തിരുവനന്തപുരം: ശയനപ്രദക്ഷിണവും പിച്ചയെടുക്കലും ടാബ്ലോ അവതരണവുമായി സർക്കാർ ജോലിയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി റാങ്ക് ഹോൾഡേഴ്സിന്റെ സഹന സമരങ്ങൾ ഇന്നലെയും തുടർന്നു. വനം വകുപ്പിലെ റിസർവ് വാച്ചർ ഉദ്യോഗാർഥികൾ ചുട്ടുപൊള്ളുന്ന ടാറിലൂടെ നോർത്ത് ഗേറ്റു മുതൽ സമര ഗേറ്റുവരെ ശയന പ്രദക്ഷിണം നടത്തി.
മുഖത്ത് കറുത്ത തുണിമൂടിയും കയറിന്റെ കുരുക്ക് കഴുത്തിലിട്ടും സെക്രട്ടേറിയറ്റിന് മുന്നിൽ നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ പ്രതീകാത്മക ആത്മഹത്യാ പ്രതിഷേധം നടത്തി. സേവ് ഔവർ ലൈഫ് എന്നെഴുതിയ ബാനറുകൾ പിടിച്ച് നോർത്ത് ഗേറ്റിന് മുന്നിൽ സേവ് എന്ന വാക്കിന്റെ രൂപത്തിൽ സിപിഒ ഉദ്യോഗാർഥികൾ അണിനിരന്ന് ടാബ്ലോ അവതരിപ്പിച്ചു.
കെഎസ്ആർടിസി മെക്കാനിക്കൽ ഉദ്യോഗാർഥികളുടെ ഭിക്ഷ എടുത്തു പ്രതിഷേധിച്ചു. അഡ്വൈസ് മെമ്മൊ നൽകിയ ഉദ്യോഗാർഥികൾക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് എൽപി, യുപി, എച്ച്എസ് എ, എച്ച്എസ്എസ്ടി ഉദ്യോഗാർഥികളും കെഎസ്ആർടിസി റിസർവ് ഡ്രൈവർ ഉദ്യോഗാർഥികളും ഇന്നലെ സമര രംഗത്ത് അണിനിരന്നു.