കൊച്ചി: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചതു കൈകാര്യം ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായി വ്യക്തമായി കരാറുണ്ടായിരുന്നോയെന്നും കോവിഡ് രോഗികളുടെ ഡേറ്റ മറ്റാര്‍ക്കെങ്കിലും സ്പ്രിങ്ക്ളര്‍ കൈമാറിയോയെന്നും വ്യക്തമാക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി.
സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാറില്‍ വീഴ്ചയുണ്ടോയെന്നു പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച എം. മാധവന് നമ്പ്യാര്‍, കെ. ശശിധരന് നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജ്യോതികുമാര്‍ ഉപഹര്‍ജി നല്‍കിയത്.
രോഗികളുടെ വിവരങ്ങള്‍ ആമസോണ്‍ വെബ് സര്‍വീസിലാണ് സൂക്ഷിച്ചിരുന്നതെന്നും ഇവിടെനിന്ന് ചില സ്വകാര്യ ഐപി അഡ്രസിലുള്ളവര്‍ വിവരങ്ങള്‍ പരിശോധിച്ചതായി കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നും ഉപഹര്‍ജിയില്‍ പറയുന്നു.
സ്പ്രിങ്ക്ളര്‍ കമ്പനിക്കു കൈമാറിയ കോവിഡ് രോഗികളുടെ ഡാറ്റ വന്‍ തുകയ്ക്ക് വിറ്റതായി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന നിഗമനമാണ് റിപ്പോർട്ടിലുള്ളത്.
സ്പ്രിങ്ക്ളറുമായി നിയമസാധുതയുള്ള കരാര്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ച വിവരങ്ങള്‍ക്കു വിരുദ്ധമാണിതെന്നും ഇക്കാര്യങ്ങള്‍ ഹര്‍ജിയില്‍ പരിഗണിക്കണമെന്നും ജ്യോതികുമാർ ഉപഹര്‍ജിയില്‍ ആവശ്യപ്പെട്ടു.