തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവച്ചു. ഇന്നലെ വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയ ശേഷം പത്രസമ്മേളനം നടത്തിയാണ് മന്ത്രി രാജിപ്രഖ്യാപനം നടത്തിയത്.
സാംസ്കാരിക, ഫിഷറീസ് വകുപ്പുകളുടെ മന്ത്രിയായിരുന്ന സജി ചെറിയാൻ കഴിഞ്ഞ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് ഭരണഘടനയെ രൂക്ഷമായി അവഹേളിച്ച് പ്രസംഗം നടത്തിയത്. മല്ലപ്പള്ളി പ്രസംഗത്തത്തുടർന്ന് മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു.
സഭയ്ക്കകത്ത് പ്രതിഷേധം രൂക്ഷമായതോടെ ഇന്നലെ നിയമസഭയിൽ ചോദ്യോത്തരവേള പോലും സ്പീക്കർ ഒഴിവാക്കി. ഇന്നലെ രാവിലെ സിപിഎം സെക്രട്ടേറിയറ്റ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് മുഖ്യമന്ത്രി വിവാദപ്രസംഗം സംബന്ധിച്ചു അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും തേടി. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മന്ത്രിയുടെ രാജിയെന്നാണു സൂചന.
രാവിലെ സിപിഎം സെക്രട്ടേറിയറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രി സജി ചെറിയാനോട്, രാജിവയ്ക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "എന്തിനാണ് രാജി, പറയേണ്ട കാര്യങ്ങളെല്ലാം നേരത്തേ തന്നെ പറഞ്ഞു'എന്നായിരുന്നു മറുപടി. എന്നാൽ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച മന്ത്രിയെ പിന്തുണയ്ക്കേണ്ട കാര്യമില്ലെന്ന നിലപാട് സിപിഎം കേന്ദ്ര നേതൃത്വവും സ്വീകരിച്ചതോടെയാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്തുനിന്നു പുറത്തക്കുള്ള വാതിൽ തുറന്നത്.
ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ 2018- ൽ കെ.കെ. രാമചന്ദ്രൻനായരുടെ നിര്യാണത്തെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് സജി ചെറിയാൻ ആദ്യമായി നിയമസഭയിൽ എത്തിയത്. തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 32093 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറെ വിശ്വസ്തനായിരുന്നു സജി ചെറിയാൻ.
8 മിനിറ്റ് നിയമസഭ പിരിഞ്ഞു
തിരുവനന്തപുരം: സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എട്ടു മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി നിയമസഭ പിരിഞ്ഞു. രാവിലെ ഒൻപതിന് ചോദ്യോത്തരവേള ആരംഭിപ്പോൾതന്നെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു. പിന്നാലെ ചോദ്യോത്തര വേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, അത്തരത്തിലോരു കീഴ്വഴക്കമില്ലെന്നായിരുന്നു സ്പീക്കർ എം.ബി. രാജേഷിന്റെ പ്രതികരണം.
ഇതോടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി ബഹളം തുടർന്നതോടെ ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റു. പ്രതിപക്ഷം സീറ്റിനടുത്ത് എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചപ്പോൾ ഭരണപക്ഷം ഒരു പടികൂടി കടന്ന് നടുത്തളത്തിനു സമീപത്ത് തടിച്ചുകൂടി പ്രതിപക്ഷത്തിനു നേരെ പ്രതിഷേധം ഉയർത്തി.
ബഹളത്തിനിടെ ചോദ്യം ഉന്നയിക്കാൻ പ്രതിപക്ഷ എംഎൽഎമാരോട് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടർന്നു. പ്രതിഷേധം ശക്തമായതോടെ നടപടികൾ പൂർത്തിയാക്കിയ ശേഷം സഭ പിരിയുന്നതായി സ്പീക്കർ അറിയിച്ചു.
ചോദ്യോത്തര വേളയും ശൂന്യവേളയും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സ്പീക്കർ റദ്ദാക്കിയത് നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ്. നടുത്തളത്തിൽ ഇറങ്ങാതെ സീറ്റിലിരുന്ന് പ്രതിഷേധിച്ചിട്ടും ചോദ്യോത്തര വേള ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സ്പീക്കർ റദ്ദാക്കുകയായിരുന്നു.