മുക്കം: കോൺഗ്രസ് നേതാവ് ഉൾപ്പെട്ട നാലംഗ സംഘം മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയതിനെത്തുടർന്ന് ബാങ്കിൽനിന്നു പിരിച്ചു വിടപ്പെട്ട അപ്രൈസർ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ഗ്രാമീണ ബാങ്ക് കൊടിയത്തൂര് ശാഖയിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസാണ് (57) ജീവനൊടുക്കിയത്. ഇന്നലെ രാവിലെ പത്തോടെ കോഴിക്കോട്ടെ ക്രൗൺ തിയറ്ററിനു സമീപമായിരുന്നു സംഭവം.
ട്രെയിനിനടിയിൽപ്പെട്ട് ഇരുകൈകളും അറ്റ്, ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖയിൽനിന്നും അഗസ്ത്യൻമുഴിയിലെ കാർഷിക - ഗ്രാമവികസന ബാങ്ക് ശാഖയിൽനിന്നുമായി 32 ലക്ഷത്തോളം രൂപയാണു സംഘം തട്ടിയത്.
പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വയ്ക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പോലീസ് പിടികൂടിയിരുന്നു. കേസിൽ ഉൾപ്പെട്ടവർ കേരള ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിലും സ്വർണ്ണം പണയം വെച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ഒന്പത് കവറുകളിലേതു മുക്കുപണ്ടമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് മോഹൻദാസിനെ അപ്രൈസർ സ്ഥാനത്തുനിന്നു നീക്കി, അധികൃതർ പുതിയ അപ്രൈസറെ നിയമിച്ചു. താൻ നിരപരാധിയാണെന്നും ജോലിയിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് മോഹൻ ദാസ് നിരവധി തവണ ബാങ്കിലെത്തിയെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്നും ജോലി നഷ്ടപ്പെട്ട അന്നു മുതൽ മോഹൻദാസ് വലിയ മാനസിക വിഷമത്തിൽ ആയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, മോഹൻദാസിനെ അപ്രൈസർ സ്ഥാനത്തുനിന്നു നീക്കിയിട്ടില്ലെന്നും സംഭവത്തിനു ശേഷം ഇയാൾ സ്വമേധയാ ബാങ്കിലേക്കു വരാതിരിക്കുകയായിരുന്നുവെന്നുമാണു ബാങ്ക് അധികൃതരുടെ വിശദീകരണം. ഭാര്യ: സുമതി. മക്കൾ: ഷിംന, ഷാമിലി, ഷിജുല, ഷിംജിമ, ശിഖ. മരുമക്കൾ: സുന്ദരൻ, പ്രജീഷ്, അരുൺ.