സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ താരമാണ് നടൻ കൃഷ്ണകുമാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കൂടിയായ താരം തന്റെ കഷ്ടതകൾ നിറഞ്ഞ ഭൂതകാലം ഓർത്തെടുക്കുകയാണ്. ജീവിക്കാൻ മാർഗമില്ലാതെ വന്നപ്പോൾ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തിയതെന്ന് കൃഷ്ണകുമാർ പറയുന്നു.
കൊച്ചി അമ്പലമേട്ടിലെ എഫ്എസിടിയില്‍ നിന്ന് അച്ഛന് ഗോപാലകൃഷ്ണന്‍നായര്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചു. പലിശ കൂടുതല്‍ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകള്‍ ഒന്ന് തമിഴ്നാട്ടിലും മറ്റേത് കേരളത്തിലുമായിരുന്നു. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയുംമുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ അച്ഛന് മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതമെന്ന് താരം പറയുന്നു.
"ഞാനന്നു കോളജില്‍ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാന്‍ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവു ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോള്‍ അഭിമാനമായിരുന്നു ഉള്ളിൽ. ദൂരദര്‍ശനില്‍ അനൗണ്‍സറായിട്ട് പിന്നീട് ജോലി ലഭിച്ചു. പിന്നെ ന്യൂസ് റീഡറായി. സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.' - കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.