തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്നു കഴിക്കാൻ അനുമതി നൽകി.
18 വയസിൽ താഴെയുള്ളവർക്ക് ഈ നിബന്ധന ബാധകമല്ല. എന്നാൽ, സീറ്റിംഗ് കപ്പാസിറ്റിയുടെ 50% മാത്രമേ അനുവദിക്കൂ. എസി സംവിധാനം ഉപയോഗിക്കാതെ ജനലുകളും വാതിലുകളും തുറന്നിടാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
രണ്ടു ഡോസ് വാക്സിനെടുത്ത തൊഴിലാളികളെ ഉൾപ്പെടുത്തിയായിരിക്കണം ഹോട്ടലുകൾ പ്രവർത്തിക്കേണ്ടത്. ബാറുകളിലും ഇൻഹൗസ് ഡൈനിംഗ് അനുവദിച്ചു.
ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനവും രണ്ടു ഡോസ് വാക്സിൻ ലഭിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി തുറക്കാം. ഇവിടെയും 18 വയസിനു താഴെയുള്ളവർക്കു നിബന്ധന ബാധകമല്ല.
സംസ്ഥാനത്തെ വാക്സിനേഷൻ നിരക്ക് തൊണ്ണൂറു ശതമാനമെത്തിയ സാഹചര്യത്തിൽ പുറത്തിറങ്ങാനുള്ള നിബന്ധനകൾ ഒഴിവാക്കി. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് ബാധിതരായി രണ്ടാഴ്ച കഴിഞ്ഞവരോ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം ഒഴിവാക്കാനും അവലോകന യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ ഇറങ്ങിയതോടെ ഇളവ് ഇന്നുതന്നെ പ്രാബല്യത്തിൽ വരും.
എന്നാൽ, ബസുകളിലെ നിന്നുള്ള യാത്രയ്ക്ക് അനുമതിയായില്ല. വർധിപ്പിച്ച അധിക ബസ് ചാർജ് കുറയ്ക്കുന്ന കാര്യവും അവലോകന യോഗം പരിഗണിച്ചില്ല. ട്രെയിനുകളിൽ സീസണ് ടിക്കറ്റ് പുനഃസ്ഥാപിക്കുന്നത് അടുത്ത അവലോകന യോഗത്തിൽ ആലോചിക്കാമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.