ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീട് ജനപ്രിയ താരമായി മാറിയ നടനാണ് ദിലീപ്. മിമിക്രി രംഗത്തുനിന്നാണ് ദിലീപ് സിനിമയില്‍ എത്തിയത്. ഹാസ്യത്തിന് പ്രാധാന്യമുളള ദിലീപ് ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ വലിയ വിജയമാണ് നേടിയത്.
ദിലീപിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു മമ്മൂട്ടി-ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൈന്യം. 1994ല്‍ ഇറങ്ങിയ സിനിമയില്‍ ഒരു ചെറിയ റോളിലാണ് ദിലീപ് എത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം മുകേഷ്, പ്രിയ രാമന്, മോഹിനി, വിക്രം, ദിലീപ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
സൈന്യം ചെയ്യുന്ന സമയത്ത് ദിലീപിനൊപ്പമുളള അനുഭവം ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി അടുത്തയിടെ പങ്കു വച്ചിരുന്നു. ഷിബു ചക്രവർത്തിയുടെ വാക്കുകൾ ഇങ്ങനെ....
"ഹൈദാരാബാദില്‍ ആയിരുന്നു സൈന്യത്തിന്റെ ഷൂട്ടിംഗ്. അന്ന് ദിലീപ് എല്ലാ ദിവസവും എന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. അന്ന് മൊബൈല്‍ ഇല്ലാത്തതുകൊണ്ട് എസ്ടിഡി ബൂത്തിലേക്ക് ഫോണ്‍ വിളിക്കാനൊക്കെ പോവും. രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു.
ഞാനും ദിലീപും ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് നടക്കും. ദിലീപ് കൂടെ വരുന്നത് നമുക്കും സന്തോഷം ഉണ്ടാക്കുന്ന കാര്യമായിരുന്നു. കാരണം ദിലീപ് മിമിക്രി രംഗത്തുനിന്നുളള ആളായതുകൊണ്ട് എന്തെങ്കിലും തമാശകളൊക്കെ അവന് പറയും.
അതിന്റെ കൂടെ ദിലീപിന് ഒരു ദുരുദ്ദേശ്യം ഉണ്ടായിരുന്നു. സൈന്യത്തിലെ പിളേളരുടെ ഗ്രൂപ്പിന് പറയത്തക്ക ഡയലോഗുകളൊന്നുമില്ല. പേരുകൾ പോലും ആര്‍ക്കും കറക്ടായിട്ട് ഇല്ലായിരുന്നു. സൈന്യത്തില്‍ മമ്മൂട്ടിയുടെയും മുകേഷിന്റെയും കഥകളുളള സമയത്ത് അവിടെ പഠിക്കുന്ന ട്രെയിനി പിളേളരാണ് ഇവർ. അപ്പോ അവര്‍ക്ക് കഥ പറയാന്‍ പോവാന്‍ പറ്റില്ല. കാരണം മെയിന്‍ കഥ അപ്പുറത്താണ് നില്‍ക്കുന്നത്.
അപ്പോ ദിലീപ് എന്റെ അടുത്ത് ഒരു ഡയലോഗ് ഉണ്ടാകുമോ എന്ന് ചോദിച്ചു. അങ്ങനെ അവന് കൊക്കു തോമ എന്ന പേരിട്ട് കൊടുക്കുകയും അവന്റെ ട്രാക്ക് ഒരല്‍പ്പം ഉളളില്‍ നില്ക്കാന് പറ്റുന്ന രീതിയിലുളള സ്പേസ് ഉണ്ടാക്കികൊടുക്കുകയും ചെയ്തു'- ഷിബു ചക്രവർത്തി പറഞ്ഞു.