കോട്ടയം: എംജി യൂണിവേഴ്സിറ്റിയും അടിമാലിയിൽ നിന്നുള്ള ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയും ചേർന്ന് അടിമാലിയിൽ അവക്കാഡോ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നു.
ഇതു സംബന്ധിച്ച് സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ ഡോ. പ്രകാശ് കുമാറും ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിക്ക് വേണ്ടി ചെയർമാൻ അഡ്വ. ബിജു പറയന്നിലവും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
അവക്കാഡോ ഉൾപ്പെടെയുള്ള ഇറക്കുമതി വിഭാഗത്തിൽപ്പെട്ട പഴങ്ങൾ കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കേണ്ടത് സംസ്ഥാനത്തെ കാർഷിക മേഖലയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണെന്ന് ചടങ്ങിൽ പങ്കെടുത്ത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു.
ഈ വിഭാഗങ്ങളിൽപ്പെട്ട പഴങ്ങൾക്ക് വിപണിയിൽ വിലസ്ഥിരത ഉറപ്പുവരുത്തുന്നതിന് സഹായകമാകും വിധം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും, അവയുടെ മൂല്യവർധിത ഉത്പന്ന യൂണിറ്റുകൾ ആരംഭിക്കുന്നതിനും ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യുസർ കന്പനി നേത്യത്വം നൽകുമെന്നും അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
സർവകലാശാല ഫിനാൻസ് ഓഫീസർ ബിജു മാത്യു, സ്കൂൾ ഓഫ് ബയോസയൻസ് ഡയറക്ടർ ഡോ. ജിഷ എം.എസ്., സ്കൂൾ ഓഫ് ബയോസയൻസ് പ്രൊഫസർ ഡോ. ജെ.ജി. റേ, ഐക്യുഎസി ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ്, ഡോ. ലിനു മാത്യു, ഫ്രൂട്ട്സ് വാലി കന്പനിയെ പ്രതിനിധീകരിച്ച് രഞ്ജിത്ത് ജോസഫ് (ദുബായ്), വർഗീസ് തന്പി (ആഫ്രിക്ക), ജോസഫ് മാത്യു (സിംഗപ്പൂർ), ജോയ് ഇലവത്തിങ്കൽ (ഖത്തർ), ജോസി കൊച്ചുകുടി, ചിന്തു ജോസ്, അഞ്ജു മാത്യു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.