തിരുവനന്തപുരം: രാഷ്ട്രീയപോരാട്ടങ്ങളുടെ കേരള പാഠാവലിയിൽ അരനൂറ്റാണ്ടിലേറെക്കാലം തിളങ്ങിനിന്ന വീറുറ്റ സമരനായിക കെ.ആർ. ഗൗരിയമ്മ ഇനി ഓർമയുടെ ആകാശത്തെ ജ്വലിക്കുന്ന നക്ഷത്രം. തിരുവനന്തപുരത്തു പൊതുദർശനത്തിനു ശേഷം ആലപ്പുഴയിലേക്കു കൊണ്ടുപോയ ഗൗരിയമ്മയുടെ മൃതദേഹം വൈകുന്നേരത്തോടെ വലിയചുടുകാട്ടിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയപ്പോൾ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ അപൂർവതകളുടെ ഒരു യുഗത്തിനും അന്ത്യമായി.
സ്വാതന്ത്ര്യലബ്ധിക്കു മുന്പു രാഷ്ട്രീയപ്രവർത്തനരംഗത്തിറങ്ങി കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയനേതാവിന്റെ വിയോഗം 102-ാം വയസിലായിരുന്നു.
സജീവ രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങിയ ശേഷം ആലപ്പുഴയിലെ കുടുംബവീട്ടിൽ വിശ്രമജീവിതത്തിലായിരുന്ന ഗൗരിയമ്മ ആഴ്ചകൾക്കു മുൻപാണ് തിരുവനന്തപുരത്തുള്ള സഹോദരീപുത്രിയുടെ വീട്ടിലേക്കു താമസം മാറിയത്. ഇതിനിടെ കടുത്ത പനി അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ ഒരു മണിക്കൂർ പൊതുദർശനത്തിനു വച്ച ശേഷമാണ് മൃതദേഹം ആലപ്പുഴയിലേക്കു കൊണ്ടുപോയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരുൾപ്പെടെ ഒട്ടനവധി പ്രമുഖ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു വരുത്തി പ്രത്യേക ഉത്തരവിറക്കിയാണ് സർക്കാർ പൊതുദർശനത്തിനായി സൗകര്യമൊരുക്കിയത്.
ഐക്യകേരള രൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിൽ മാറ്റത്തിന്റെ വിപ്ലവജ്വാലകൾ ആളിപ്പടർന്ന കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുപ്രവർത്തനരംഗത്തേക്കു കടന്നുവന്ന സമരനായികയായിരുന്നു കെ.ആർ. ഗൗരിയമ്മ. എ.കെ.ജിക്കും ഇ.എം.എസിനും പി. കൃഷ്ണപിള്ളയ്ക്കുമൊപ്പം കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാൾ. അതിന്റെ ഭാഗമായി ഭരണകൂടത്തിന്റെ കൊടിയ മർദനങ്ങളും ജയിൽവാസവും അനുഭവിക്കേണ്ടി വന്നപ്പോഴും പാർട്ടിക്കുവേണ്ടി ജീവനും ജീവിതവും പകുത്തുനൽകിയ പെണ്കരുത്ത്.
പിന്നീട് പാർട്ടിയോടും ഇ.എം.എസിനോടും പടവെട്ടേണ്ടിവന്നപ്പോഴും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ ഗൗരിയമ്മ പോരാട്ടത്തിന്റെ പുത്തൻ മാനിഫെസ്റ്റോ രചിച്ചു. ഒടുവിൽ താൻകൂടി അംഗമായി രൂപീകരിക്കപ്പെട്ട പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും വിപ്ലവവീര്യം കെടാതെ കാത്ത ഗൗരിയമ്മ പാർട്ടിയോടും പോരാടി വിജയിച്ചു; അര നൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയനഭസിൽ ജ്വലിക്കുന്ന നക്ഷത്രമായി നിലകൊണ്ടു.
ചേർത്തല പട്ടണക്കാട് കളത്തിപ്പറന്പിൽ കെ.എ. രാമന്റെയും ആറുമുറിപ്പറന്പിൽ പാർവതിയമ്മയുടെയും ഏഴാമത്തെ മകളായി 1919 ജൂലൈ 14ന് ജനിച്ചു. കണ്ടമംഗലം എച്ച്എസ്എസ്, തുറവൂർ ടിഡിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. എറണാകുളം സെന്റ് തെരേസാസ് കോളജിലും മഹാരാജാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിൽനിന്നു നിയമബിരുദവും നേടിയ ഗൗരിയമ്മ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പിന്തുണയോടെയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1947ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1951ലും 1954ലും തിരു- കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായി. പിന്നീട് 1977ൽ ഒഴികെ 2001 വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1967ലും 1980ലും 1987ലും 2001ലും മന്ത്രിയായി.
ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയിരുന്ന വനിത, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ ബഹുമതികളും ഗൗരിയമ്മയ്ക്കു സ്വന്തം. 1957 ലെ ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായിരിക്കെ അവതരിപ്പിച്ച കാർഷികബന്ധ ബിൽ ഉൾപ്പെടെ നിരവധി സുപ്രധാന നിയമനിർമാണങ്ങൾക്കു ഗൗരിയമ്മ ചുക്കാൻ പിടിച്ചു.
1964ൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പ് ഗൗരിയമ്മയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ആദ്യ ഇ.എം.എസ് മന്ത്രിസഭയിൽ അംഗങ്ങളായിരിക്കെ വിവാഹിതരായ ഗൗരിയമ്മയും ടി.വി. തോമസും പാർട്ടി പിളർന്നപ്പോൾ രണ്ടു ചേരിയിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പവും ടി.വി. തോമസ് സിപിഐക്കൊപ്പവും ഉറച്ചുനിന്നു. ഇരുപാർട്ടികളും തമ്മിലുള്ള ആശയസംഘട്ടനങ്ങളിൽ ഇവരുടെ ദാന്പത്യജീവിതവും വിഷമവൃത്തത്തിലായി.
1994ൽ സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. യുഡിഎഫിലെ ഘടകകക്ഷി നേതാവായി മാറിയ ഗൗരിയമ്മ 2001ൽ വീണ്ടും മത്സരരംഗത്തിറങ്ങി വിജയിച്ചു മന്ത്രിയായി. 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിനു പിന്നാലെ ഗൗരിയമ്മ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങി. 2016ൽ ജെഎസ്എസ്, യുഡിഎഫ് വിട്ടതു മുതൽ ഗൗരിയമ്മ ഇടതുമുന്നണിക്കൊപ്പം ചേർന്നുനിന്നു.
സ്വാതന്ത്ര്യലബ്ധിക്കു മുന്പു രാഷ്ട്രീയപ്രവർത്തനരംഗത്തിറങ്ങി കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയനേതാവിന്റെ വിയോഗം 102-ാം വയസിലായിരുന്നു.
സജീവ രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങിയ ശേഷം ആലപ്പുഴയിലെ കുടുംബവീട്ടിൽ വിശ്രമജീവിതത്തിലായിരുന്ന ഗൗരിയമ്മ ആഴ്ചകൾക്കു മുൻപാണ് തിരുവനന്തപുരത്തുള്ള സഹോദരീപുത്രിയുടെ വീട്ടിലേക്കു താമസം മാറിയത്. ഇതിനിടെ കടുത്ത പനി അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ ഒരു മണിക്കൂർ പൊതുദർശനത്തിനു വച്ച ശേഷമാണ് മൃതദേഹം ആലപ്പുഴയിലേക്കു കൊണ്ടുപോയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരുൾപ്പെടെ ഒട്ടനവധി പ്രമുഖ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു വരുത്തി പ്രത്യേക ഉത്തരവിറക്കിയാണ് സർക്കാർ പൊതുദർശനത്തിനായി സൗകര്യമൊരുക്കിയത്.
ഐക്യകേരള രൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിൽ മാറ്റത്തിന്റെ വിപ്ലവജ്വാലകൾ ആളിപ്പടർന്ന കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുപ്രവർത്തനരംഗത്തേക്കു കടന്നുവന്ന സമരനായികയായിരുന്നു കെ.ആർ. ഗൗരിയമ്മ. എ.കെ.ജിക്കും ഇ.എം.എസിനും പി. കൃഷ്ണപിള്ളയ്ക്കുമൊപ്പം കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാൾ. അതിന്റെ ഭാഗമായി ഭരണകൂടത്തിന്റെ കൊടിയ മർദനങ്ങളും ജയിൽവാസവും അനുഭവിക്കേണ്ടി വന്നപ്പോഴും പാർട്ടിക്കുവേണ്ടി ജീവനും ജീവിതവും പകുത്തുനൽകിയ പെണ്കരുത്ത്.
പിന്നീട് പാർട്ടിയോടും ഇ.എം.എസിനോടും പടവെട്ടേണ്ടിവന്നപ്പോഴും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ ഗൗരിയമ്മ പോരാട്ടത്തിന്റെ പുത്തൻ മാനിഫെസ്റ്റോ രചിച്ചു. ഒടുവിൽ താൻകൂടി അംഗമായി രൂപീകരിക്കപ്പെട്ട പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും വിപ്ലവവീര്യം കെടാതെ കാത്ത ഗൗരിയമ്മ പാർട്ടിയോടും പോരാടി വിജയിച്ചു; അര നൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയനഭസിൽ ജ്വലിക്കുന്ന നക്ഷത്രമായി നിലകൊണ്ടു.
ചേർത്തല പട്ടണക്കാട് കളത്തിപ്പറന്പിൽ കെ.എ. രാമന്റെയും ആറുമുറിപ്പറന്പിൽ പാർവതിയമ്മയുടെയും ഏഴാമത്തെ മകളായി 1919 ജൂലൈ 14ന് ജനിച്ചു. കണ്ടമംഗലം എച്ച്എസ്എസ്, തുറവൂർ ടിഡിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. എറണാകുളം സെന്റ് തെരേസാസ് കോളജിലും മഹാരാജാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിൽനിന്നു നിയമബിരുദവും നേടിയ ഗൗരിയമ്മ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പിന്തുണയോടെയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1947ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1951ലും 1954ലും തിരു- കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായി. പിന്നീട് 1977ൽ ഒഴികെ 2001 വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1967ലും 1980ലും 1987ലും 2001ലും മന്ത്രിയായി.
ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയിരുന്ന വനിത, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ ബഹുമതികളും ഗൗരിയമ്മയ്ക്കു സ്വന്തം. 1957 ലെ ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായിരിക്കെ അവതരിപ്പിച്ച കാർഷികബന്ധ ബിൽ ഉൾപ്പെടെ നിരവധി സുപ്രധാന നിയമനിർമാണങ്ങൾക്കു ഗൗരിയമ്മ ചുക്കാൻ പിടിച്ചു.
1964ൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പ് ഗൗരിയമ്മയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ആദ്യ ഇ.എം.എസ് മന്ത്രിസഭയിൽ അംഗങ്ങളായിരിക്കെ വിവാഹിതരായ ഗൗരിയമ്മയും ടി.വി. തോമസും പാർട്ടി പിളർന്നപ്പോൾ രണ്ടു ചേരിയിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പവും ടി.വി. തോമസ് സിപിഐക്കൊപ്പവും ഉറച്ചുനിന്നു. ഇരുപാർട്ടികളും തമ്മിലുള്ള ആശയസംഘട്ടനങ്ങളിൽ ഇവരുടെ ദാന്പത്യജീവിതവും വിഷമവൃത്തത്തിലായി.
1994ൽ സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. യുഡിഎഫിലെ ഘടകകക്ഷി നേതാവായി മാറിയ ഗൗരിയമ്മ 2001ൽ വീണ്ടും മത്സരരംഗത്തിറങ്ങി വിജയിച്ചു മന്ത്രിയായി. 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിനു പിന്നാലെ ഗൗരിയമ്മ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങി. 2016ൽ ജെഎസ്എസ്, യുഡിഎഫ് വിട്ടതു മുതൽ ഗൗരിയമ്മ ഇടതുമുന്നണിക്കൊപ്പം ചേർന്നുനിന്നു.