ആദായ നികുതി വകുപ്പ് എന്തിനാണ് റെയ്ഡ് നടത്തിയതെന്ന് അറിയില്ലെന്ന് നടി തപ്സി പന്നു. ‘ആരാണ് എനിക്ക് 5 കോടി നൽകുന്നത് എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. പാരീസിൽ എനിക്ക് ഒരു ബംഗ്ലാവ് ഉണ്ടെന്ന് കഥകളുണ്ടായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകി.
ഞാനും കുടുംബവും ഐടി വകുപ്പുമായി സഹകരിച്ചു. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് പുറത്തുവരും. എനിക്ക് ഒന്നും മറയ്ക്കാൻ കഴിയില്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ശിക്ഷ അനുഭവിക്കും. എന്തിനാണ് റെയ്ഡ് നടത്തിയതെന്ന് അറിയില്ല. റെയ്ഡുകൾ നടന്നപ്പോൾ, നടപടിക്രമങ്ങൾ പാലിക്കുകയല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല’ – തപ്സി പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തപ്സി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാർച്ച് മൂന്നിനാണ് തപ്സി പന്നു, സംവിധായകൻ അനുരാഗ് കശ്യപ് തുടങ്ങിയവരുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ തപ്സിയുടെ വീട്ടിൽനിന്ന് 5 കോടി രൂപയുടെ രസീത് കണ്ടെടുത്തിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതാണ് ഇരുവർക്കും എതിരെ റെയ്ഡിന് കാരണമെന്ന് വിമർശനം ഉയർന്നപ്പോൾ 2013ലും തപ്സി യുടെ വീട് റെയ്ഡ് ചെയ്തിരുന്നെന്ന ആരോപണം ധനമന്ത്രി നിര്‍മലാ സീതാരാമന് നടത്തിയിരുന്നു.