തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയെ വിടാൻ പ്രതിപക്ഷം ഒരുക്കമല്ല. പ്രതിപക്ഷത്തിനു വഴങ്ങാൻ മുഖ്യമന്ത്രിയും ഭരണപക്ഷവും അത്രയും പോലും തയാറല്ല. കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പേരിൽ രണ്ടാം ദിവസവും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
ആദ്യദിവസം ശൂന്യവേളയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതു വരെ കാത്തിരുന്നെങ്കിൽ ഇന്നലെ അതും ഉണ്ടായില്ല. ചോദ്യോത്തരവേളയിൽ തന്നെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നു. ബഹളത്തിനിടയിൽ കുറേ സമയം സഭ മുന്നോട്ടു പോയി. അരമണിക്കൂർ പ്രതിഷേധത്തിനൊടുവിൽ പ്രതിപക്ഷം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
വെള്ളിയാഴ്ചകളിൽ ബഹിഷ്കരണത്തിനൊരു ലോജിക് ഉണ്ട്. എംഎൽഎമാർക്കു നേരത്തെ നാടെത്താം. തിങ്കളാഴ്ച പ്രതിപക്ഷം എന്തു നിലപാടെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. സഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്നാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. എന്തുവന്നാലും ഒന്നും സംഭവിക്കാനില്ലെന്ന പതിവു നിലപാടിൽ മുഖ്യമന്ത്രിയും ഇരിപ്പുറപ്പിച്ചാൽ പ്രതിപക്ഷം എത്ര വരെ പോകുമെന്നാണ് കണ്ടറിയേണ്ടത്.
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ ബഹളം ആരംഭിക്കുകയായിരുന്നു. എന്നാൽ സ്വന്തം സീറ്റ് വിട്ട് നടുത്തളത്തിലേക്കിറങ്ങിയുള്ള പതിവു പ്രതിഷേധ രീതിയിലേക്ക് ഇന്നലെയും പ്രതിപക്ഷം നീങ്ങിയില്ല. നിയമസഭയിലെ അക്രമസംഭവങ്ങളുടെ പേരിലുള്ള പ്രതിഷേധം അതിരുവിടുന്നതു ശരിയല്ലല്ലോ എന്നാകാം പ്രതിപക്ഷത്തിന്റെ ചിന്ത.
പ്രതിപക്ഷ നേതാവിനു സംസാരിക്കാൻ അവസരം നൽകണമെന്ന പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം സ്പീക്കർ എം.ബി. രാജേഷ് തുടക്കത്തിൽ അംഗീകരിച്ചില്ല. പ്രതിഷേധം കടുത്തതോടെ സ്പീക്കർ വഴങ്ങി. രണ്ടു കാര്യങ്ങളാണ് സതീശൻ പറഞ്ഞത്. കെ.എം. മാണിക്കെതിരേ എഫ്ഐആർ ഇട്ടപ്പോൾ രാജി ആവശ്യപ്പെട്ട മുന്നണിയുടെ നേതാവ് ഇപ്പോൾ സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി വിചാരണ നേരിടണമെന്നു സുപ്രീംകോടതി നിർദേശിച്ചപ്പോൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതു ശരിയല്ല. സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി ചോദ്യം ചെയ്തതു ശരിയായില്ല. മന്ത്രിയുടെ രാജി ആവശ്യത്തിൽ നിന്നു യുഡിഎഫ് പിന്നോട്ടില്ലെന്നു സതീശൻ ആവർത്തിച്ചു വ്യക്തമാക്കി.
ഇതേ കേസിൽ കുറ്റാരോപിതരായ ഇ.പി. ജയരാജനും കെ.ടി. ജലീലും കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു എന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുപോലെ ശിവൻകുട്ടിയും തുടരുന്നതിൽ തെറ്റില്ലെന്ന നിലപാടിൽ തന്നെ മുഖ്യമന്ത്രി ഉറച്ചു നിന്നു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കുറേ സമയം കൂടി തുടർന്നു. ചോദ്യോത്തരവേള അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും അവർ സഭ ബഹിഷ്കരിച്ചു പുറത്തേക്കു പോയി.
പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ശൂന്യവേളയിലെ നടപടിക്രമങ്ങൾ നേരത്തെ തീർന്നു. പ്രതിപക്ഷാംഗങ്ങളുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയവും സബ്മിഷനുകളും അവതരിപ്പിക്കപ്പെട്ടില്ല. വെള്ളിയാഴ്ചയായ ഇന്നലെ സ്വകാര്യ പ്രമേയങ്ങളായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. മൂന്നു പ്രമേയങ്ങൾ പരിഗണിക്കാനായി ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇതിൽ പ്രതിപക്ഷത്തു നിന്നുള്ള ഡോ. മാത്യു കുഴൽനാടന്റെ പ്രമേയവും സഭയിൽ ചർച്ചയ്ക്കു വന്നില്ല. അതോടെ ഭരണപക്ഷത്തു നിന്നുള്ള എം. വിജിന്റെയും കെ.കെ. ശൈലജയുടെയും പ്രമേയങ്ങൾ മാത്രമായി ചർച്ചയ്ക്കുള്ളത്. സാധാരണ വെള്ളിയാഴ്ചകളിൽ 12.30 നാണു സഭ പിരിയുന്നതെങ്കിൽ ഇന്നലെ നടപടികൾ പൂർത്തിയാക്കി നാൽപതു മിനിറ്റ് മുന്പേ പിരിഞ്ഞു.
അസംഘടിത മേഖലയിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. ശൈലജ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം ഫലത്തിൽ സർക്കാരിനെതിരെയുള്ള വിമർശനമായിരുന്നു. ചെറുകിട വ്യവസായ, വ്യാപാരമേഖല കടുത്തിയ പ്രതിസന്ധിയിലാണെന്നും ഈ മേഖലയിലുള്ളവർ പട്ടിണിയിലേക്കു നീങ്ങുകയാണെന്നും ശൈലജ പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിച്ച് വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രതാൽപര്യം സംരക്ഷിക്കാനുതകുന്ന പുതിയ നയത്തിനു രൂപം നൽകണമെന്ന് ആവസ്യപ്പെടുന്നതായിരുന്നു എം. വിജിന്റെ പ്രമേയം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിദ്യാഭ്യാസ നയത്തിന്റെ പോരായ്മകളേക്കുറിച്ചും ദോഷങ്ങളേക്കുറിച്ചുമെല്ലാം വിജിൻ വിശദമായി സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്ത മറ്റൊരു വിദ്യാർഥി നേതാവായ കെ.എം. സച്ചിൻദേവും നയത്തെ വിമർശിച്ച് ഗംഭീരപ്രകടനം നടത്തി. സർക്കാരിനു വേണ്ടി മറുപടി പറഞ്ഞ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനും വിദ്യാഭ്യാസനയത്തിന്റെ അപകടങ്ങളേക്കുറിച്ചു തികഞ്ഞ ബോധ്യമുണ്ട്. വിജിന്റെ പ്രമേയത്തിന്റെ സമീപനത്തോടു യോജിക്കുന്പോഴും നയത്തിന്റെ പ്രതിലോമ സമീപനങ്ങൾ ഭാഗികമായി മാത്രമേ പ്രമേയത്തിൽ പരാമർശിക്കുന്നുള്ളു എന്നാണു മന്ത്രിയുടെ പക്ഷം. എല്ലാവശങ്ങളും പരിഗണിക്കുന്ന സമീപനരേഖ സർക്കാർ തയാറാക്കുന്നുണ്ടെന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതോടെ വിജിന്റെ പ്രമേയത്തിന്റെ കഥ കഴിഞ്ഞു. പ്രമേയം പിൻവലിക്കാൻ സഭ തീരുമാനിച്ചു.
കെ.കെ. ശൈലജ അവതരിപ്പിച്ച സ്വകാര്യ പ്രമേയവും സർക്കാരിന്റെ സമീപനത്തിനൊപ്പം നിൽക്കുന്നതായിരുന്നു. സഹകരണ രംഗത്തു കേന്ദ്ര സർക്കാർ കടന്നു കയറ്റത്തിനു നടത്തുന്ന നീക്കങ്ങളിൽ നിന്നു പിന്മാറണമെന്നായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്. കേരളത്തിലെ സഹകരണ രംഗത്തിന്റെ പ്രത്യേകതകളും സംഭാവനകളുമെല്ലാം വിശദീകരിച്ച ശൈലജ കേന്ദ്രത്തിൽ രൂപീകരിച്ച പുതിയ സഹകരണ മന്ത്രാലയം കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനുള്ളതാണെന്നു പറഞ്ഞു. ഇക്കാര്യത്തിൽ കേരളം നിയമസാധ്യതകൾ പരിശോധിക്കുമെന്നും സർവകക്ഷിയോഗം വിളിക്കുമെന്നും സഹകരണമന്ത്രി വി.എൻ. വാസവൻ വിശദീകരിച്ചു. ശൈലജയുടെ പ്രമേയവും ഒടുവിൽ പിൻവലിച്ചു.
സാബു ജോണ്
ആദ്യദിവസം ശൂന്യവേളയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതു വരെ കാത്തിരുന്നെങ്കിൽ ഇന്നലെ അതും ഉണ്ടായില്ല. ചോദ്യോത്തരവേളയിൽ തന്നെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നു. ബഹളത്തിനിടയിൽ കുറേ സമയം സഭ മുന്നോട്ടു പോയി. അരമണിക്കൂർ പ്രതിഷേധത്തിനൊടുവിൽ പ്രതിപക്ഷം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
വെള്ളിയാഴ്ചകളിൽ ബഹിഷ്കരണത്തിനൊരു ലോജിക് ഉണ്ട്. എംഎൽഎമാർക്കു നേരത്തെ നാടെത്താം. തിങ്കളാഴ്ച പ്രതിപക്ഷം എന്തു നിലപാടെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. സഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്നാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. എന്തുവന്നാലും ഒന്നും സംഭവിക്കാനില്ലെന്ന പതിവു നിലപാടിൽ മുഖ്യമന്ത്രിയും ഇരിപ്പുറപ്പിച്ചാൽ പ്രതിപക്ഷം എത്ര വരെ പോകുമെന്നാണ് കണ്ടറിയേണ്ടത്.
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ ബഹളം ആരംഭിക്കുകയായിരുന്നു. എന്നാൽ സ്വന്തം സീറ്റ് വിട്ട് നടുത്തളത്തിലേക്കിറങ്ങിയുള്ള പതിവു പ്രതിഷേധ രീതിയിലേക്ക് ഇന്നലെയും പ്രതിപക്ഷം നീങ്ങിയില്ല. നിയമസഭയിലെ അക്രമസംഭവങ്ങളുടെ പേരിലുള്ള പ്രതിഷേധം അതിരുവിടുന്നതു ശരിയല്ലല്ലോ എന്നാകാം പ്രതിപക്ഷത്തിന്റെ ചിന്ത.
പ്രതിപക്ഷ നേതാവിനു സംസാരിക്കാൻ അവസരം നൽകണമെന്ന പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം സ്പീക്കർ എം.ബി. രാജേഷ് തുടക്കത്തിൽ അംഗീകരിച്ചില്ല. പ്രതിഷേധം കടുത്തതോടെ സ്പീക്കർ വഴങ്ങി. രണ്ടു കാര്യങ്ങളാണ് സതീശൻ പറഞ്ഞത്. കെ.എം. മാണിക്കെതിരേ എഫ്ഐആർ ഇട്ടപ്പോൾ രാജി ആവശ്യപ്പെട്ട മുന്നണിയുടെ നേതാവ് ഇപ്പോൾ സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി വിചാരണ നേരിടണമെന്നു സുപ്രീംകോടതി നിർദേശിച്ചപ്പോൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതു ശരിയല്ല. സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി ചോദ്യം ചെയ്തതു ശരിയായില്ല. മന്ത്രിയുടെ രാജി ആവശ്യത്തിൽ നിന്നു യുഡിഎഫ് പിന്നോട്ടില്ലെന്നു സതീശൻ ആവർത്തിച്ചു വ്യക്തമാക്കി.
ഇതേ കേസിൽ കുറ്റാരോപിതരായ ഇ.പി. ജയരാജനും കെ.ടി. ജലീലും കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു എന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുപോലെ ശിവൻകുട്ടിയും തുടരുന്നതിൽ തെറ്റില്ലെന്ന നിലപാടിൽ തന്നെ മുഖ്യമന്ത്രി ഉറച്ചു നിന്നു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കുറേ സമയം കൂടി തുടർന്നു. ചോദ്യോത്തരവേള അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും അവർ സഭ ബഹിഷ്കരിച്ചു പുറത്തേക്കു പോയി.
പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ശൂന്യവേളയിലെ നടപടിക്രമങ്ങൾ നേരത്തെ തീർന്നു. പ്രതിപക്ഷാംഗങ്ങളുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയവും സബ്മിഷനുകളും അവതരിപ്പിക്കപ്പെട്ടില്ല. വെള്ളിയാഴ്ചയായ ഇന്നലെ സ്വകാര്യ പ്രമേയങ്ങളായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. മൂന്നു പ്രമേയങ്ങൾ പരിഗണിക്കാനായി ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇതിൽ പ്രതിപക്ഷത്തു നിന്നുള്ള ഡോ. മാത്യു കുഴൽനാടന്റെ പ്രമേയവും സഭയിൽ ചർച്ചയ്ക്കു വന്നില്ല. അതോടെ ഭരണപക്ഷത്തു നിന്നുള്ള എം. വിജിന്റെയും കെ.കെ. ശൈലജയുടെയും പ്രമേയങ്ങൾ മാത്രമായി ചർച്ചയ്ക്കുള്ളത്. സാധാരണ വെള്ളിയാഴ്ചകളിൽ 12.30 നാണു സഭ പിരിയുന്നതെങ്കിൽ ഇന്നലെ നടപടികൾ പൂർത്തിയാക്കി നാൽപതു മിനിറ്റ് മുന്പേ പിരിഞ്ഞു.
അസംഘടിത മേഖലയിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. ശൈലജ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം ഫലത്തിൽ സർക്കാരിനെതിരെയുള്ള വിമർശനമായിരുന്നു. ചെറുകിട വ്യവസായ, വ്യാപാരമേഖല കടുത്തിയ പ്രതിസന്ധിയിലാണെന്നും ഈ മേഖലയിലുള്ളവർ പട്ടിണിയിലേക്കു നീങ്ങുകയാണെന്നും ശൈലജ പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിച്ച് വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രതാൽപര്യം സംരക്ഷിക്കാനുതകുന്ന പുതിയ നയത്തിനു രൂപം നൽകണമെന്ന് ആവസ്യപ്പെടുന്നതായിരുന്നു എം. വിജിന്റെ പ്രമേയം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിദ്യാഭ്യാസ നയത്തിന്റെ പോരായ്മകളേക്കുറിച്ചും ദോഷങ്ങളേക്കുറിച്ചുമെല്ലാം വിജിൻ വിശദമായി സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്ത മറ്റൊരു വിദ്യാർഥി നേതാവായ കെ.എം. സച്ചിൻദേവും നയത്തെ വിമർശിച്ച് ഗംഭീരപ്രകടനം നടത്തി. സർക്കാരിനു വേണ്ടി മറുപടി പറഞ്ഞ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനും വിദ്യാഭ്യാസനയത്തിന്റെ അപകടങ്ങളേക്കുറിച്ചു തികഞ്ഞ ബോധ്യമുണ്ട്. വിജിന്റെ പ്രമേയത്തിന്റെ സമീപനത്തോടു യോജിക്കുന്പോഴും നയത്തിന്റെ പ്രതിലോമ സമീപനങ്ങൾ ഭാഗികമായി മാത്രമേ പ്രമേയത്തിൽ പരാമർശിക്കുന്നുള്ളു എന്നാണു മന്ത്രിയുടെ പക്ഷം. എല്ലാവശങ്ങളും പരിഗണിക്കുന്ന സമീപനരേഖ സർക്കാർ തയാറാക്കുന്നുണ്ടെന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതോടെ വിജിന്റെ പ്രമേയത്തിന്റെ കഥ കഴിഞ്ഞു. പ്രമേയം പിൻവലിക്കാൻ സഭ തീരുമാനിച്ചു.
കെ.കെ. ശൈലജ അവതരിപ്പിച്ച സ്വകാര്യ പ്രമേയവും സർക്കാരിന്റെ സമീപനത്തിനൊപ്പം നിൽക്കുന്നതായിരുന്നു. സഹകരണ രംഗത്തു കേന്ദ്ര സർക്കാർ കടന്നു കയറ്റത്തിനു നടത്തുന്ന നീക്കങ്ങളിൽ നിന്നു പിന്മാറണമെന്നായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്. കേരളത്തിലെ സഹകരണ രംഗത്തിന്റെ പ്രത്യേകതകളും സംഭാവനകളുമെല്ലാം വിശദീകരിച്ച ശൈലജ കേന്ദ്രത്തിൽ രൂപീകരിച്ച പുതിയ സഹകരണ മന്ത്രാലയം കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനുള്ളതാണെന്നു പറഞ്ഞു. ഇക്കാര്യത്തിൽ കേരളം നിയമസാധ്യതകൾ പരിശോധിക്കുമെന്നും സർവകക്ഷിയോഗം വിളിക്കുമെന്നും സഹകരണമന്ത്രി വി.എൻ. വാസവൻ വിശദീകരിച്ചു. ശൈലജയുടെ പ്രമേയവും ഒടുവിൽ പിൻവലിച്ചു.
സാബു ജോണ്