തൃശൂർ: വേദിയിലെ പ്രസംഗ പീഠത്തിലേക്കു കൃശഗാത്രനായ ആ ശുഭ്ര വസ്ത്രധാരി നടന്നടുക്കുമ്പോഴേക്കും സദസിൽ ആയിരങ്ങളോ പതിനായിരങ്ങളോ ഉണ്ടെങ്കിലും ഇരിപ്പിടങ്ങളിൽ ഏവരും ഒന്നമർന്നിരിക്കും. കറുത്ത കണ്ണട ഒന്നുകൂടി നേരെയാക്കി വച്ച് സദസ്യരെയൊക്കെ ഒന്നുനോക്കി പതിഞ്ഞ താളത്തിൽ തുടങ്ങി പഞ്ചാരി കണക്കെ ഉച്ചസ്ഥായിയിലെത്തി വീണ്ടും പതികാലത്തിലേക്ക് ഇറങ്ങും വിധമുള്ള അണമുറിയാത്ത വാഗ്ധോരണി പെയ്തിറങ്ങുമ്പോൾ സദസ് അത്ഭുതത്തോടെ കേട്ടിരിക്കും. അതായിരുന്നു കേരളത്തിന്റെ സ്വന്തം സംസ്കാരിക നായകൻ- സുകുമാർ അഴീക്കോട്. തൃശൂർക്കാരുടെ ഭാഷയിൽ മ്മ്ടെ അഴിക്കോട് മാഷ്.
ഏതൊരു ജനക്കൂട്ടത്തെയും മണിക്കൂറുകൾ പിടിച്ചിരുത്താൻ മാഷിനു സാധിക്കുമായിരുന്നു. പ്രസംഗത്തിനിടയിൽ കേന്ദ്ര, കേരള സർക്കാരുകളെയും നഖശിഖാന്തം വിമർശിക്കും, പിച്ചിക്കീറും. അരുതായ്മകളെക്കുറിച്ച് ഗർജിക്കും. ആക്ഷേപ ഹാസ്യത്തിനു മുഖ്യനെന്നോ മന്ത്രിയെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഇരയാക്കപ്പെടും. അതായിരുന്നു അഴീക്കോട് ശൈലി. ഇന്നു പല പ്രശ്നങ്ങളുണ്ടോകുമ്പോഴും പ്രതികരിക്കാൻ അഴീക്കോട് മാഷ് ഇല്ലല്ലോ എന്ന വിലാപം പല കോണുകളിൽനിന്നും കേൾക്കാറുണ്ട്.
കോളജ് അധ്യാപകനായിരുന്ന പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി. ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറുമക്കളിൽ നാലാമനായി 1926 മേയ് 12ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് ജനിച്ച കെ.ടി. സുകുമാരനാണു പിന്നീട് സുകുമാർ അഴീക്കോടായത്. വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും സാഹിത്യത്തോടുള്ള അഭിനിവേശം മൂലം രാജിവച്ചു. തുടർന്ന് ബിഎഡും മലയാളത്തിലും സംസ്കൃതത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരള സർവകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിലാണു ഡോക്ടറേറ്റ്.
കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി, മംഗലാപുരം സെന്റ് അലോഷ്യസ് കോളജുകളിൽ മലയാളം അധ്യാപകനായി. കാലിക്കട്ട് വാഴ്സിറ്റി രൂപീകരിച്ചപ്പോൾ മലയാള വിഭാഗം മേധാവിയും പ്രഫസറുമായി. പിന്നീട് 1974 മുതൽ 78 വരെ പ്രോവൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. മൂത്തുകുന്നം എസ്എൻഎം ട്രെയിനിംഗ് കോളജിൽ പ്രിൻസിപ്പലായി. 1986ൽ അധ്യാപന രംഗത്തുനിന്നു വിരമിച്ചതോടെ സാഹിത്യ സംസ്കാരിക വേദികളിലെ നിറസാന്നിധ്യമായി. ദീർഘകാലം കേന്ദ്ര - കേരള സാഹിത്യ അക്കാദമികളിലെ നിർവാഹക സമിതിയംഗവുമായി.
അധ്യാപകനെന്നതിനുപരി സാഹിത്യ നിരൂപകൻ, തത്വചിന്തകൻ, എഴുത്തുകാരൻ, പ്രഗത്ഭനായ വാഗ്മി എന്നീ നിലകളിൽ കേരളത്തിന്റെ സാഹിത്യ സംസ്കാരിക വേദികളെ സമ്പന്നമാക്കിയ അതുല്യപ്രതിഭയായിരുന്നു അഴീക്കോട് മാഷ്. ഗാന്ധിജിയെ കണ്ടുമുട്ടിയതാണ് ഗാന്ധിയൻ ദർശനങ്ങളിലേക്കു തന്നെ ആകർഷിച്ചതെന്നു പലപ്പോഴും പറഞ്ഞിട്ടുള്ള മാഷ് അദ്ദേഹത്തിന്റെ പ്രസംഗമാണ് തന്നെ പ്രഭാഷണ കലയിലേക്കു ഭ്രമിപ്പിച്ചതെന്നും പറഞ്ഞിട്ടുണ്ട്.
സൂര്യനുകീഴിൽ എന്തിനെക്കുറിച്ചും വ്യക്തമായ അഭിപ്രായവും ജ്ഞാനവും ഉണ്ടായിരുന്ന ധിഷണാശാലിയായ സാത്വികനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പ്രഭാഷണ കലയുടെ കുലപതിയായും അദ്ദേഹം അറിയപ്പെട്ടു. ഭക്ഷണത്തെക്കാളെറെ പുസ്തകങ്ങളെ ഭക്ഷിച്ച ഈ വിദ്യാഭ്യാസ വിചക്ഷണൻ അവസാന കാലഘട്ടത്തിൽ ക്രിക്കറ്റുകളിയെയും ഏറെ പ്രണയിച്ചിരുന്നുവെന്ന് അല്പം വൈകിയെത്തുന്ന പ്രസംഗവേദികളിൽ നർമരൂപേണ പറയുമായിരുന്നു.
2012 ജനുവരി 24ന് തൃശൂർ അമലയിൽ അർബുദ ബാധിതനായി മരിക്കുമ്പോഴും അദ്ദേഹം കൂട്ടുപിടിച്ചിരുന്നതു തന്റെ ജീവാത്മായിരുന്ന പുസ്തകങ്ങളെയായിരുന്നു. കണ്ണൂർ പയ്യാമ്പലം കടപ്പുറം ശ്മശാനത്തിലെ സ്മൃതികുടീരത്തിൽ ഇപ്പോഴും നാം കാതോർത്താൽ ഒരുപക്ഷെ സമകാലീന കേരളത്തിലെ അരുതായ്മകളെക്കുറിച്ചുള്ള പ്രതിഷേധത്തിന്റെ സാഗരഗർജനം പതിഞ്ഞ സ്വരത്തിൽ കേൾക്കാനാകും.
സെബി മാളിയേക്കൽ
ഏതൊരു ജനക്കൂട്ടത്തെയും മണിക്കൂറുകൾ പിടിച്ചിരുത്താൻ മാഷിനു സാധിക്കുമായിരുന്നു. പ്രസംഗത്തിനിടയിൽ കേന്ദ്ര, കേരള സർക്കാരുകളെയും നഖശിഖാന്തം വിമർശിക്കും, പിച്ചിക്കീറും. അരുതായ്മകളെക്കുറിച്ച് ഗർജിക്കും. ആക്ഷേപ ഹാസ്യത്തിനു മുഖ്യനെന്നോ മന്ത്രിയെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഇരയാക്കപ്പെടും. അതായിരുന്നു അഴീക്കോട് ശൈലി. ഇന്നു പല പ്രശ്നങ്ങളുണ്ടോകുമ്പോഴും പ്രതികരിക്കാൻ അഴീക്കോട് മാഷ് ഇല്ലല്ലോ എന്ന വിലാപം പല കോണുകളിൽനിന്നും കേൾക്കാറുണ്ട്.
കോളജ് അധ്യാപകനായിരുന്ന പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി. ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറുമക്കളിൽ നാലാമനായി 1926 മേയ് 12ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് ജനിച്ച കെ.ടി. സുകുമാരനാണു പിന്നീട് സുകുമാർ അഴീക്കോടായത്. വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും സാഹിത്യത്തോടുള്ള അഭിനിവേശം മൂലം രാജിവച്ചു. തുടർന്ന് ബിഎഡും മലയാളത്തിലും സംസ്കൃതത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരള സർവകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിലാണു ഡോക്ടറേറ്റ്.
കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി, മംഗലാപുരം സെന്റ് അലോഷ്യസ് കോളജുകളിൽ മലയാളം അധ്യാപകനായി. കാലിക്കട്ട് വാഴ്സിറ്റി രൂപീകരിച്ചപ്പോൾ മലയാള വിഭാഗം മേധാവിയും പ്രഫസറുമായി. പിന്നീട് 1974 മുതൽ 78 വരെ പ്രോവൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. മൂത്തുകുന്നം എസ്എൻഎം ട്രെയിനിംഗ് കോളജിൽ പ്രിൻസിപ്പലായി. 1986ൽ അധ്യാപന രംഗത്തുനിന്നു വിരമിച്ചതോടെ സാഹിത്യ സംസ്കാരിക വേദികളിലെ നിറസാന്നിധ്യമായി. ദീർഘകാലം കേന്ദ്ര - കേരള സാഹിത്യ അക്കാദമികളിലെ നിർവാഹക സമിതിയംഗവുമായി.
അധ്യാപകനെന്നതിനുപരി സാഹിത്യ നിരൂപകൻ, തത്വചിന്തകൻ, എഴുത്തുകാരൻ, പ്രഗത്ഭനായ വാഗ്മി എന്നീ നിലകളിൽ കേരളത്തിന്റെ സാഹിത്യ സംസ്കാരിക വേദികളെ സമ്പന്നമാക്കിയ അതുല്യപ്രതിഭയായിരുന്നു അഴീക്കോട് മാഷ്. ഗാന്ധിജിയെ കണ്ടുമുട്ടിയതാണ് ഗാന്ധിയൻ ദർശനങ്ങളിലേക്കു തന്നെ ആകർഷിച്ചതെന്നു പലപ്പോഴും പറഞ്ഞിട്ടുള്ള മാഷ് അദ്ദേഹത്തിന്റെ പ്രസംഗമാണ് തന്നെ പ്രഭാഷണ കലയിലേക്കു ഭ്രമിപ്പിച്ചതെന്നും പറഞ്ഞിട്ടുണ്ട്.
സൂര്യനുകീഴിൽ എന്തിനെക്കുറിച്ചും വ്യക്തമായ അഭിപ്രായവും ജ്ഞാനവും ഉണ്ടായിരുന്ന ധിഷണാശാലിയായ സാത്വികനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പ്രഭാഷണ കലയുടെ കുലപതിയായും അദ്ദേഹം അറിയപ്പെട്ടു. ഭക്ഷണത്തെക്കാളെറെ പുസ്തകങ്ങളെ ഭക്ഷിച്ച ഈ വിദ്യാഭ്യാസ വിചക്ഷണൻ അവസാന കാലഘട്ടത്തിൽ ക്രിക്കറ്റുകളിയെയും ഏറെ പ്രണയിച്ചിരുന്നുവെന്ന് അല്പം വൈകിയെത്തുന്ന പ്രസംഗവേദികളിൽ നർമരൂപേണ പറയുമായിരുന്നു.
2012 ജനുവരി 24ന് തൃശൂർ അമലയിൽ അർബുദ ബാധിതനായി മരിക്കുമ്പോഴും അദ്ദേഹം കൂട്ടുപിടിച്ചിരുന്നതു തന്റെ ജീവാത്മായിരുന്ന പുസ്തകങ്ങളെയായിരുന്നു. കണ്ണൂർ പയ്യാമ്പലം കടപ്പുറം ശ്മശാനത്തിലെ സ്മൃതികുടീരത്തിൽ ഇപ്പോഴും നാം കാതോർത്താൽ ഒരുപക്ഷെ സമകാലീന കേരളത്തിലെ അരുതായ്മകളെക്കുറിച്ചുള്ള പ്രതിഷേധത്തിന്റെ സാഗരഗർജനം പതിഞ്ഞ സ്വരത്തിൽ കേൾക്കാനാകും.
സെബി മാളിയേക്കൽ