തിരുവനന്തപുരം: കോവിഡ് സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന ലോക്ഡൗണ് നിയന്ത്രണങ്ങളിൽ വരുത്തുന്ന മാറ്റം ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ചർച്ചചെയ്യും. നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും രോഗബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണു പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയോടും ചീഫ് സെക്രട്ടറിയോടും മുഖ്യമന്ത്രി നിർദേശിച്ചത്.
രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളാക്കി മൈക്രോ തലത്തിൽ നിയന്ത്രണം കടുപ്പിക്കുന്നത് അടക്കമുള്ള നിർദേശങ്ങളാണു പരിഗണനയിലുള്ളത്. വീടുകളിൽ കഴിയുന്ന രോഗികളിൽ നിന്നു കൂടുതൽ പേരിലേക്കു രോഗം പകരുകയും ക്ലസ്റ്ററുകൾ രൂപപ്പെടുന്നതുമാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്ന ഗുരുതര പ്രതിസന്ധി. ഇത് ഒഴിവാക്കാൻ രോഗികളുടെ സന്പർക്കപ്പട്ടിക തയാറാക്കി പരിശോധന വ്യാപിപ്പിക്കൽ, രോഗബാധിതരെ പരമാവധി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കൽ തുടങ്ങിയ നിർദേശങ്ങളും പരിഗണിക്കുന്നു.
എന്നാൽ, ആൾക്കൂട്ടങ്ങൾക്ക് ഇടയാക്കുന്ന യോഗങ്ങൾ, വിവാഹം, മരണാനന്തര ചടങ്ങ് തുടങ്ങിയവയിലെല്ലാം ഇപ്പോഴത്തെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. രോഗസ്ഥിരീകരണ നിരക്ക് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനം സന്ദർശിച്ച കേന്ദ്രസംഘവും ചൂണ്ടിക്കാട്ടിയിരുന്നു.താഴേത്തട്ടിൽ ഫലപ്രദമായ ഉദ്യോഗസ്ഥ തല നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്നില്ലെന്ന വിലയിരുത്തൽ കേന്ദ്ര സംഘത്തിനുമുണ്ട്.
സ്ഥിരമായി പത്തുശതമാനത്തിൽ താഴാതെ നേരിയ ഇളവുകൾ പോലും ആലോചിക്കാനാവില്ലെന്ന നിലപാടിലാണ് ആരോഗ്യവിദഗ്ധർ. കൂടുതൽ മേഖലകൾ തുറന്നുനൽകിയ പല വിദേശരാജ്യങ്ങളിലും നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഓണക്കാലം ആയതിനാൽ കടകൾ കൂടുതൽ ദിവസങ്ങളിൽ തുറക്കാൻ അനുമതി വേണമെന്ന് വ്യാപാരി വ്യവസായികൾ ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷവും ഇതേ ആവശ്യം ഉന്നയിക്കുന്നു. തിരക്ക് ഒഴിവാക്കാനായി കടകൾ എല്ലാ ദിവസവും തുറക്കണമെന്നത് അടക്കമുള്ള പ്രായോഗിക നിർദേശങ്ങൾ, ഐഎംഎയും മുന്നോട്ടുവയ്ക്കുന്നു. ഇത്തരം നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്.