വൈക്കത്തെ കായലോര ഗ്രാമമായ ചെന്പിൽ നിന്ന് ലോകമറിയുന്ന മഹാനടനായി മാറിയ മമ്മൂട്ടിക്ക് ഇന്നു 70 വയസ്.
സിനിമയുടെ തിരക്കിൽ എറണാകുളത്തേക്കു പറിച്ചുനട്ടെങ്കിലും കൂടെപഠിച്ച സഹപാഠികളുടെ ഓർമയിൽ മമ്മൂട്ടി എന്നും സ്നേഹവും കരുതലും കലർപ്പില്ലാതെ സൂക്ഷിക്കുന്ന സുഹൃത്താണ്. ‘’കഥ പറയുന്പോൾ’’ എന്ന സിനിമയിലൂടെ സൗഹൃദത്തിന്റെ ആത്മാവിനെ വെള്ളിത്തിരയിൽ കാട്ടിത്തന്ന മമ്മൂട്ടി ജീവിതത്തിലും അക്കാര്യം പലകുറി തെളിയിച്ചിട്ടുണ്ടെന്നു വൈക്കത്തെ സ്നേഹിതർ പറയുന്നു. അഭിനയത്തിൽ വീരഗാഥകൾ രചിച്ച സുഹൃത്തിനെക്കുറിച്ചു പറയുന്പോൾ വെള്ളിവെളിച്ചത്തിന്റെ പരിവേഷമില്ലാത്ത ഈ കൂട്ടുകാർക്ക് നൂറുനാവാണ്.
വിശ്വേശ്വര ബാബു പണിക്കർ
വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം സ്കൂളിൽ മമ്മൂട്ടിക്കൊപ്പം പഠിച്ച വിശ്വേശ്വര ബാബു, കഥ പറയുന്പോൾ സിനിമയിലെ ബാർബർ ബാലനെ പോലെ നിഷ്കളങ്കനാണ്. മമ്മൂട്ടി സിനിമയിൽ തുടക്കം കുറിച്ച കാലം. അന്നദ്ദേഹം മഞ്ചേരിയിൽ അഭിഭാഷകനാണ്. ഒരു ദിവസം രാത്രി 10നുള്ള കെഎസ്ആർടിസി ബസിൽ വൈക്കത്തേക്കു വരികയായിരുന്ന വിശ്വേശ്വര ബാബു തന്റെ പേര് പിന്നിൽനിന്നും ആരോ വിളിക്കുന്നതു കേട്ട് തിരിഞ്ഞു നോക്കി. എന്നാൽ പരിചയമുള്ള ആരേയും കണ്ടില്ല.
മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി തന്നെ വിശ്വേശ്വര ബാബുവെന്ന് തീർത്തു വിളിക്കുന്നത് സുഹൃത്ത് മുഹമ്മദ്കുട്ടിയാണെന്നു ബാബുവിന് ഉറപ്പായിരുന്നു. കുസൃതിയിലും മുന്പനായിരുന്ന മമ്മൂട്ടി ഏതാനും നിമിഷങ്ങൾ ഒളിച്ചിരുന്ന ശേഷമാണ് കൂട്ടുകാരനു മുന്നിൽ പ്രത്യക്ഷനായത്.
എംടിയുടെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയിൽ അഭിനയിച്ചെന്നും സിനിമ കാണണമെന്നും ബാബുവിനോടു പറഞ്ഞു. വിശേഷങ്ങൾ പങ്കുവെച്ചു യാത്ര പറഞ്ഞു. പിന്നീട് 2005ൽ കുലശേഖരമംഗലം സ്കൂളിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് വീണ്ടും പ്രിയ സുഹൃത്തിനെ നേരിട്ടുകാണുന്നത്.
സിനിമയിലെ ബാലനെ പോലെ ആളുകൾക്കിടയിൽ ഒരാളായിനിന്നു തന്റെ സുഹൃത്തിനെ കാണാനാണ് ബാബുവും എത്തിയത്. വേദിക്കു സമീപം നിന്നപ്പോൾ മാറി നിൽക്കാൻ ആരോ പറഞ്ഞു. ജനാരവത്തിനു നടുവിലൂടെ മമ്മൂട്ടി വേദിയിലെത്തി. അധ്യാപകരായിരുന്ന നളിനി, മേരി എന്നിവരോടു കുശലം പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിൽ മമ്മൂട്ടി സ്കൂളിലെ സ്മരണകൾ പങ്കുവെച്ചു.
"ഈ മുറ്റത്ത് എന്റെ കൂട്ടുകാരെയും പ്രിയ അധ്യാപകരെയും തിരഞ്ഞു. കയറി വന്നപ്പോൾ സുഹൃത്തായ വിശ്വേശ്വര ബാബുവിനെയും മറ്റു ചിലരെയും മാത്രം കണ്ടു’ മമ്മൂട്ടി പറഞ്ഞു. പതിറ്റാണ്ടുകൾക്കു ശേഷവും മമ്മൂട്ടി തന്നെ ഓർത്തിരിക്കുന്നു എന്നറിഞ്ഞപ്പോൾ ബാബുവിന്റെ കണ്ണു നിറഞ്ഞു.
പ്രസംഗം കഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ വന്നു ബാബുവിനെ സാന്ത്വനിപ്പിച്ചു. പിന്നീട് വൈക്കത്തു നടന്ന പുഷ്പമേള ഉദ്ഘാടനത്തിനു മമ്മൂട്ടിയെ എറണാകുളത്തെ വീട്ടിലെത്തി ക്ഷണിച്ചപ്പോഴും കാട്ടിക്കുന്ന് ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴുമാണ് തന്റെ പ്രിയ സുഹൃത്തിനെ അവസാനം കണ്ടതെന്നു വിശ്വേശ്വര ബാബു പറയുന്നു.
സെറീന
മമ്മൂട്ടിക്കൊപ്പം എറണാകുളം മഹാരാജാസിൽ ബിരുദ പഠനം നടത്തിയ സെറീനയ്ക്കു മമ്മൂട്ടി ഭാവിയിൽ വലിയ നടനാകുമെന്ന കാര്യത്തിൽ തെല്ലും സംശയമുണ്ടായിരുന്നില്ല. ബിരുദ പഠനത്തിനു ശേഷം മമ്മൂട്ടി അഭിഭാഷകനും സിനിമ നടനുമായി വ്യാപൃതനായപ്പോൾ സെറീന അധ്യാപികയായി. '
പഠന കാലത്ത് മഹാരാജാസിലെ പുളിമരച്ചുവട്ടിലിരുന്ന് ഇവരുടെ സഹപാഠിയായ എറണാകുളം പുല്ലേപ്പടി ഷംസുദിൻ (ഷാന്പു പുല്ലേപ്പടി) മമ്മൂട്ടിയുടെ ഹസ്തരേഖേ നോക്കി താൻ ലോകം അറിയുന്ന ആളായി തീരുമെന്നു പ്രവച്ചിരുന്നു. ഷംസു മരിച്ചപ്പോൾ സെറീന മമ്മൂട്ടിയെ വിളിച്ചു ഇക്കാര്യം ഓർമിപ്പിച്ചു.
ചെന്പിലെ വീടും സ്ഥലവും വിറ്റുപോയെങ്കിലും സഹപാഠികളേയും കൂട്ടുകാരെയും ബന്ധുക്കളേയുമെല്ലാം മമ്മൂട്ടി ഇപ്പോഴും അന്വേഷിക്കും. മമ്മൂട്ടിയുടെ ബാപ്പ മരിച്ച വേളയിലാണ് ഒടുവിൽ നേരിൽ കണ്ടത്. മാസത്തിൽ ഒരിക്കലെങ്കിലും ഫോണിലൂടെ സൗഹൃദം നിലനിർത്തുന്നുണ്ട്, സെറീന പറയുന്നു.
സിനിമയിൽ അഭിനയിക്കുന്നതിനു മുന്പ് മമ്മൂട്ടി ആദ്യം അഭിനയിച്ചു തുടങ്ങുന്നത് നാടക നടനും സംവിധായകനുമായിരുന്ന ടി.കെ. ജോണ് മാളവിക സംവിധാനം ചെയ്ത പ്രഫഷണൽ നാടങ്ങളിലാണ്. അന്നു വൈക്കം ഭാരത് കോളജിലെ വാർഷികത്തിനു അരങ്ങേറിയ നാടകത്തിലെ മമ്മൂട്ടിയുടെ പ്രകടനവും ഉജ്ജ്വലമായിരുന്നു, സുഹൃത്ത് ഓർക്കുന്നു.
മറുനാടുകളിൽ എത്തുന്ന വൈക്കത്തെ കലാകാരൻമാർക്ക് മമ്മൂട്ടിയുടെ നാട്ടിൽനിന്നും വരുന്നവരാണെന്ന വലിയ സ്നേഹവായ്പ് ലഭിക്കുന്നുണ്ടെന്നു സംസ്ഥാന നാടക അവാർഡ് ജേതാവായ പ്രദീപ് മാളവികയും പറയുന്നു.
കെ. മണിയപ്പൻ
കുലശേഖരമംഗലം സ്കൂളിലെ മുഹമ്മദ്കുട്ടിയുടെ സഹപാഠിയായ കെ. മണിയപ്പന്റെയുള്ളിലും ഒരു ബസ് യാത്രയുടെ ഓർമയാണ് നിറയുന്നത്. സിനിമയിൽ മമ്മൂട്ടിക്കു അവസരങ്ങൾ ലഭിച്ചു തുടങ്ങിയ സമയം. വക്കീൽ ജോലിയും കഴിഞ്ഞു രാത്രി വൈകി ഒരു ദിവസം നല്ല തിരക്കുള്ളപ്പോഴാണ് എറണാകുളം സ്റ്റാൻഡിൽനിന്നും മമ്മൂട്ടി ബസിൽ ഓടിക്കയറുന്നത്.
അതിൽ മണിയപ്പനായിരുന്നു കണ്ടക്ടർ. ടിക്കറ്റു നൽകാൻ അടുത്തെത്തിയപ്പോഴാണ് കൂട്ടുകാരനെ കണ്ടത്. പരിചയക്കാരനായ ഒരു യാത്രക്കാരനെ എഴുന്നേൽപ്പിച്ച് മമ്മൂട്ടിക്കു സീറ്റു തരപ്പെടുത്തി നൽകി. മേളയെന്ന സിനിമയാണ് ഇപ്പോൾ ചെയ്തതെന്നും ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മമ്മൂട്ടി പറഞ്ഞു. യാത്രയിലെന്പാടും വിശേഷങ്ങൾ പങ്കുവച്ചു.
ചെന്പ് മുസ്ലിം പള്ളിയുടെ മുന്നിൽ അന്ന് കെഎസ്ആർടിസിക്കു സ്റ്റോപ്പില്ല. പ്രിയ കൂട്ടുകാരനെ ഇറക്കാൻ മണിയപ്പൻ അന്നു ബെല്ലടിച്ചു ബസ് നിർത്തി. കാലം മമ്മൂട്ടിയുടെ അഭിനയ സപര്യ തുടരാൻ വേണ്ടതൊക്കെ ചെയ്തു കൊടുക്കുന്നുണ്ടെന്നും ആ വലിയ സൗഹൃദത്തിന് ഇപ്പോഴും മാറ്റമില്ലെന്നും മണിയപ്പൻ പറയുന്നു.