തിരുവനന്തപുരം: യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം പാളരുതെന്നും വിജയ സാധ്യതയുള്ള സ്ഥാനാർഥികളാകണം ഓരോ മണ്ഡലത്തിലും മത്സരിക്കേണ്ടതെന്നും യുഡിഎഫ് യോഗത്തിൽ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.
കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷികളും പതിവു മുഖങ്ങളെ മാത്രം മത്സരിപ്പിക്കാതെ യുവാക്കൾക്കും സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ സീറ്റുകൾ നൽകണമെന്നും ശംഖുമുഖത്തു ചേർന്ന യുഡിഎഫ് യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. രാഹുലിന്റെ നിർദേശത്തെ ഘടകകക്ഷി നേതാക്കൾ അംഗീകരിച്ചു.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളിൽ രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും സജീവമാകണമെന്നു ഘടകകക്ഷി നേതാക്കളും നിർദേശിച്ചു. എന്നാൽ ഈ നിർദേശത്തിനു രാഹുൽ കൃത്യമായ മറുപടി നൽകിയില്ല. സംസ്ഥാനത്തു സിപിഎം- ബിജെപി ധാരണ വ്യാപകമാണെന്നും ഇതു തുറന്നു കാട്ടാൻ പ്രചാരണം സജീവമാകേണ്ടതുണ്ടെന്നും ഘടകകക്ഷി നേതാക്കൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. ഇതിനു ശേഷം ശംഖുമുഖത്ത് ചേർന്ന പൊതു സമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം തുറന്നു കാട്ടിയിരുന്നു.
കോണ്‍ഗ്രസും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി സ്ഥാനാർഥി നിർണയ നടപടികളിലേക്കു കടക്കണമെന്നും അദ്ദേഹം നിർദേശിച്ചു.പുതിയ പാർട്ടി രൂപീകരിച്ച മാണി സി. കാപ്പന്റെ മുന്നണി പ്രവേശനം ഇന്നലെ ചേർന്ന യോഗത്തിൽ ചർച്ചയായില്ല. 28നു ചേരുന്ന യുഡിഎഫ് ഇക്കാര്യം ചർച്ച ചെയ്യും.