കൽപ്പറ്റ: രാഹുൽ ഗാന്ധി എംപിയുടെ വയനാട് കൽപ്പറ്റയിലെ ഓഫീസിൽ എസ്എഫ്ഐ നടത്തിയ അക്രമത്തിൽ വ്യാപക പ്രതിഷേധം.
കൈനാട്ടി റിലയൻസ് പന്പിനു സമീപമുള്ള ഓഫീസാണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ എസ്എഫ്ഐക്കാർ ആക്രമിച്ചത്. പ്രകടനമായെത്തിയാണ് എസ്എഫ്ഐക്കാർ ഷട്ടർ പൊളിച്ച് ഓഫീസിൽ തള്ളിക്കയറി നാശനഷ്ടം വരുത്തിയത്. പരിസ്ഥിതിലോല മേഖല വിഷയത്തിൽ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ മാർച്ച്.
അക്രമത്തിൽ സംസ്ഥാനത്താകെ കോൺഗ്രസ് പ്രതിഷേധിച്ചു. അതേസമയം, മുഖ്യമന്ത്രിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അക്രമത്തെ തള്ളിപ്പറഞ്ഞു.
ഇരുനൂറിലേറെ എസ്എഫ്ഐക്കാരാണു പ്രകടനത്തിലുണ്ടായിരുന്നത്. ഇതിൽ അന്പതോളം പേരാണ് എംപി ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഈസമയം ഓഫീസ് പരിസരത്ത് ഏതാനും പോലീസുകാർ മാത്രമാണുണ്ടായിരുന്നത്. ഇവർ നോക്കിനിൽക്കെയായിരുന്നു എസ്എഫ്ഐക്കാർ ഷട്ടർ പൊളിച്ച് ഓഫീസിൽ കടന്നത്.
കാബിൻ, ഫർണിച്ചർ തുടങ്ങിയവ അടിച്ചുതകർത്ത അക്രമികൾ ഓഫീസിൽ വാഴത്തൈ നാട്ടി. ജീവനക്കാരൻ അഗസ്റ്റിൻ പുൽപ്പള്ളിക്കു മർദനത്തിൽ പരിക്കേറ്റു. ഇദ്ദേഹം കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രാഹുൽ ഗാന്ധിയുടെ ചിത്രം വലിച്ചു താഴെയിടുന്നത് എതിർത്തപ്പോഴാണ് എസ്എഫ്ഐക്കാർ വളഞ്ഞുവച്ചു മർദിച്ചതെന്നു അഗസ്റ്റിൻ പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ പോലീസ് അക്രമികളെ അറസ്റ്റ് ചെയ്തു നീക്കുന്നതു വിദ്യാർഥികൾ തടഞ്ഞതു ഓഫീസിനു പുറത്തു സംഘർഷത്തിനു കാരണമായി. പോലീസ് ലാത്തിവീശിയാണു വിദ്യാർഥികളടക്കം സ്ഥലത്തുണ്ടായിരുന്നവരെ അകറ്റിയത്. ലാത്തിച്ചാർജിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ, കോണ്ഗ്രസ്-യൂത്ത് കോണ്ഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കുണ്ട്.
തലയ്ക്കു പരിക്കേറ്റ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.എ. ഫ്രാൻസിസിനെ ആശുപത്രിയിലാക്കി. പ്രകടനം അക്രമാസക്തമായതറിഞ്ഞാണു ഡിവൈഎഫ്ഐ നേതാക്കൾ എംപി ഓഫീസ് പരിസത്തെത്തിയത്. സംഘർഷത്തിനിടെ കോണ്ഗ്രസ് കൽപ്പറ്റ മണ്ഡലം മുൻ പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, യൂത്ത് കോണ്ഗ്രസ് കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ഡിന്റോ ജോസ് എന്നിവർക്കും ലാത്തിയടിയേറ്റു.
പരിക്കേറ്റ ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിൽ വനിത ഉൾപ്പെടെ മൂന്നു പോലീസുകാർക്കു പരിക്കുണ്ട്. ഇവരും ജനറൽ ആശുപത്രിയിൽ ചികിത്സ നേടി. എസ്എഫ്ഐ-ഡിവൈഎഫ്ഐ, യുഡിഎഫ് പ്രവർത്തകരെ നീക്കിയതിനു ശേഷവും എംപി ഓഫീസ് പരിസരത്തു സംഘർഷാവസ്ഥയുണ്ടായി.
അക്രമത്തിൽ പ്രതിഷേധിക്കാനെത്തിയ യുഡിഎഫ് നേതാക്കളും പ്രവർത്തകരും എംപി ഓഫീസിനു മുന്നിൽ ദേശീയപാതയിൽ കുത്തിയിരുന്നു. പിന്നീട് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കു മാർച്ച് നടത്തി.
മാർച്ച് കാര്യാലയ പരിസരത്തു പോലീസ് തടഞ്ഞു. ഇതു നേരിയ ഉന്തിനും തള്ളിനും കാരണമായി. പിന്നീടു നേതാക്കളും പ്രവർത്തകരും ഓഫീസിനു മുന്നിൽ കുത്തിയിരിപ്പുസമരം നടത്തി. എംപി ഓഫീസിൽനിന്ന് ഏകദേശം 150 മീറ്റർ അകലെയാണു ജില്ലാ പോലീസ് ചീഫിന്റെ ഓഫീസ്.
എംപി ഓഫീസിൽ നടന്ന അതിക്രമം പോലീസ് ഒത്താശയോടെയാണെന്നു ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ആരോപിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും പാർട്ടിയുടെ അറിവോടെയായിരുന്നില്ല വിദ്യാർഥിസമരമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു.
അക്രമം മുഖ്യമന്ത്രിയുടെ അറിവോടെ : വി.ഡി. സതീശൻ
തിരുവനന്തപുരം:രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനായി ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പോലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്.
കുറ്റക്കാർക്കെതിരേ കർശന നടപടി : പിണറായി വിജയൻ
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനു നേരേ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നതു തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരേ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
കൈനാട്ടി റിലയൻസ് പന്പിനു സമീപമുള്ള ഓഫീസാണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ എസ്എഫ്ഐക്കാർ ആക്രമിച്ചത്. പ്രകടനമായെത്തിയാണ് എസ്എഫ്ഐക്കാർ ഷട്ടർ പൊളിച്ച് ഓഫീസിൽ തള്ളിക്കയറി നാശനഷ്ടം വരുത്തിയത്. പരിസ്ഥിതിലോല മേഖല വിഷയത്തിൽ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ മാർച്ച്.
അക്രമത്തിൽ സംസ്ഥാനത്താകെ കോൺഗ്രസ് പ്രതിഷേധിച്ചു. അതേസമയം, മുഖ്യമന്ത്രിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അക്രമത്തെ തള്ളിപ്പറഞ്ഞു.
ഇരുനൂറിലേറെ എസ്എഫ്ഐക്കാരാണു പ്രകടനത്തിലുണ്ടായിരുന്നത്. ഇതിൽ അന്പതോളം പേരാണ് എംപി ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഈസമയം ഓഫീസ് പരിസരത്ത് ഏതാനും പോലീസുകാർ മാത്രമാണുണ്ടായിരുന്നത്. ഇവർ നോക്കിനിൽക്കെയായിരുന്നു എസ്എഫ്ഐക്കാർ ഷട്ടർ പൊളിച്ച് ഓഫീസിൽ കടന്നത്.
കാബിൻ, ഫർണിച്ചർ തുടങ്ങിയവ അടിച്ചുതകർത്ത അക്രമികൾ ഓഫീസിൽ വാഴത്തൈ നാട്ടി. ജീവനക്കാരൻ അഗസ്റ്റിൻ പുൽപ്പള്ളിക്കു മർദനത്തിൽ പരിക്കേറ്റു. ഇദ്ദേഹം കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രാഹുൽ ഗാന്ധിയുടെ ചിത്രം വലിച്ചു താഴെയിടുന്നത് എതിർത്തപ്പോഴാണ് എസ്എഫ്ഐക്കാർ വളഞ്ഞുവച്ചു മർദിച്ചതെന്നു അഗസ്റ്റിൻ പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ പോലീസ് അക്രമികളെ അറസ്റ്റ് ചെയ്തു നീക്കുന്നതു വിദ്യാർഥികൾ തടഞ്ഞതു ഓഫീസിനു പുറത്തു സംഘർഷത്തിനു കാരണമായി. പോലീസ് ലാത്തിവീശിയാണു വിദ്യാർഥികളടക്കം സ്ഥലത്തുണ്ടായിരുന്നവരെ അകറ്റിയത്. ലാത്തിച്ചാർജിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ, കോണ്ഗ്രസ്-യൂത്ത് കോണ്ഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കുണ്ട്.
തലയ്ക്കു പരിക്കേറ്റ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.എ. ഫ്രാൻസിസിനെ ആശുപത്രിയിലാക്കി. പ്രകടനം അക്രമാസക്തമായതറിഞ്ഞാണു ഡിവൈഎഫ്ഐ നേതാക്കൾ എംപി ഓഫീസ് പരിസത്തെത്തിയത്. സംഘർഷത്തിനിടെ കോണ്ഗ്രസ് കൽപ്പറ്റ മണ്ഡലം മുൻ പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, യൂത്ത് കോണ്ഗ്രസ് കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ഡിന്റോ ജോസ് എന്നിവർക്കും ലാത്തിയടിയേറ്റു.
പരിക്കേറ്റ ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിൽ വനിത ഉൾപ്പെടെ മൂന്നു പോലീസുകാർക്കു പരിക്കുണ്ട്. ഇവരും ജനറൽ ആശുപത്രിയിൽ ചികിത്സ നേടി. എസ്എഫ്ഐ-ഡിവൈഎഫ്ഐ, യുഡിഎഫ് പ്രവർത്തകരെ നീക്കിയതിനു ശേഷവും എംപി ഓഫീസ് പരിസരത്തു സംഘർഷാവസ്ഥയുണ്ടായി.
അക്രമത്തിൽ പ്രതിഷേധിക്കാനെത്തിയ യുഡിഎഫ് നേതാക്കളും പ്രവർത്തകരും എംപി ഓഫീസിനു മുന്നിൽ ദേശീയപാതയിൽ കുത്തിയിരുന്നു. പിന്നീട് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കു മാർച്ച് നടത്തി.
മാർച്ച് കാര്യാലയ പരിസരത്തു പോലീസ് തടഞ്ഞു. ഇതു നേരിയ ഉന്തിനും തള്ളിനും കാരണമായി. പിന്നീടു നേതാക്കളും പ്രവർത്തകരും ഓഫീസിനു മുന്നിൽ കുത്തിയിരിപ്പുസമരം നടത്തി. എംപി ഓഫീസിൽനിന്ന് ഏകദേശം 150 മീറ്റർ അകലെയാണു ജില്ലാ പോലീസ് ചീഫിന്റെ ഓഫീസ്.
എംപി ഓഫീസിൽ നടന്ന അതിക്രമം പോലീസ് ഒത്താശയോടെയാണെന്നു ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ആരോപിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും പാർട്ടിയുടെ അറിവോടെയായിരുന്നില്ല വിദ്യാർഥിസമരമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു.
അക്രമം മുഖ്യമന്ത്രിയുടെ അറിവോടെ : വി.ഡി. സതീശൻ
തിരുവനന്തപുരം:രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനായി ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പോലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്.
കുറ്റക്കാർക്കെതിരേ കർശന നടപടി : പിണറായി വിജയൻ
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനു നേരേ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നതു തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരേ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.