പ്രകൃതിയും പച്ചപ്പും ജീവിതത്തോട് എത്രമാത്രം ചേർന്നു നിൽക്കുന്നുവെന്നു ഓർമപ്പെടുത്താനെത്തുന്ന മലയാള ചിത്രം കാടകലം ഇനി ലോകോത്തര കാഴ്ചാവസന്തത്തിലേക്ക്. സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ബ്രിട്ടനിലെ ഫസ്റ്റ് ടൈം ഫിലിം മേക്കർ അവാർഡ് ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലക്ഷൻ നേടി.
വിവിധ രാജ്യങ്ങളിൽനിന്നുള്ള മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയിലേക്കാണ് കാടകലം ഇടംപിടിച്ചിരിക്കുന്നത്. ഇതിനൊപ്പം ധൻബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം സെലക്ഷൻ നേടിയിട്ടുണ്ട്. മുന്പ് ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് കാടകലം നേടിയിരുന്നു.
നവാഗതരായ ജിന്റോ തോമസും സഖിൽ രവീന്ദ്രനും ചേർന്നാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ്റ്റർ ഡാവിഞ്ചിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. നാടകപ്രവർത്തകനും സിനിമ സീരിയൽ താരവുമായ സതീഷ് കുന്നോത്ത്, കോട്ടയം പുരുഷൻ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
കാടിന്റെ നന്മയും നിലനിൽപ്പുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. സമൂഹത്തിൽ ഇന്നും പിന്നോക്കം നിൽക്കുന്ന ആദിവാസി സമൂഹത്തിന്റെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളും നിഷ്കളങ്കതയും പകർത്തുന്നതോടൊപ്പം നാഗരികതയുടെ ദൂഷ്യങ്ങളും മലിനീകരണം, വനനശീകരണം തുടങ്ങിയ കാലിക പ്രസക്തമായ വിഷയങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നു തിരക്കഥാകൃത്ത് ജിന്റോ തോമസ് പറയുന്നു. ചിത്രത്തിന്റെ എഴുത്തിനൊപ്പം ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ് ജിന്റോ തോമസ്.
കാടിന്റെ ഭംഗിയും സമാധാനവും കാണിക്കുന്നതിനോടൊപ്പം കാടിന്റെ മക്കളുടെ പൈതൃകവും പാരന്പര്യവും കാത്തു സൂക്ഷിക്കണം എന്നുളള ആശയവും ചിത്രം പറയുന്നുണ്ട്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഇടുക്കി ഡാമിന്റെ സമീപത്തുള്ള വനത്തിലാണ്.
ചിത്രത്തിലെ കനിയേ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പി.എസ്. ജയഹരി സംഗീതം പകർന്നിരിക്കുന്നു. സംഗീത സംവിധായകനും ഗായകനുമായ ബിജിബാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം റെജി ജോസഫും എഡിറ്റിംഗ് അംജാത് ഹസനും കലാസംവിധാനം ബിജു ജോസഫും നിർവഹിച്ചിരിക്കുന്നു.