൊക്കേഷനിലെ ആളുകളുടെ ഇടയിൽ കൈകൾ കൂപ്പി നിൽപ്പുണ്ടായിരുന്നു
സീമ, വെറുതെയല്ല നിങ്ങൾ സ്നേഹസീമ എന്ന് വിളിക്കപ്പെടുന്നത്.
നിങ്ങൾ എന്റെ ചങ്കാണെന്ന് പറയാൻ എനിക്കെന്തൊരു ആവേശമാണെന്നോ.... അഹങ്കാരമാണെന്നോ......
ഒപ്പം ഈ സദ്കർമ്മങ്ങൾക്ക് എല്ലാം സീമയുടെ കൂടെ നിൽക്കുന്ന മുഖം കാണിക്കാൻ ആഗ്രഹിക്കാത്ത, പൊങ്ങച്ചം പറയാൻ ഇഷ്ടമില്ലാത്ത നിരവധി സുമനസുകളും ഉണ്ട്.
അവർക്കും എന്റെ ശിരസു കുനിച്ചുള്ള പ്രണാമം......