തിരുവനന്തപുരം: ഹരിയാനയിൽ നിന്നും മക്കളുമായി 105 വയസുകാരി റാംഭായി എന്ന മുത്തശി തലസ്ഥാനത്ത് എത്തിയത് ഒരു പോരാട്ടത്തിനായിരുന്നു. ആ പോരാട്ടത്തിൽ വെന്നിക്കൊടി പാറിച്ചാണ് ആ മുത്തശി താരമായത്. ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ 100 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മത്സരത്തിനിറങ്ങി ഫിനിഷ് ചെയ്താണ് ഇവരുടെ മിന്നും വിജയം.
ചന്ദ്രശേഖരൻനായർ പോലീസ് സ്റ്റേഡിയത്തിൽ ഇന്നലെ എല്ലാവരുടേയും ശ്രദ്ധ റാംഭായിയമ്മയുടെ മത്സരത്തിലായിരുന്നു. ഇവർ കുടുംബസമേതം എത്തിയത് തന്നെ പോരാട്ടത്തിനായിരുന്നു. അറുപത്തൊൻപതുകാരനായ മകൻ മുക്ത്യാർ സിംഗ്, അറുപതുകാരിയായ മകൾ സാന്ദ്ര, മുക്ത്യാർ സിംഗിന്റെ ഭാര്യ 68 വയസുള്ള ബത്തേരി ദേവി, റാംഭായിയുടെ കൊച്ചുമകൾ നാൽപ്പതുകാരിയായ ശർമിള എന്നിവരെല്ലാം വരും ദിവസങ്ങളിലും വിവിധ മത്സരങ്ങൾക്ക് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലിറങ്ങും.
ഇന്നലെ ബത്തേരിദേവി അഞ്ചുകിലോമീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയപ്പോൾ സാന്ദ്ര വെള്ളി മെഡൽ നേടി. ഹരിയാനയിലെ സർക്കീദാരി ഗ്രാമത്തിൽ കാർഷിക കുടുംബമാണ് ഇവരുടേത്.
സഹോദരൻ റാംകൃഷ്ണനാണ് ഈ കുടുംബത്തെ വെറ്ററൻസ് മീറ്റുകളിലേക്ക് എത്തിക്കാൻ പ്രേരണ നല്കിയത്. കഴിഞ്ഞ മാസം വാരാണസിയിൽ നടന്ന ദേശീയ മീറ്റിൽ റാംഭായി 100, 200 മീറ്ററുകളിലും ലോംഗ്ജംപിലും സ്വർണം നേടി. കൂടാതെ നേപ്പാളിൽ നടന്ന അന്തർദേശീയ മത്സരത്തിൽ പങ്കെടുത്ത് മൂന്നിനത്തിലും സ്വർണം നേടി. നാസിക്കിലും ബംഗളൂരുവിലും നടന്ന ദേശീയ മീറ്റുകളിലും ഇവർ കുടുംബസമേതം പങ്കെടുത്തു.