കൊച്ചി: എറണാകുളം പനങ്ങാട് ഞായറാഴ്ച ചതുപ്പിൽ ഇടിച്ചിറക്കിയ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ അപകടസ്ഥലത്തുനിന്നു നീക്കി. ഡല്‍ഹിയില്‍നിന്ന് എത്തിയ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് ഹെലികോപ്റ്റർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു മാറ്റിയത്. ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ആരംഭിച്ച ജോലികള്‍ പുലര്‍ച്ചെ അഞ്ചോടെ അവസാനിച്ചു.
ഞായറാഴ്ച രാവിലെ 8.30ഓടെയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യയും രണ്ടു ജീവനക്കാരും രണ്ടു പൈലറ്റുമാരും അടങ്ങുന്ന ഹെലികോപ്റ്റര്‍ ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കിയത്.
നീക്കുന്നതിനു മുന്‍പു വ്യോമയാന അധികൃതരും സിയാലില്‍നിന്നുള്ള സാങ്കേതികവിദഗ്ധരും കോപ്റ്റർ വിശദമായി പരിശോധിച്ചിരുന്നു. ഇവരുടെ അനുമതിയോടെ ലുലുവിന്റെ ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന കമ്പനി ഹെലികോപ്റ്റർ നീക്കുകയായിരുന്നു.
ഹെലികോപ്റ്ററിന്റെ വാതിൽ ഭാഗം വരെ ചതുപ്പിൽ താണിരുന്നു. ഉയർത്തുന്നതിനായി ചതുപ്പുനിലത്ത് ആദ്യം മണല്‍ ചാക്കുകള്‍ നിറച്ചു ബലപ്പെടുത്തി. പിന്നീടു ലീഫുകള്‍ അഴിച്ചശേഷം വലിയ ക്രെയിന്‍ ഉപയോഗിച്ചു കോപ്റ്റര്‍ ചതുപ്പില്‍നിന്ന് ഉയര്‍ത്തി. പ്രത്യേകം ക്രമീകരിച്ച ട്രക്കറിൽ കയറ്റി റോഡ് മാര്‍ഗമാണു നെടുമ്പാശേരിയിലേക്കു കൊണ്ടുപോയത്.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഹാങ്കറിലായിരിക്കും അറ്റകുറ്റപ്പണി നടത്തുക. ഹെലികോപ്റ്റര്‍ നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള ആള്‍ക്കൂട്ടവും ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് രാത്രി കോപ്റ്റര്‍ നീക്കംചെയ്യുന്നതിനുള്ള ജോലികള്‍ നടത്തിയതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
ഇറ്റാലിയൻ കമ്പനിയായ അഗസ്ത വെസ്റ്റ് ലെൻഡ് നിർമിച്ച ലോകത്തെ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന 109 എസ്പി ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. ഇരട്ട എഞ്ചിനുള്ള ഇതിന്റെ വില അൻപത് കോടിയോളം രൂപ വരും. ഏതു ദുർഘട കാലാവസ്ഥയിലും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാൻ കഴിയുന്ന കോപ്റ്റർ ചെറിയ ഇടങ്ങളിൽപോലും സുരക്ഷിതമായി ലാൻഡ് ചെയ്യാനും സാധിക്കും.
അടുത്തിടെയാണ് ഈ കോപ്റ്റർ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. ഈ കമ്പനിയുടെ ഔദ്യോഗിക ഏജൻസിയായിരിക്കും ഹെലികോപ്റ്ററിന്റെ അറ്റകുറ്റപ്പണികൾ നടത്തുക. ആവശ്യമായ അറ്റകുറ്റപ്പണികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇറ്റാലിയൻ കമ്പനിയുടെ ഏജൻസി തയാറാക്കും.
യന്ത്രത്തിനു സംഭവിച്ച തകരാറാണ് കോപ്റ്റര്‍ അടിയന്തരമായി ഇറക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. മോശം കാലാവസ്ഥയെ തുടര്‍ന്നാണു കോപ്റ്റര്‍ ഇറക്കിയതെന്നു ലുലു ഗ്രൂപ്പ് വിശദീകരിച്ചിരുന്നു. വ്യോമയാന മന്ത്രാലയം അധികൃതരുടെ പരിശോധനാ റിപ്പോർട്ട് രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുശേഷമേ കോപ്റ്റര്‍ ഇറക്കാനുള്ള കൃത്യമായ കാരണം വ്യക്തമാകൂ.
രക്ഷിക്കാനിറങ്ങിയ ബിജിക്ക് പോലീസിന്റെ ആദരം
കൊച്ചി: പനങ്ങാട് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കേരള പോലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2,000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രവും നല്‍കും. എം.എ. യൂസഫലി ഉൾപ്പെടെ ആറു യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്കുന്നതെന്നു സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.