മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമകളിലൊന്നാണ് ചിത്രം. 1988-ൽ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷരുടെ ഇടയിൽ ചർച്ചാവിഷയമാണ്. മോഹൻലാലിന്റ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ വിഷ്ണു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിനിമയെക്കുറിച്ചുള്ള സംവിധായകൻ പ്രിയദർശന്റെ ചില വാക്കുകളാണ്. ചിത്രം ചെയ്യുന്പോൾ മോഹൻലാലിന് വിശ്വാസക്കുറവ് ഉണ്ടായിരുന്നുവെന്നാണ് പ്രിയദർശൻ ഒരഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ...
"ചിത്രം സിനിമയുടെ പല സീനുകളിലും ലാലിന് വിശ്വാസക്കുറവുണ്ടായിരുന്നു. ലാലിന്റെ തന്നെ ചില സിനിമകളുടെ പരാജയമായിരുന്നു ഇതിന് കാരണം. ഇത്തരത്തിലൊരു സിനിമ ചെയ്യണോ എന്ന് പല നിർമാതാക്കളും മോഹൻലാലിനോട് ചോദിച്ചിരുന്നു.
ചിത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച് പത്തു ദിവസത്തിന് ശേഷമായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. ഇത് മോഹൻലാലിനെ നിരാശപ്പെടുത്തിയിരുന്നു.
"എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ’ എന്ന് മോഹൻലാൽ ക്ലൈമാക്സിൽ ടു എം.ജി. സോമനോചോദിക്കുന്ന ഒരു രംഗമുണ്ട്. ആ സീൻ എടുത്തുകൊണ്ടിരിക്കുന്പോൾ മദ്രാസിലെ ചില വലിയ പ്രൊഡ്യൂസർമാർ വന്നിട്ട് എന്തിനാണ് ഇങ്ങനത്തെ സിനിമകളിലൊക്കെ അഭിനയിക്കുന്നത്, ഒരു ഹീറോ ആയിട്ട് വന്നുകൊണ്ടിരിക്കുകയല്ലേ എന്നൊക്കെ ലാലിനോട് ചോദിച്ചു.
ഇതൊക്കെ കേട്ടപ്പോൾ ലാൽ ആകെ അപ്സെറ്റായി. സീക്വൻസ് ഷൂട്ട് ചെയ്തെങ്കിലും ആ സീൻ ശരിയായില്ല. പടം രണ്ടുദിവസം കഴിഞ്ഞപ്പോൾ രഞ്ജിനിക്ക് ഒരു അസുഖം വന്ന് നിന്നുപോയി. പിന്നീട് ഒന്നര വർഷത്തിന് ശേഷമാണ് ബാക്കി സീനുകളെല്ലാം ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് ഈ സീൻ ഞാൻ വീണ്ടും ഷൂട്ട് ചെയ്തു.
അപ്പോഴേക്കും ആര്യൻ, വെള്ളാനകളുടെ നാട് ഇങ്ങനെയുള്ള ഹിറ്റുകളൊക്കെ വന്നുകഴിഞ്ഞു. ലാലിന് എന്റെ മേലുള്ള വിശ്വാസം കൂടി. അങ്ങനെയിരിക്കെ ഈ രംഗം വീണ്ടും ഷൂട്ട് ചെയ്തപ്പോൾ ലാൽ മനോഹരമായി ചെയ്തു. അതിന് ശേഷം ഞാൻ ഈ രണ്ടു രംഗങ്ങളും എഡിറ്റിംഗ് റൂമിലിട്ട് ലാലിന് കാണിച്ചുകൊടുത്തു.
ചിത്രം സിനിമ ഇറങ്ങുന്നതിന് മുൻപ് സത്യൻ അന്തിക്കാടും ശ്രീനിവാസനും പ്രിവ്യൂ കണ്ടു പുറത്തുവന്നപ്പോൾ അവർക്കും അവരുടേതായ ഒരു സംശയം സിനിമയുടെ കാര്യത്തിലുണ്ടായിരുന്നെന്നും എന്നാൽ എന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവർ അപ്പോൾ അക്കാര്യം എന്നോടു പറഞ്ഞിരുന്നില്ലെന്നും പ്രിയദർശൻ പറഞ്ഞു.