ചെന്നൈ: പാർട്ടിക്കുള്ളിലും പുറത്തും അനുകൂലിക്കുന്നവരെയും വിയോജിക്കുന്നവരെയും നേർത്തൊരു പുഞ്ചിരിയിലൂടെ ചേർത്തു നിർത്തിയ സിപിഎമ്മിന്റെ സൗമ്യമുഖം കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു.
അർബുദബാധിതനായതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടോടെയായിരുന്നു അന്ത്യം. ഭാര്യ വിനോദിനിയും മക്കളായ ബിനോയിയും ബിനീഷും മരണസമയത്ത് അടുത്തുണ്ടായിരുന്നു.
ഭൗതികശരീരം ഇന്നു രാവിലെ ചെന്നൈയിൽനിന്ന് എയർ ആംബുലൻസിൽ തലശേരിയിലെ കുടുംബവീട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരം തലശേരി ടൗണ് ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. നാളെ രാവിലെ 11 മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് മൂന്നിന് പയ്യാന്പലത്ത് സംസ്കാരം.
അഞ്ചു തവണ തലശേരി നിയമസഭാ മണ്ഡലത്തിൽനിന്നു വിജയിച്ചു. 2006-2011 ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരം, ടൂറിസം വകുപ്പുകളിൽ മന്ത്രിയായി. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്നു കഴിഞ്ഞ മാസമാണ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞത്.
2020ൽ ആരോഗ്യ കാരണങ്ങളാൽ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതോടെ ഇടക്കാലത്ത് ഒരു വർഷക്കാലം സെക്രട്ടറിയുടെ ചുമതല താത്കാലികമായി ഒഴിഞ്ഞിരുന്നു.
എ. വിജയരാഘവനായിരുന്നു പകരം ചുമതല നൽകിയത്. പിന്നീട് നടന്ന എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിയെത്തിയ കോടിയേരി ബാലകൃഷ്ണൻ, പാർട്ടിയും സർക്കാരും വിവാദങ്ങളിൽപ്പെട്ടപ്പോഴെല്ലാം സ്വന്തം ആരോഗ്യം പോലും അവഗണിച്ച് പാർട്ടിക്കു വേണ്ടി പൊരുതി.
1953 നവംബർ 16ന് കണ്ണൂർ തലശേരിയിൽ എൽപി സ്കൂൾ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി ജനനം. കോടിയേരി ജൂണിയർ ബേസിക് സ്കൂൾ, ഓണിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് മാഹി മഹാത്മാ ഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽനിന്ന് പ്രീഡിഗ്രിയും ഡിഗ്രി പഠനവും പൂർത്തിയാക്കി.
1970ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു. എസ്എഫ്ഐയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത കോടിയേരി 1973ൽ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1979 വരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തുടർന്നു.
1975ൽ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയിൽവാസമനുഭവിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1980ൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റും 1988ൽ പാർട്ടി സംസ്ഥാന സമിതി അംഗവുമായി. 1990 മുതൽ 95 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. പിണറായി വിജയനു പിന്നാലെ 2015 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
വിഭാഗീയതയുടെ പേരിൽ പാർട്ടി വലിയ വെല്ലുവിളി നേരിട്ട അക്കാലത്ത് ഇരുപക്ഷങ്ങളെയും കൂട്ടിയിണക്കിയ നേതൃപാടവത്തിന്റെ ഉടമയായിരുന്നു കോടിയേരി. പാർട്ടി ഏൽപ്പിച്ച ചുമതലകളെല്ലാം ഏറ്റെടുത്തു നിർവഹിച്ച കോടിയേരി അവസാന നിമിഷം വരെയും പാർട്ടിക്കു മുതൽക്കൂട്ടായിരുന്നു.
അർബുദബാധിതനായതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടോടെയായിരുന്നു അന്ത്യം. ഭാര്യ വിനോദിനിയും മക്കളായ ബിനോയിയും ബിനീഷും മരണസമയത്ത് അടുത്തുണ്ടായിരുന്നു.
ഭൗതികശരീരം ഇന്നു രാവിലെ ചെന്നൈയിൽനിന്ന് എയർ ആംബുലൻസിൽ തലശേരിയിലെ കുടുംബവീട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരം തലശേരി ടൗണ് ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. നാളെ രാവിലെ 11 മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് മൂന്നിന് പയ്യാന്പലത്ത് സംസ്കാരം.
അഞ്ചു തവണ തലശേരി നിയമസഭാ മണ്ഡലത്തിൽനിന്നു വിജയിച്ചു. 2006-2011 ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരം, ടൂറിസം വകുപ്പുകളിൽ മന്ത്രിയായി. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്നു കഴിഞ്ഞ മാസമാണ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞത്.
2020ൽ ആരോഗ്യ കാരണങ്ങളാൽ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതോടെ ഇടക്കാലത്ത് ഒരു വർഷക്കാലം സെക്രട്ടറിയുടെ ചുമതല താത്കാലികമായി ഒഴിഞ്ഞിരുന്നു.
എ. വിജയരാഘവനായിരുന്നു പകരം ചുമതല നൽകിയത്. പിന്നീട് നടന്ന എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിയെത്തിയ കോടിയേരി ബാലകൃഷ്ണൻ, പാർട്ടിയും സർക്കാരും വിവാദങ്ങളിൽപ്പെട്ടപ്പോഴെല്ലാം സ്വന്തം ആരോഗ്യം പോലും അവഗണിച്ച് പാർട്ടിക്കു വേണ്ടി പൊരുതി.
1953 നവംബർ 16ന് കണ്ണൂർ തലശേരിയിൽ എൽപി സ്കൂൾ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി ജനനം. കോടിയേരി ജൂണിയർ ബേസിക് സ്കൂൾ, ഓണിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് മാഹി മഹാത്മാ ഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽനിന്ന് പ്രീഡിഗ്രിയും ഡിഗ്രി പഠനവും പൂർത്തിയാക്കി.
1970ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു. എസ്എഫ്ഐയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത കോടിയേരി 1973ൽ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1979 വരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തുടർന്നു.
1975ൽ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയിൽവാസമനുഭവിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1980ൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റും 1988ൽ പാർട്ടി സംസ്ഥാന സമിതി അംഗവുമായി. 1990 മുതൽ 95 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. പിണറായി വിജയനു പിന്നാലെ 2015 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
വിഭാഗീയതയുടെ പേരിൽ പാർട്ടി വലിയ വെല്ലുവിളി നേരിട്ട അക്കാലത്ത് ഇരുപക്ഷങ്ങളെയും കൂട്ടിയിണക്കിയ നേതൃപാടവത്തിന്റെ ഉടമയായിരുന്നു കോടിയേരി. പാർട്ടി ഏൽപ്പിച്ച ചുമതലകളെല്ലാം ഏറ്റെടുത്തു നിർവഹിച്ച കോടിയേരി അവസാന നിമിഷം വരെയും പാർട്ടിക്കു മുതൽക്കൂട്ടായിരുന്നു.