തിരുവനന്തപുരം: പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ടു ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ചു കെപിസിസി രാഷ്ട്രീ യകാര്യ സമിതി അംഗത്വം രാജിവച്ച വി.എം. സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി മുതിർന്ന നേതാക്കൾ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും രാജി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സുധീരൻ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ഇന്ന് സുധീരനുമായി ചർച്ച നടത്തും.
ഇന്നലെ സുധീരനെ വസതിയിൽ സന്ദർശിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രണ്ടു മണിക്കൂറോളം സംസാരിച്ചെങ്കിലും രാജിനിലപാടിൽ മാറ്റമില്ലെന്ന് സുധീരൻ അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ താരിഖ് അൻവർ, സുധീരനെ വസതിയിലെത്തി കാണുമെന്ന് അറിയിച്ചെങ്കിലും സുധീരൻ രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പുതിയ സംസ്ഥാന നേതൃത്വം എത്തിയശേഷം മതിയായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നു വി.എം. സുധീരൻ ആ രോപിച്ചു. ഇതിനുള്ള ചില ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. തുടക്കത്തിൽ ചില വീഴ്ചകൾ ഉണ്ടായതായി വി.ഡി. സതീശൻ സമ്മതിച്ചു.
എന്നാൽ, പിന്നീട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സുധീരനെ കണ്ട് ചർച്ച നടത്തിയ കാര്യം എടുത്തുപറഞ്ഞു. കഴിഞ്ഞകാല നേതൃത്വത്തിന്റെ തെറ്റ് തിരുത്താനായാണ് പുതിയ നേതൃത്വം വരണമെന്ന് ആഗ്രഹിച്ചതെങ്കിലും അവരും പഴയ വഴിക്ക് നീങ്ങുകയാണെന്നു ഡിസിസി പ്രസിഡന്റുമാരുടെ നിയമനക്കാര്യവും പുതിയ കെപിസിസി പുനഃസംഘടനാ ചർച്ചയുമടക്കം ചൂണ്ടിക്കാട്ടി സുധീരൻ പറഞ്ഞു.
രാജിയിൽനിന്ന് സുധീരൻ പിന്മാറില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. വി.എം. സുധീരനെ വീട്ടിലെത്തി കണ്ടത് തന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ തുറന്നുപറയാനാണ്. അദ്ദേഹത്തിന്റെ രാജി പിൻവലിപ്പിക്കാൻ താനാളല്ല. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നയാളാണ് സുധീരനെന്ന് എല്ലാവർക്കും അറിയാമെന്നും സതീശൻ പറഞ്ഞു.
എടുത്ത തീരുമാനങ്ങളിൽ തെറ്റുണ്ടെന്നു ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടിയാൽ തിരുത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തും. ആരെയും മാറ്റിനിർത്തിയിട്ടില്ല. ഒഴിവാക്കാൻ ശ്രമിച്ചിട്ടുമില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. രാജിയിൽ സുധീരൻ ഉറച്ചുനിന്നാലും മുൻ കെപിസിസി അധ്യക്ഷനെന്ന നിലയിൽ പാർട്ടി പുനഃസംഘടനാ ചർച്ചകളിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിനു പരി ഗണന നൽകാനാണു സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
കെപിസിസി മുൻ പ്രസിഡന്റുമാരായ വി.എം. സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പരമാവധി സഹകരിപ്പിക്കാൻ ശ്രമിച്ചിട്ടും ഇരുവരും വിട്ടുനിൽക്കുന്നുവെന്ന പരിഭവമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.