താരദമ്പതികളായ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും വിശേഷങ്ങള്‍ എന്നും ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജനുവരി 11ന് അച്ഛനമ്മമാരായ വിവരം ദമ്പതികള്‍ പുറത്തുവിട്ടത് ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ട്വിറ്ററിലൂടെയാണ് ഇരുവരും പെണ്‍കുഞ്ഞിന്‍റെ അച്ഛനമ്മമാരായ വിവരം പുറത്തുവിട്ടത്.
ബ്രിച്ച് കാന്‍ഡി ആശുപത്രിയിലാണ് അനുഷ്‌ക ഇപ്പോഴുള്ളത്. തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ അനുമതി കൂടാതെ പകര്‍ത്തരുതെന്ന് നേരത്തെതന്നെ ദമ്പതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദി. അനുഷ്‌കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വിരാട് കോഹ്ലി ട്വീറ്റ് ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ ആശുപത്രിയിലും സുരക്ഷ ശക്തമാണ്. കുഞ്ഞിന്‍റെ ചിത്രം ആരും പകര്‍ത്താതിരിക്കാന്‍ കര്‍ശന മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. ജനുവരി 16ഓടെ അനുഷ്‌ക ഡിസ്ചാര്‍ജ് ആകുമെന്നാണ് ആശുപത്രി അധികൃതര്‍ പുറത്തുവിടുന്ന വിവരം. പപ്പരാസികളുടെ കണ്ണുവെട്ടിക്കാന്‍ രാത്രിയിലാവും അനുഷ്‌ക ആശുപത്രിവിടുകയെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല തിരിച്ചറിയാതിരിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന വാഹനം ഉപേക്ഷിച്ചേക്കുമെന്നാണ് അനുഷ്‌കയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നേരത്തെ അനുഷ്കയുടെ കുഞ്ഞാണെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പല പോസ്റ്റുകളുടെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റിലാണ് തങ്ങള്‍ ആദ്യത്തെ കണ്‍മണിയെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന വാര്‍ത്ത ഇരുവരും പുറത്തുവിട്ടത്. കുഞ്ഞിന്റെ ജനനശേഷവും സിനിമയിലേക്ക് മടങ്ങിവരുമെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ അനുഷ്‌ക ശര്‍മ്മ വ്യക്തമാക്കിയിരുന്നു.