മലയാളികളുടെ "പ്രഷർ ഫ്രീ' ക്യാപ്സൂളുകളായി മാറിയ പൊട്ടിച്ചിരിയുടെ ഏഷ്യാനെറ്റ് ഷോയാണ് കോമഡി സ്റ്റാർ സീസൺ 2. അതിന്റെ അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്ന ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമുതൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും.
ഫിനാലെക്ക് താരശോഭയെകാൻ ജനപ്രിയ നായകൻ ദിലീപ് ആണ് എത്തുന്നത്. കൂടാതെ ടിനി ടോം, നാദിർഷ, സാജു നവോദയ, ബിജുക്കുട്ടൻ, പാരിസ് ലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവർ വിവിധ കലാപരിപാടികളുമായി സ്റ്റേജിൽ അരങ്ങേറും.
1500ഓളം എപ്പിസോഡുകൾ പിന്നിട്ട ഈ ഷോ ചാനലിന്റെ മികച്ച റേറ്റിംഗ് നേടുന്ന പ്രോഗ്രാമുകളിൽ ഒന്നാണ്. റിയലിസ്റ്റിക്കായ നർമങ്ങളും പക്കാ 'സ്ലാപ്സ്റ്റിക് ' കോമഡി കളും ഫലപ്രദമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ ഷോയുടെ വിജയം. നീണ്ട എട്ടുവർഷം ഒട്ടും ഇടവേള കൾ ഇല്ലാതെ ഒരു റിയാലിറ്റി ഷോ കടന്നു പോകുമ്പോൾ അത് ഇന്ത്യൻ ടെലിവിഷൻ വിനോദ സംസ്കാരത്തിന് പുതിയ ചരിത്രവും റിക്കാർഡും കൂടിയാണ്.
ഫിനാലെയിലെ അന്തിമ പോരാട്ടത്തിൽ മാറ്റുരക്കുന്നത് റോക്ക്, ബ്ലാക്ക് ആൻഡ് വൈറ്റ്, ഫോർ സ്റ്റാർ, ചിരിക്കുടുക്ക എന്നീ ടീമുകളാണ്. വിധികർത്താക്കളായി ചലച്ചിത്ര താരങ്ങളായ ജഗദീഷ്, സലീംകുമാർ, ശ്വേത മേനോൻ, ലാൽ, സംവിധായകൻ സിദ്ദിഖ് എന്നിവരാണ്.
ജഗദീഷ് 2013മുതൽ 'കോമഡി സ്റ്റാർസി'ൽ ഇടവേളകൾ ഇല്ലാതെ ജൂറിയായ് തുടരുകയാണ്. ഇത് ജഗദീഷിന് ഇന്ത്യൻ ടെലിവിഷൻ എന്റർടെയ്ൻമെന്റ് ചരിത്രത്തിൽ പുതിയ റിക്കാർഡ് ആയിരിക്കും ഈ ഷോ നൽകുന്നത്.
അനുദിനം നമ്മുടെ നാട്ടിൽ നടക്കുന്ന വിഷയങ്ങളിൽ നിന്നാണ് കോമഡി സ്റ്റാർസ് ആശയങ്ങൾ കണ്ടെത്തുന്നത്. ആശയത്തിന്റെ രസചരട് മുറിയാതെ പ്രേക്ഷകരിലെത്തിക്കുന്നു എന്നതാണ് ഈ പ്രോഗ്രാമിന് നേടാൻ കഴിഞ്ഞ പ്രശസ്തിയും മേന്മയും.
ജീവിത പ്രാരാബ്ദങ്ങൾ കൊണ്ടും കൃത്യമായ മാർഗ നിർദേശങ്ങൾ കിട്ടാതെയും നിറം മങ്ങി പോകുന്ന നിരവധി കലാകാരന്മാർ ഇന്ന് ടെലിവിഷൻ പ്രേക്ഷകരിൽ പ്രിയങ്കരാണ്. നിരവധി പേർ സിനിമ പോലുള്ള ജനകീയ തലത്തിൽ അഭിനയം കൊണ്ട് തിളങ്ങാനും കഴിഞ്ഞത് ഈ ഷോയുടെ വലിയ നേട്ടമാണെന്ന് പറയാതെ വയ്യ.
ഏഷ്യാനെറ്റിൽ നിരവധി ഹിറ്റ് ഷോ കൾ പ്രേക്ഷകരിലെത്തിച്ച ഏഷ്യാനെറ്റ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ബൈജു മേലിലയാണ് ഈ പ്രോഗ്രാമിന്റെ ഡയറക്ടർ.
പ്രേംടി.നാഥ്