കോവിഡ് ബാധിച്ചു സുഹൃത്ത് മരിച്ചതിന്റെ വേദന പങ്കുവച്ച് സീരിയല്‍ താരം അമൃത നായർ. കോവിഡിനെ വളരെ നിസാരമായാണ് പലരും കാണുന്നതെന്നും എന്നാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ ആഴം എത്രയാണെന്നു മനസ്സിലാകുകയെന്ന് അമൃത ലൈവ് വിഡിയോയിൽ പറഞ്ഞു.
ഞെട്ടിച്ച വാർത്തയ്ക്കൊപ്പം വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കാനാണ് അമൃത ലൈവിൽ എത്തിയത്. ‘‘കോവിഡിനെ പലരും ഗൗരവത്തിൽ എടുത്തിട്ടില്ല. പലർക്കും വീട്ടിലിരിക്കാൻ ബുദ്ധിമുട്ടാണ്. ബോറിംങാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക.
തമിഴ് സിനിമയുടെ ഷൂട്ടിനായി പോയപ്പോൾ പരിചയപ്പെട്ടൊരു വ്യക്തിയാണ്. പുള്ളിക്കാരൻ മരിച്ചു. കോവിഡ് വാക്സീൻ എടുത്തിരുന്നു. വാക്സീൻ എടുത്തതിനുശേഷം അറ്റാക്ക് വന്നാണു പോയത്. വാക്സീൻ എടുത്തവരാണെങ്കിലും നല്ലതുപോലെ സൂക്ഷിക്കുക എല്ലാവരും കെയർ ചെയ്യുക. എന്തെങ്കിലും സംഭവിച്ചാൽ കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കോവിഡ് നമ്മുടെ ജീവിതത്തിൽ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസ്സിലാവുക. ആരൊക്കയൊണ് നഷ്ടമാകുക എന്നൊന്നും പറയാൻ പറ്റില്ല. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക.
എനിക്ക് ഭയങ്കര ഷോക്കിംഗായിട്ടുള്ള കാര്യമായിരുന്നു ഇത്. പുള്ളിക്ക് കോവിഡാണെന്ന് അറിയില്ലായിരുന്നു. ചെന്നൈയിൽ വളരെ സഹായമുള്ള ചേട്ടനായിരുന്നു. മൃതദേഹത്തിന്റെ ഫോട്ടോകണ്ടാണ് ചേട്ടൻ മരിച്ച വിവരം അറിഞ്ഞത്. എല്ലാവരും സേഫായി ഇരിക്കുക. – അമൃത പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.