രക്ഷയുടെ മാർഗത്തിൽ-21/ ഡോ. ജോയി ഫിലിപ്പ് കാക്കനാട്ട് സിഎംഐ
പത്താം പ്രമാണം: അയൽക്കാരന്റെ ഒരു വസ്തുവും ആഗ്രഹിക്കരുത്.
അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുതെന്ന പ്രമാണത്തിനു ശേഷം, അവസാനത്തെയും പത്താമത്തെതുമായ ഈ പ്രമാണം അയൽക്കാരന്റെ സ്ഥാവര ജംഗമവസ്തുക്കളെ മോഹിക്കരുതെന്നും അതിൽ കണ്ണുവച്ച്, അതു സ്വന്തമാക്കാനുള്ള പദ്ധതികൾ മെനയരുതെന്നുമാണ് പഠിപ്പിക്കുക. ഒരുപക്ഷേ, മോഷ്ടിക്കരുത് എന്ന പ്രമാണത്തിന്റെ കൂടുതൽ നിയതമായ വിശദീകരണമായി ഇതിനെ മനസിലാക്കാം. അതിലേക്കു നയിക്കുന്ന മാനസിക പ്രക്രിയയാണ് പരാമർശവിഷയം. അതൃപ്തിയും അത്യാഗ്രഹവും കൂടിച്ചേരുമ്പോൾ മറ്റുള്ളവരുടെ കൈവശം കാണുന്നതൊക്കെ കൈക്കലാക്കാനുള്ള തൃഷ്ണയുണ്ടാകും.
ഒൻപതും പത്തും പ്രമാണങ്ങൾ കൂട്ടിവായിച്ചാൽ ഒരുകാര്യം മനസിലാകും: ഒരുവന് ഏറ്റവും സാമീപ്യമുള്ള അയൽക്കാരന്റേതായിട്ടുള്ള എന്തുമാകട്ടെ അതൊരു ആകർഷണമാകാം. അതുകൊണ്ടാണ്, അവരോടുള്ള പെരുമാറ്റത്തിൽ, ചിന്തയിൽ പോലും കൃത്യത കാത്തുസൂക്ഷിക്കുവാൻ ഉപയുക്തമായ പല നിബന്ധനകൾ പത്തു കല്പനകളിൽ നല്കപ്പെടുക. അന്യന്റെ സമ്പാദ്യത്തിൽ മോഹം തോന്നിയാൽ അതിനെ മുളയിലെ നുള്ളണം; ഇല്ലെങ്കിൽ അത് മറ്റു പല അക്രമങ്ങളിലേക്കും അനീതിപരമായ പെരുമാറ്റങ്ങളിലേക്കും വഴിമരുന്നിടാം.
നാബോത്തിന്റെ മുന്തിരിത്തോട്ടത്തിന്റെ വിവരണം (1 രാജാ 21) മോഹത്തിൽത്തുടങ്ങി കൊലപാതകത്തിലെത്തുന്ന സാധ്യതയെ മനസിലാക്കിത്തരുന്നുണ്ട്. ആഹാബ് രാജാവിനു തന്റെ അയൽക്കാരനായ നാബോത്തിന്റെ മനോഹരമായ മുന്തിരിത്തോപ്പിനോട് അദമ്യമായ മോഹം തോന്നി. അത് എങ്ങനെയെങ്കിലും കൈക്കലാക്കണം. രാജാവിന് മോഹം തോന്നിയാൽ പിന്നെ എല്ലാ നിയമങ്ങളും വഴിമാറുമെന്ന രാജനീതിക്ക് വഴിയൊരുങ്ങി. പക്ഷെ, പിതൃസ്വത്ത് ഒരുകാരണവശാലും കൈമാറുകയോ വില്പന ചെയ്യുകയോ അരുതെന്ന ഇസ്രയേലിന്റെ നിയമത്തെ ലംഘിക്കുവാൻ നാബോത്ത് ഒരുക്കമായിരുന്നില്ല. രാജാവിന് മോഹഭംഗമായി. പക്ഷെ അത് നേടിയെടുക്കുവാൻ ജേസബേൽ റാണി, കള്ള എഴുത്തുണ്ടാക്കി, കള്ളസാക്ഷികളെ ഒരുക്കി, നാബോത്തിന്റെമേൽ തെറ്റായ ആരോപണങ്ങൾ ചാർത്തി കല്ലെറിഞ്ഞു കൊന്നു. മുന്തിരിത്തോപ്പ് പിടിച്ചെടുത്തു രാജാവിന് സമർപ്പിച്ചു. അയൽക്കാരന്റെ വസ്തുവിനോടുള്ള തെറ്റായ മോഹത്തെ മുളയിലെ നുള്ളിയില്ലേലുള്ള ഭവിഷ്യത്തു വളരെ വ്യക്തം.
ന്യായമായി ആസ്തി കൂട്ടുന്നതിൽ തെറ്റില്ല. എങ്കിലും ഒരിക്കലും മതിവരാതെ ഏതുവിധേനയും സമ്പത്തും ആസ്തിയും കൂട്ടാനുള്ള ത്വര നല്ലതല്ല. ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടാനുള്ള മനോഭാവം ഉണ്ടാകുക എന്നതാണ് ഈ പ്രമാണത്തിന്റെ ക്രിയാത്മക ദർശനം. പത്തു കല്പനകളെക്കുറിച്ചുള്ള വ്യാഖ്യാനം ഇവിടെ പൂർത്തിയാകുമ്പോൾ, അവ പൊതുവിൽ നൽകുന്ന ദർശനം ഇതാണ്: ദൈവത്തിലാശ്രയിച്ചും സഹജരോടും പ്രകൃതിയോടും മൈത്രിയിൽ ജീവിക്കുന്നതിൽനിന്നു നമ്മെ അകറ്റുന്ന സ്വാർഥതയെയും മോഹങ്ങളെയും വ്യാപാരങ്ങളെയും ഒഴിവാക്കുക, അങ്ങനെ സന്തോഷവും ശാന്തിയും ജീവിതത്തിൽ ആസ്വദിക്കുക. അതിനുള്ള ശ്രദ്ധയാകട്ടെ നോമ്പുകാലത്തെ വലിയ പുണ്യപ്രവൃത്തി.
പത്താം പ്രമാണം: അയൽക്കാരന്റെ ഒരു വസ്തുവും ആഗ്രഹിക്കരുത്.
അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുതെന്ന പ്രമാണത്തിനു ശേഷം, അവസാനത്തെയും പത്താമത്തെതുമായ ഈ പ്രമാണം അയൽക്കാരന്റെ സ്ഥാവര ജംഗമവസ്തുക്കളെ മോഹിക്കരുതെന്നും അതിൽ കണ്ണുവച്ച്, അതു സ്വന്തമാക്കാനുള്ള പദ്ധതികൾ മെനയരുതെന്നുമാണ് പഠിപ്പിക്കുക. ഒരുപക്ഷേ, മോഷ്ടിക്കരുത് എന്ന പ്രമാണത്തിന്റെ കൂടുതൽ നിയതമായ വിശദീകരണമായി ഇതിനെ മനസിലാക്കാം. അതിലേക്കു നയിക്കുന്ന മാനസിക പ്രക്രിയയാണ് പരാമർശവിഷയം. അതൃപ്തിയും അത്യാഗ്രഹവും കൂടിച്ചേരുമ്പോൾ മറ്റുള്ളവരുടെ കൈവശം കാണുന്നതൊക്കെ കൈക്കലാക്കാനുള്ള തൃഷ്ണയുണ്ടാകും.
ഒൻപതും പത്തും പ്രമാണങ്ങൾ കൂട്ടിവായിച്ചാൽ ഒരുകാര്യം മനസിലാകും: ഒരുവന് ഏറ്റവും സാമീപ്യമുള്ള അയൽക്കാരന്റേതായിട്ടുള്ള എന്തുമാകട്ടെ അതൊരു ആകർഷണമാകാം. അതുകൊണ്ടാണ്, അവരോടുള്ള പെരുമാറ്റത്തിൽ, ചിന്തയിൽ പോലും കൃത്യത കാത്തുസൂക്ഷിക്കുവാൻ ഉപയുക്തമായ പല നിബന്ധനകൾ പത്തു കല്പനകളിൽ നല്കപ്പെടുക. അന്യന്റെ സമ്പാദ്യത്തിൽ മോഹം തോന്നിയാൽ അതിനെ മുളയിലെ നുള്ളണം; ഇല്ലെങ്കിൽ അത് മറ്റു പല അക്രമങ്ങളിലേക്കും അനീതിപരമായ പെരുമാറ്റങ്ങളിലേക്കും വഴിമരുന്നിടാം.
നാബോത്തിന്റെ മുന്തിരിത്തോട്ടത്തിന്റെ വിവരണം (1 രാജാ 21) മോഹത്തിൽത്തുടങ്ങി കൊലപാതകത്തിലെത്തുന്ന സാധ്യതയെ മനസിലാക്കിത്തരുന്നുണ്ട്. ആഹാബ് രാജാവിനു തന്റെ അയൽക്കാരനായ നാബോത്തിന്റെ മനോഹരമായ മുന്തിരിത്തോപ്പിനോട് അദമ്യമായ മോഹം തോന്നി. അത് എങ്ങനെയെങ്കിലും കൈക്കലാക്കണം. രാജാവിന് മോഹം തോന്നിയാൽ പിന്നെ എല്ലാ നിയമങ്ങളും വഴിമാറുമെന്ന രാജനീതിക്ക് വഴിയൊരുങ്ങി. പക്ഷെ, പിതൃസ്വത്ത് ഒരുകാരണവശാലും കൈമാറുകയോ വില്പന ചെയ്യുകയോ അരുതെന്ന ഇസ്രയേലിന്റെ നിയമത്തെ ലംഘിക്കുവാൻ നാബോത്ത് ഒരുക്കമായിരുന്നില്ല. രാജാവിന് മോഹഭംഗമായി. പക്ഷെ അത് നേടിയെടുക്കുവാൻ ജേസബേൽ റാണി, കള്ള എഴുത്തുണ്ടാക്കി, കള്ളസാക്ഷികളെ ഒരുക്കി, നാബോത്തിന്റെമേൽ തെറ്റായ ആരോപണങ്ങൾ ചാർത്തി കല്ലെറിഞ്ഞു കൊന്നു. മുന്തിരിത്തോപ്പ് പിടിച്ചെടുത്തു രാജാവിന് സമർപ്പിച്ചു. അയൽക്കാരന്റെ വസ്തുവിനോടുള്ള തെറ്റായ മോഹത്തെ മുളയിലെ നുള്ളിയില്ലേലുള്ള ഭവിഷ്യത്തു വളരെ വ്യക്തം.
ന്യായമായി ആസ്തി കൂട്ടുന്നതിൽ തെറ്റില്ല. എങ്കിലും ഒരിക്കലും മതിവരാതെ ഏതുവിധേനയും സമ്പത്തും ആസ്തിയും കൂട്ടാനുള്ള ത്വര നല്ലതല്ല. ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടാനുള്ള മനോഭാവം ഉണ്ടാകുക എന്നതാണ് ഈ പ്രമാണത്തിന്റെ ക്രിയാത്മക ദർശനം. പത്തു കല്പനകളെക്കുറിച്ചുള്ള വ്യാഖ്യാനം ഇവിടെ പൂർത്തിയാകുമ്പോൾ, അവ പൊതുവിൽ നൽകുന്ന ദർശനം ഇതാണ്: ദൈവത്തിലാശ്രയിച്ചും സഹജരോടും പ്രകൃതിയോടും മൈത്രിയിൽ ജീവിക്കുന്നതിൽനിന്നു നമ്മെ അകറ്റുന്ന സ്വാർഥതയെയും മോഹങ്ങളെയും വ്യാപാരങ്ങളെയും ഒഴിവാക്കുക, അങ്ങനെ സന്തോഷവും ശാന്തിയും ജീവിതത്തിൽ ആസ്വദിക്കുക. അതിനുള്ള ശ്രദ്ധയാകട്ടെ നോമ്പുകാലത്തെ വലിയ പുണ്യപ്രവൃത്തി.