കോഴിക്കോട്: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായതായി വിലയിരുത്തല്‍. പാലം നിര്‍മാണം പുരോഗമിക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്സിക്യുട്ടീവ് എന്‍ജിനിയറും അസി.എക്സിക്യുട്ടീവ് എന്‍ജിനിയറും സ്ഥലത്തുണ്ടായിരുന്നില്ല.
നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. രാവിലെ ഒമ്പതിനു പാലം തകര്‍ന്നെങ്കിലും ഉച്ചയ്ക്കു മൂന്നോടെ മാത്രമാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് വിഭാഗം പൊതുമരാമത്ത് മന്ത്രിക്കു കൈമാറും.
രണ്ട് ഹൈഡ്രോളിക് ജാക്കികള്‍ ഉപയോഗിച്ച് പാലത്തില്‍ ബീമുകള്‍ ഉറപ്പിക്കുമ്പോള്‍ ഒന്ന് പ്രവര്‍ത്തനരഹിതമായത് പ്രശ്നകാരണമെന്നാണ് ഊരാളുങ്കല്‍ വിശദീകരിച്ചത്. പ്രവൃത്തി നടക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രവൃത്തിയില്‍ വീഴ്ചയില്ലെന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടതു പൊതുമരാമത്ത് വകുപ്പിലെ എന്ജനിയര്മാരാണ്. ചാലിയാറിനു കുറുകെയുള്ള കൂളിമാട് കടവ് പാലത്തിന്റെ പ്രധാന ബീമാണ് നിര്‍മാണത്തിന്റെ അവസാനഘട്ടത്തില്‍ തകര്‍ന്നുവീണത്.
മലപ്പുറം ജില്ലയോടു ചേര്‍ന്ന ഭാഗത്തായിരുന്നു അപകടം.
സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനു മന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ പൊതുമരാമത്ത് ആഭ്യന്തര അന്വേഷണ വിഭാഗം പരിശോധിച്ചു. നിര്‍മാണച്ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടേത് ഉള്‍പ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തി.
ഹൈഡ്രോളിക് ജാക്കി പ്രവര്‍ത്തനരഹിതമായതാണ് ബീം തകരാന്‍ കാരണമെന്നാണ് റോഡ് ഫണ്ട് ബോര്‍ഡ് നല്കിയ പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം, എല്ലാ വശങ്ങളും വിജിലന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ടെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.