കോവിഡ് വൈറസ് ഇവിടെയില്ലെന്ന് തമിഴ് നടൻ മൻസൂർ അലി ഖാൻ. നടൻ വിവേക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നപ്പോഴായിരുന്നു മൻസൂർ അലി ഖാന്റെ പ്രതികരണം. ഒരു കുഴപ്പവുമില്ലായിരുന്ന വിവേകിന്റെ മരണത്തിന് കാരണം കോവിഡ് വാക്സീൻ ആണെന്ന് താരം ആരോപിക്കുന്നു. എന്നാൽ അധികൃതർ ഇന്നലെ തന്നെ ആരോപണം തള്ളിയിരുന്നു.
കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല. മാധ്യമങ്ങൾ ജനങ്ങളെ പേടിപ്പിക്കുകയാണ്. ഞാൻ മാസ്ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പം ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകൾക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ.
പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇതെന്നും മൻസൂർ അലി ഖാൻ ചോദിക്കുന്നു. ഈ കോവിഡ് വാക്സീൻ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു.
എങ്കിൽ ഇൻഷുറൻസ് തരൂ. 100 കോടി ഇൻഷുറൻസ് തരൂ, കോവിഡ് വാക്സീൻ എടുക്കുന്നവർക്ക്. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. അവർക്ക് ജീവിക്കണം...’ അദ്ദേഹം പറയുന്നു. മൻസൂർ അലി ഖാന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.