തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പൂർണമായും പിൻവലിക്കുംവരെ യുഡിഎഫ് സമരം തുടരുമെന്നു കണ്‍വീനർ എം.എം.ഹസൻ. സിൽവർലൈനിന്റെ പേരിൽ ജനങ്ങളെ തല്ലിച്ചതച്ചതല്ലാതെ വേറൊന്നും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സംഭവിച്ചിട്ടില്ല. ശക്തമായ ജനരോഷത്തെത്തുടർന്ന് ഇപ്പോൾ കെ-റെയിൽ പദ്ധതിയുടെ കല്ലിടീൽ നിർത്തിവച്ചിരിക്കുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പരാജയപ്പെട്ടാൽ സിൽവർലൈൻ പദ്ധതിയിൽനിന്നു സർക്കാർ പിന്മാറുമോ എന്നും ഹസൻ പത്രസമ്മേളനത്തിൽ ചോദിച്ചു.
സമസ്ത മേഖലകളിലും വൻ പരാജയമായ ഇടതുമുന്നണി സർക്കാരിനെതിരേ യുഡിഎഫ് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. പഞ്ചായത്തുതലത്തിലും നഗരസഭകളിലും കോർപറേഷനുകളിലും അന്നു വൈകുന്നേരം സായാഹ്ന ധർണ നടത്തും. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ശന്പളം കിട്ടുന്നില്ല.
കെഎസ്ആർടിസി ബസുകളുടെ ഉടമസ്ഥർ സർക്കാരാണെന്നിരിക്കേ അതിലെ ജീവനക്കാർക്കു ശന്പളം നൽകേണ്ട ബാധ്യത തങ്ങൾക്കില്ലെന്നു ഗതാഗത മന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചു പറയുന്നു. തൊഴിലാളികളെ പട്ടിണിക്കിട്ടു നരകിപ്പിക്കുകയാണെന്നും എം.എം. ഹസൻ പറഞ്ഞു.