കൊച്ചി: സംസ്ഥാന വിഷയമായ സഹകരണമേഖലയെ കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്. സഹകരണ മേഖലയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലറിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ആര്‍ബിഐക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയുമായി ഉയര്‍ന്നു വന്നിട്ടുളള വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി പി. രാജീവിനൊപ്പം കൊച്ചിയില്‍ അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കു റുപ്പും മറ്റു ഉദ്യോഗസ്ഥരും നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളിലേക്കുള്ള കടന്നുകയറ്റം. ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍/ബാങ്കിംഗ് എന്നീ വാക്കുകള്‍ ഉപയോഗിക്കരുതെന്ന ആര്‍ബിഐ നിര്‍ദേശത്തിനെതിരേയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. ആര്‍ബിഐ സര്‍ക്കുലറിലെ മൂന്നു കാര്യങ്ങളില്‍ ഒരെണ്ണം മാത്രമാണ് കേരളത്തിന് ബാധകം.
സംസ്ഥാന സഹകരണമേഖലയില്‍ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പറേഷന്റെ (ഡിഐസിജിസി) സംരക്ഷണം നല്‍കിയിട്ടില്ല. അതിനാല്‍, നിക്ഷേപങ്ങള്‍ക്ക് ഡിഐസിജിസി സംരക്ഷണം നല്‍കില്ലെന്ന ആര്‍ബിഐ നിര്‍ദേശം കേരളത്തിനു ബാധകമല്ല.
സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ തരംതിരിക്കാനുള്ള നടപടികള്‍ റദ്ദാക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതിനാല്‍ നിക്ഷേപകരെ എ, ബി, സി ക്ലാസുകളായി തിരിച്ച് അംഗത്വം നല്‍കണമെന്ന ആര്‍ബിഐ നിര്‍ദേശവും സംസ്ഥാനത്തെ ബാധിക്കില്ല. ഇല്ലാത്ത കാര്യം ഉണ്ടെന്ന് ആര്‍ബിഐ തെറ്റിദ്ധരിപ്പിക്കുകയാണ്. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകാരികള്‍ നാളെ തിരുവനന്തപുരത്ത് യോഗം ചേരും. 97-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യംചെയ്ത ഹര്‍ജിയിലെ വിധിയിലും അപ്പീല്‍ നല്‍കാനുള്ള അവസരം സര്‍ക്കാരിനുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു.
ഇതും വിശദമായി പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.