ചങ്ങനാശേരി: എൻഎസ്എസ് ഉന്നയിച്ച ആവശ്യങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിഷേധാത്മക സമീപനങ്ങളോട് ശക്തമായ പ്രതിഷേധമുണ്ടെന്ന് എൻസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ഓണ്ലൈനിൽ സംഘടനയുടെ ബജറ്റ് അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കുക, ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പത്തുശതമാനം സാന്പത്തിക സംവരണം കേരളത്തിലും നടപ്പിലാക്കുക, സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിൾ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തുക എന്നീ മൂന്ന് ആവശ്യങ്ങൾ നായർ സർവീസ് സൊസൈറ്റി കഴിഞ്ഞ ഇടതു സർക്കാരിനു സമർപ്പിച്ചിരുന്നു.
ശബരിമല വിഷയം എല്ലാ മതങ്ങളുമടങ്ങുന്ന വിശ്വാസസമൂഹത്തിനുവേണ്ടിയും സാന്പത്തിക സംവരണം 164 ജാതികളും ഉപജാതികളും അടങ്ങുന്ന മുന്നാക്ക വിഭാഗത്തിനു വേണ്ടിയും സാമൂഹ്യ പരിഷ്കർത്താവായ മന്നത്തത്തു പത്മനാഭന്റെ പേരിലുമാണ് എൻഎസ്എസ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. ഈ മൂന്നു വിഷയങ്ങളിലും സംസ്ഥാന സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.
132കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനറൽ സെക്രട്ടറി അവതരിപ്പിച്ചത്. പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻനായർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ.എം.ശശികുമാർ പങ്കെടുത്തു. മന്നം സമാധിയിൽ പുഷ്പാർച്ചനയോടെയാണ് സമ്മേളനം ആരംഭിച്ചത്.
സ്ത്രീധന നിരോധന നിയമം ഭേദഗതികളോടെ കർക്കശമായി നടപ്പാക്കണം
ചങ്ങനാശേരി: സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളും കൊലപാതകങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സ്ത്രീധനനിരോധന നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തി കർശനമായി നടപ്പാക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി. ജി.സുകുമാരൻനായർ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാഹവേളയിൽ വധൂവരന്മാർ അണിയുന്ന സ്വർണാഭരണങ്ങൾക്കും മറ്റും പരിധി നിശ്ചയിക്കണം. പരിധിയിൽ കവിഞ്ഞുള്ള സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള ഏതു തരം സമ്മാനങ്ങളും ഉപഹാരങ്ങളും സ്ത്രീധനത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ തയാറാകണം.
വധുവിന്റെ ആത്മഹത്യയോ കൊലപാതകമോ മറ്റു ദുരന്തങ്ങളോ ഉണ്ടാകുന്പോൾ മാത്രമാണ് സ്ത്രീധനത്തിന്റെ പേരിൽ പരാതികൾ ഉണ്ടാകുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യയോ മറ്റു ദുരന്തങ്ങളോ സംഭവിക്കുന്പോൾ മാത്രം സർക്കാർ ഉണർന്നാൽ പോരാ എന്നും സ്ത്രീധനമെന്ന സാമൂഹ്യതിന്മയെ ഉന്മൂലനം ചെയ്യുന്നതിന് കുറ്റകൃത്യങ്ങൾ ഉണ്ടാകാതെതന്നെ അവയെ തടയുന്നതിനു വേണ്ടിയുള്ള കരുതൽ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നായർ സർവീസ് സൊസൈറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.