തിരുവനന്തപുരം: സംസ്ഥാനത്തു ജനകീയ സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച സിൽവർലൈൻ പദ്ധതിയിൽനിന്നു സംസ്ഥാന സർക്കാർ പിന്നോട്ടെന്നു സൂചന. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ വാക്കുകളാണ് ഇതിലേക്കു സൂചന നല്കുന്നത്.
കേന്ദ്ര നിലപാട് തിരുത്തിയില്ലെങ്കിൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കേന്ദ്രാനുമതിയോടെ മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയൂ. സംസ്ഥാനത്തിനു നടപ്പാക്കാൻ കഴിയുമായിരുന്നെങ്കിൽ അതു നേരത്തേ നടപ്പാക്കിയേനെ.
കേന്ദ്രം നിലപാട് മാറ്റി പദ്ധതിക്ക് അനുമതി നൽകണമെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നവർ കേന്ദ്ര നിലപാട് തിരുത്തിക്കാൻ ഇടപെടണം. നാടിന്റെ നല്ല നാളേക്കായുള്ള പദ്ധതിയാണിത്.
പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ടി അനുമതി കിട്ടുന്നതിനുമുമ്പ് സംസ്ഥാനത്തിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാനാണ് ആലോചിച്ചത്. അനുമതി കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു.
അനുമതി കിട്ടുന്പോഴേക്ക് സർവേ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്കു കടന്നത്. എന്നാൽ, ദൗർഭാഗ്യകരമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു സംസാരിക്കുന്ന പലരും പദ്ധതി വരാൻ പാടില്ലാത്തതാണ് എന്നാണു പറയുന്നത്.
പദ്ധതി ആരംഭിക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം. സംസ്ഥാനത്തിനു മാത്രമായി പദ്ധതി നടപ്പാക്കാനാകില്ല. സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ പറ്റില്ല എന്ന നിലപാടാണ് കേന്ദ്രം ഇപ്പോൾ സ്വീകരിക്കുന്നതായി കാണുന്നത്. ആ നിലപാട് മാറ്റി, പദ്ധതി നാടിനാവശ്യമാണെന്നു കരുതി അനുമതി നല്കണം. നാടിന് ആവശ്യമുള്ള പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നതു ക്രൂരമാണെന്നു തിരിച്ചറിഞ്ഞാൽ നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജ്ഞാപനം പുതുക്കാതെ സർക്കാർ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടു സാമൂഹികാഘാത പഠനം നിശ്ചയിച്ച കാലാവധിയിൽ പൂർത്തിയാക്കാത്ത സാഹചര്യത്തിൽ സർക്കാർ തത്കാലം പദ്ധതിയുമായി മുന്നോട്ടില്ലെന്നു സൂചന. ഇക്കാര്യത്തിൽ സർക്കാർ വിജ്ഞാപനവും പുതുക്കിയില്ല. പദ്ധതി കടന്നുപോകുന്ന പതിനൊന്നിൽ ഒൻപതു ജില്ലകളിലാണു സാമൂഹികാഘാത പഠനം നടത്താൻ തീരുമാനിച്ചിരുന്നത്.
മലപ്പുറത്തും തൃശൂരിലും ഈ മാസത്തോടെ സാമൂഹികാഘാത പഠനത്തിന്റെ കാലാവധി കഴിയും. ശേഷിക്കുന്ന ജില്ലകളിൽ ഇതിനകംതന്നെ കാലാവധി തീർന്നിരുന്നു. എന്നാൽ, പഠനം തുടരുന്നതിനു സർക്കാർ വിജ്ഞാപനമിറക്കിയിട്ടില്ല. റവന്യു വകുപ്പാണു പുതിയ വിജ്ഞാപനം ഇറക്കേണ്ടത്. വിജ്ഞാപനം ഇറക്കാതെ ഏജൻസികൾക്ക് ഇനി സാമൂഹികാഘാതപഠനം തുടരാനാവില്ല.
സാമൂഹികാഘാത പഠനത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന വിവരം ഏജൻസികളിൽനിന്നു ശേഖരിച്ചു നൽകാൻ ജില്ലാ കളക്ടർമാർക്കു റവന്യു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ആറു മാസത്തിനകം സാമൂഹ്യാഘാത പഠനം നടത്തണമെന്നാണ് ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. പഠനം പൂർത്തിയായാൽ മാത്രമേ സ്ഥലമേറ്റെടുക്കലുമായി സർക്കാരിനു മുന്നോട്ടു പോകാൻ കഴിയൂ.
പദ്ധതി വിവാദമായതിനെത്തുടർന്നു സിൽവർലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ കല്ലിടലിനു പകരം ജിയോ ടാഗിംഗ് ഉപയോഗിച്ച് സർവേ നടപടികൾ തുടരാൻ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ഒരിടത്തും ഇപ്പോൾ ഈ പ്രവർത്തനം നടക്കുന്നില്ല.
അതേസമയം, സാമൂഹികാഘാത പഠനത്തിന്റെ സമയം അവസാനിച്ചതിനാൽ പദ്ധതി ഉപേക്ഷിച്ചുവെന്ന് അർഥമില്ലെന്നാണു കെ-റെയിൽ അധികൃതർ വ്യക്തമാക്കുന്നത്.