തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി സിപിഎമ്മും സിപിഐയും മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് അവസാനരൂപമായി. സിപിഎമ്മിൽ പിണറായി വിജയനെ കൂടാതെ കെ. രാധാകൃഷ്ണൻ മാത്രമാണ് മുന്പു മന്ത്രിയായിട്ടുള്ളത്. മന്ത്രിസഭയിലുണ്ടാകുമെന്നു കരുതപ്പെട്ടിരുന്ന കെ.കെ. ശൈലജയെ ഒഴിവാക്കി.
എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു, വീണ ജോർജ്, വി. അബ്ദു റഹ്മാൻ എന്നിവരാണ് സിപിഎമ്മിന്റെ മന്ത്രിമാർ. പി. പ്രസാദ്, ജെ. ചിഞ്ചുറാണി, കെ. രാജൻ, ജി.ആർ. അനിൽ എന്നിവരെ സിപിഐ മന്ത്രിസഭാംഗങ്ങളായി തെരഞ്ഞെടുത്തു.
എൻസിപിയിൽനിന്ന് എ.കെ. ശശീന്ദ്രനെ തന്നെ മന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചു. സിപിഎമ്മിലെ എം.ബി.രാജേഷ് ആണു നിയമസഭാ സ്പീക്കർ. സിപിഐയിലെ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറും.
പിണറായി വിജയനെ സിപിഎം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പാർട്ടി വിപ്പായി കെ.കെ. ശൈലജയെയും പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടി.പി. രാമകൃഷ്ണനെയും തീരുമാനിച്ചു.
ഇതോടെ രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് അവസാനരൂപമായി. വിവിധ ഘടകകക്ഷികളുടെ മന്ത്രിമാരായി റോഷി അഗസ്റ്റിൻ, ആന്റണി രാജു, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എന്നിവരെ നേരത്തേ തീരുമാനിച്ചിരുന്നു. കേരള കോണ്ഗ്രസ്- എമ്മിലെ ഡോ. എൻ. ജയരാജിനെ ചീഫ് വിപ്പ് ആയും നിശ്ചയിച്ചിരുന്നു.
ഇന്നലെ രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിനു മുന്പായി സംസ്ഥാനത്തുനിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി പാർട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ എന്നിവർ പ്രത്യേക യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള മന്ത്രിമാരുടെ പട്ടിക തയാറാക്കിയത്. കെ.കെ. ശൈലജയുടെ പേര് ഈ പട്ടികയിൽ ഉണ്ടായിരുന്നില്ല.
പാർട്ടി സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും കോടിയേരി ബാലകൃഷ്ണൻ മന്ത്രിമാരുടെ പട്ടിക അവതരിപ്പിച്ചു. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നതാണു പാർട്ടിക്കും സർക്കാരിനും നല്ലതെന്നു മാത്രമായിരുന്നു കോടിയേരി പറഞ്ഞത്. എതിരഭിപ്രായങ്ങളൊന്നും സെക്രട്ടേറിയറ്റിൽ ഉണ്ടായില്ല. ശൈലജയെക്കൂടി ഉൾപ്പെടുത്തിയാൽ മന്ത്രിസഭയ്ക്കു കൂടുതൽ ശോഭ വരുമെന്നു ചുരുക്കം ചിലർ സംസ്ഥാന സമിതിയിൽ അഭിപ്രായപ്പെട്ടെങ്കിലും കൂടുതൽ ചർച്ചകൾ കൂടാതെ സെക്രട്ടേറിയറ്റിന്റെ നിർദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണു സിപിഐ മന്ത്രിമാരെ സംബന്ധിച്ചു തീരുമാനമായത്. കഴിഞ്ഞ സർക്കാരിലേതുപോലെ ഇത്തവണയും പുതുമുഖങ്ങൾ മന്ത്രിമാരായി വരണമെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ തീരുമാനം യോഗം അംഗീകരിച്ചു. എക്സിക്യൂട്ടീവിന്റെ തീരുമാനം തുടർന്നു നടന്ന സംസ്ഥാന കൗൺസിലും അംഗീകരിക്കുകയായിരുന്നു. മന്ത്രി ഇ. ചന്ദ്രശേഖരനെ പാർട്ടി നിയമസഭാ കക്ഷി നേതാവായി നിശ്ചയിച്ചു.
1957-ലെ ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന കെ. ആർ. ഗൗരിയമ്മയ്ക്കുശേഷം സിപിഐയുടെ ആദ്യ വനിതാ മന്ത്രി എന്ന പ്രത്യേകതകൂടി ജെ. ചിഞ്ചുറാണിക്കുണ്ട്.
സിപിഎം-സിപിഐ നേതാക്കൾ തമ്മിൽ ഇന്നു നടക്കുന്ന ആശയവിനിമയത്തിനു ശേഷം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചു തീരുമാനമുണ്ടാകും.
സിപിഐ വകുപ്പുകളിൽ ധാരണ
തിരുവനന്തപുരം: സി പി ഐ മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ച് ധാരണയായി. കെ.രാജന് റവന്യുവും പി. പ്രസാദിനു കൃഷിയും ജി.ആർ. അനിലിനു ഭക്ഷ്യ സിവിൽ സപ്ലൈസും ലഭിക്കും. സിപിഎം വിട്ടു നൽകുന്ന വകുപ്പുകളിൽ ഒന്നായിരിക്കും ജെ. ചിഞ്ചു റാണിക്ക് ലഭിക്കുക.