കോട്ടയം: ‘അപാരമായ വായനയും തികഞ്ഞ അച്ചടക്കവുമുള്ള വ്യക്തി. ബുദ്ധിയിലും ചിന്തയിലും വേറിട്ടു നിൽക്കുന്നയാൾ’- തമിഴ്നാട്ടിലെ ദിണ്ടിഗലിലുള്ള ജസ്യൂട്ട് നൊവിഷ്യേറ്റ് ഹൗസായ ബസ്കി കോളജിൽ 1958-59 കാലത്ത് ഫാ. സ്റ്റാൻ സ്വാമിയുടെ സതീർഥ്യനും സുഹൃത്തുമായിരുന്ന ഫാ. കെ.സി. തോമസ് കപ്യാരുമലയിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്.
പാവങ്ങളോടു കരുണയും പാർശ്വവത്കരിക്കപ്പെട്ടവരുടെ ദുരിതങ്ങളിൽ ആർദ്രതയുമുള്ള വ്യക്തിയായിരുന്നു സ്റ്റാൻ സ്വാമി. നൊവിഷ്യേറ്റ് ബാച്ചിലെ അന്പതു വൈദിക വിദ്യാർഥികളുടെ ലീഡറുമായിരുന്നു അദ്ദേഹം. പെരുമാറ്റത്തിലും സാമിപ്യത്തിലും നല്ല വ്യക്തിത്വവും സ്നേഹവും പുലർത്തിയിരുന്ന ചെറുപ്പക്കാരൻ. തൃശിനാപ്പള്ളി സ്വദേശിയായിരുന്ന സ്റ്റാൻ ഈശോസഭയുടെ മധുര പ്രോവിൻസിനു കീഴിലാണ് ദിണ്ടിഗലിൽ പരിശീലനത്തിനെത്തിയത്.
കേരളത്തിൽ അക്കാലത്ത് ഈശോസഭയ്ക്ക് പ്രോവിൻസോ പരിശീലന കേന്ദ്രമോ ഇല്ല. കേരളത്തിൽനിന്നുള്ള വൈദികവിദ്യാർഥികളും ദിണ്ടിഗലിലാണ് നൊവിഷ്യേറ്റ് പരിശീലിച്ചിരുന്നത്-കാഞ്ഞിരപ്പള്ളി സമന്വയ ജസ്യൂട്ട് ഹൗസിൽ ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന 82കാരനായ ഫാ. കെ.സി. തോമസ് കപ്യാരുമലയിൽ പറഞ്ഞു.
നൊവിഷ്യേറ്റിനുശേഷം സ്റ്റാൻ സ്വാമി ജാംഷഡ്പൂർ പ്രോവിൻസിലേക്ക് ഉപരിപഠനത്തിനു മാറി. തോമസ് അച്ചൻ കേരളത്തിലേക്കു തുടർപരിശീലനത്തിനായി മടങ്ങുകയും ചെയ്തു. ജാർഖണ്ഡ് ഉൾപ്പെടുന്ന പ്രോവിൻസിൽ വൈദികനായി ആദിവാസികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി സ്റ്റാൻ പ്രവർത്തനം തുടങ്ങി. ഒട്ടേറെ കൽക്കരി ഖനികളുള്ള സ്ഥലമാണത്. അവിടത്തെ പാവപ്പെട്ട ആദിവാസികളുടെ സ്ഥലം കുത്തക കന്പനികളും മാഫിയകളും പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായപ്പോൾ മനുഷ്യാവകാശ പ്രവർത്തകനായി സ്റ്റാൻ നിലകൊള്ളുകയായിരുന്നു.
ദിണ്ടിഗലിൽ രണ്ടു വർഷം ഒരുമിച്ചുണ്ടായിരുന്ന കാലത്തെപ്പറ്റി തോമസ് അച്ചന് ഏറെ കാര്യങ്ങൾ ഓർമയിലുണ്ട്. വാക്കിലും പ്രവൃത്തിയിലും വിശുദ്ധി കാത്തുസൂക്ഷിച്ചിരുന്ന വിദ്യാർഥിയായിരുന്നു. അദ്ദേഹത്തിന്റെ അച്ചടക്കവും കൃത്യനിഷ്ഠയും എടുത്തുപറയണം. വിവിധ വിഷയങ്ങളെപ്പറ്റി ആഴത്തിൽ വായിക്കുകയും വേറിട്ട ദർശനങ്ങളും ബോധ്യങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു സ്റ്റാൻ സ്വാമിയെന്നു ഫാ. കെ.സി. തോമസ് ഓർമിച്ചു.
റെജി ജോസഫ്