ആസിഡ് ആക്രമണങ്ങൾക്ക് ഇരയായവരെ ഓർമിപ്പിച്ച് കൊണ്ട് ഒരു ഹ്രസ്വചിത്രം യു ട്യൂബിൽ കിടന്ന് കറങ്ങുന്നുണ്ട്. 14 മിനിറ്റിലേറെ ദൈർഘ്യമുള്ള ചിത്രം ഒരു കുഞ്ഞൻ ത്രില്ലറാണ്. തുടക്കം കാണുന്പോൾ ഡോക്യുമെന്ററിയാണോയെന്ന് തോന്നാമെങ്കിലും കഥയുടെ ചുരുൾ അഴിയുന്നതോടെ ചിത്രം ത്രില്ലർ മൂഡിലേക്ക് മാറും.
ഡോ. അർജുൻ കർത്തായാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി വിജയ വഴിയിലെത്തുന്ന സ്ത്രീയാണ് ചിത്രത്തിലെ നായിക. ആസിഡ് ആക്രമണം ഉണ്ടാകാനുള്ള കാരണവും നിയമം അക്രമകാരികൾക്ക് നൽകിയ ശിക്ഷകളും സംവിധായകൻ അക്കമിട്ട് പറയുന്നുണ്ട്.
കഥയുടെ താളത്തിനൊത്ത് സംഗീതം കൈകാര്യം ചെയ്ത് ചിത്രത്തെ പ്രേക്ഷകരുടെ മനസിലേക്ക് അടുപ്പിച്ചിരിക്കുന്നത് എബി ഡേവിഡാണ്. തേജസ് സതീശൻ എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രം യു ട്യൂബിൽ ഇതിനോടകം അരലക്ഷത്തിലേറെ പ്രേക്ഷകരെ കൂടെ കൂട്ടിയിട്ടുണ്ട്. അഭിമന്യൂ കെ. രാജുവാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഡോ. മിനു സുർദാസ്, ഡോ. ടി.പി.സുമേഷ്, ഡോ. രവീന്ദ്രൻ മേനോൻ, ഡോ. ശിൽപ അർജുൻ, ഫൈസൽ റഹ്മാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഒരുകൂട്ടം ഡോക്ടർമാരാണ് ആസിഡ് ഇരകളുടെ പ്രശ്നങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ ഇത്തരം ഒരു ചിത്രവുമായി മുന്നോട്ടുവന്നിരിക്കുന്നത്.