തിരുവനന്തപുരം: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ നേരിടുന്ന വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി തത്കാലം വേണ്ടെന്നു ധാരണ. പാർട്ടിക്കുള്ളിലെ തർക്കങ്ങളാണു പരാതിയിലേക്കു നയിച്ചതെന്നും പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണു മന്ത്രി ഇടപെട്ടതെന്നുമുള്ള എൻസിപി നേതൃത്വത്തിന്റെയും മന്ത്രിയുടെയും നിലപാട് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ ഗതി നോക്കിയശേഷം തുടർതീരുമാനമെടുക്കാമെന്നാണു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടെന്നാണു വിവരം.
പാർട്ടിയിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നു വിലയിരുത്തിയ എൻസിപി ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ, മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടാണു സ്വീകരിച്ചത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളിൽ നേതാക്കൾക്ക് ഇടപെടേണ്ടി വരുമെന്നും അത്തരമൊരു നിലപാടായി കണ്ടാൽ മതിയെന്നുമുള്ള എൻസിപി നിലപാടിനെ തത്ത്വത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും അംഗീകരിച്ചെങ്കിലും സ്ത്രീ വിഷയത്തിൽ കരുതലോടെ മാത്രമേ നീങ്ങേണ്ടതുള്ളുവെന്നാണു ധാരണ.
ഇന്നലെ ചേർന്ന സിപിഎം അവയ്ലബിൾ സെക്രട്ടേറിയറ്റ് മന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചത്. എൻസിപി നേതാവെന്ന നിലയിൽ കൂടിയാണു മന്ത്രി ഒത്തുതീർപ്പിനായി വിഷയത്തിൽ ഇടപെട്ടത്. എന്നാൽ, മന്ത്രിയായിരിക്കെ ഇത്തരം ഇടപെടലുകളിൽ നിന്നു കഴിവതും ഒഴിവായി നിൽക്കണമെന്നു ശശീന്ദ്രനോടു സിപിഎം നിർദേശിച്ചു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും തമ്മിൽ ഈ വിഷയത്തെക്കുറിച്ചു സംസാരിച്ചിരുന്നു. ഇതിനിടെ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനുമായും കോടിയേരിയുമായും ഫോണിൽ ബന്ധപ്പെട്ടു. ശശീന്ദ്രൻ രാജിവയ്ക്കേണ്ട ഗൗരവതരമായ സാഹചര്യമില്ലെന്നു സിപിഎം നേതാക്കളെ ചാക്കോ ധരിപ്പിച്ചു. ഇതിനുശേഷമാണു മന്ത്രി ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതും കാര്യങ്ങൾ വിശദീകരിച്ചതും.
ഘടകകക്ഷി മന്ത്രിമാരിൽനിന്നും വിവാദങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നതു സർക്കാരിന്റെ പ്രതിച്ഛായയ്ക്കു ദോഷമുണ്ടാക്കുന്നുവെന്ന വിലയിരുത്തലാണു സിപിഎമ്മിനുള്ളത്. രാഷ്ട്രീയ ഗൂഢനീക്കമെന്ന എൻസിപി വാദം അംഗീകരിക്കുന്പോഴും യുവതി പരാതിയിൽ ഉറച്ചു നിയമനടപടിയിലേക്കു നീങ്ങുന്പോഴുള്ള ഭവിഷ്യത്തും സർക്കാർ മുൻകൂട്ടി കാണുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട മന്ത്രി ശശീന്ദ്രൻ പാർട്ടി ഭാരവാഹി കൂടിയായ യുവതിയുടെ പിതാവിനെ വിളിക്കാനിടയായ സാഹചര്യം വിശദീകരിച്ചു. എൻസിപി കൊല്ലം ജില്ലാ നേതൃത്വത്തിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞ െടുപ്പു സമയം മുതൽ തുടരുന്ന തർക്കമാണ് ഇപ്പോഴത്തെ പരാതിയിലേക്കു നയിച്ച വിവാദങ്ങളെന്നാണു വാദം. പാർട്ടിക്കുള്ളിലെ തർക്കം തീർക്കാൻ ഇടപെടണമെന്നു കൊല്ലത്തെ ചില നേതാക്കൾ ആവശ്യപ്പെട്ടതിനാലാണ് താൻ ഫോണ് വിളിച്ചതെന്ന് ശശീന്ദ്രൻ വിശദീകരിച്ചു. അതാണ് പ്രയാസമില്ലാതെ തീർക്കണമെന്ന് ആവശ്യപ്പെട്ടത്. കേസ് എങ്ങനെ തീർക്കണമെന്നാണ് മന്ത്രി പറയുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് തിരിച്ച് ചോദിച്ചപ്പോൾ, കേസൊക്കെ ഇതിന്റെ ഭാഗമായി വന്നതായതിനാലാണ് പ്രയാസമില്ലാതെ തീർക്കാൻ നോക്കൂ എന്ന് വീണ്ടും പറഞ്ഞ് താൻ ഫോണ് വച്ചതെന്നും ശശീന്ദ്രൻ മുഖ്യമന്ത്രിയോടു വിശദീകരിച്ചു.
കേസെടുക്കേണ്ടന്നു പോലീസിനു നിയമോപദേശം
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരേ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ കേസെടുക്കേണ്ടതില്ലെന്നു പോലീസിനു നിയമോപദേശം.
പീഡന കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി ഭീഷണിപ്പെടുത്തുകയോ മറ്റു തരത്തിൽ സമ്മർദം ചെലുത്തുകയോ ചെയ്യാത്തതിനാൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നാണു നിയമോപദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരേ പോലീസ് കേസെടുക്കില്ല. മന്ത്രിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു രണ്ടു പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇതു നിയമപരമായി പരിശോധിച്ചത്.