സ്ഫടികം എന്ന സിനിമയിലേക്ക് മോഹൻലാലിനെ അല്ലാതെ മറ്റൊരു നടനെയും തനിക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ഭദ്രന്റെ വെളിപ്പെടുത്തൽ. നാട്ടിൽ നടന്ന ഒരു സംഭവം എന്ന തരത്തിലാണ് സിനിമയുടെ കഥ താൻ ലാലിനോട് പറഞ്ഞതെന്നും ഭദ്രൻ അടുത്തകാലത്ത് വെളിപ്പെടുത്തി.
ഭദ്രന്റെ വാക്കുകൾ ഇങ്ങനെ...
"ഒരു അപ്പനും മകനും, അപ്പൻ രാഷ്ട്രപതിയുടെ അവാർഡ് കിട്ടിയ അധ്യാപകൻ. മകൻ ചട്ടന്പി. തോമസ് ചാക്കോ എന്നാണ് പേരെങ്കിലും അയാൾ അറിയപ്പെടുന്നത് ആടുതോമ എന്നാണ്. അന്നേരം ലാൽ ചിരിയോടെ ചോദിച്ചു. അതെന്താ അയാൾക്ക് ആട് കച്ചവടമാണോ? എന്ന്...
പിന്നീട് മുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കുന്നതിനെക്കുറിച്ചും മുണ്ടുപറിച്ചുള്ള അടിയെക്കുറിച്ചുമൊക്കെ പറഞ്ഞപ്പോൾ ലാലിന്റെ മുഖം മാറാൻ തുടങ്ങി. പോകെപ്പോകെ ലാലിൽ ആ കഥയും കഥാപാത്രവും കയറിത്തുടങ്ങിയെന്ന് എനിക്ക് മനസിലായി.
മകനെ എൻജിനിയറാക്കണം എന്നു പറഞ്ഞുപറഞ്ഞ് അവനെ അപ്പൻ ഇഞ്ചിനീരാക്കുകയായിരുന്നു... എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ലാൽ ആവേശത്തിലായിരുന്നു. ആ ആവേശമാണ് ആടുതോമയുടെ ജീവൻ.
ഈ കഥ ഒരു ക്രൈസ്തവ കുടുംബത്തിൽ നടക്കുന്നതായിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് തോമസ് ചാക്കോ എന്ന പേര് വന്നത്. ഞങ്ങളുടെ നാട്ടിൽ ഇടിയൊക്കെ കിട്ടുന്നവർ ഈരാറ്റുപേട്ടയിലൊക്കെ ചെന്ന് മുട്ടനാടിന്റെ ചോര കുടിക്കും. അങ്ങനെയാണ് മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന എന്ന ഡയലോഗും ആടുതോമ എന്ന പേരും വന്നത്.' -ഭദ്രൻ പറയുന്നു.
"ആടുതോമയ്ക്ക് ഒരിക്കലും ഒരു രണ്ടാം ഭാഗമില്ല, പക്ഷേ പുതിയ തലമുറയ്ക്ക് വേണ്ടി ഒരു കോടി മുതൽ മുടക്കി പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഫടികം റീ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ഞാൻ.' 25 വർഷത്തിനിപ്പുറം ആടുതോമയ്ക്ക് എന്തുസംഭവിച്ചു എന്ന് പുതിയ പതിപ്പിൽ പറയുമെന്നും ഭദ്രൻ പറഞ്ഞു.