പയ്യന്നൂര്‍: മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് പയ്യന്നൂര്‍ കോറോം പുല്ലേരി വാദ്ധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി (98) അന്തരിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന മുത്തച്ഛന്മാരെ അഭ്രപാളിയിൽ അനശ്വരമാക്കിയ ഉണ്ണിക്കൃഷ്ണന് നമ്പൂതിരി ഇന്നലെ വൈകുന്നേരം ആറരയോടെയാണ് വിടപറഞ്ഞത്. സംസ്കാരം ഇന്നു രാവിലെ 11ന് കോറോത്തെ വീട്ടുവളപ്പില്‍.
കോവിഡ് ബാധയെ തുടർന്ന് 11 മാസത്തോളം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടയില്‍ വാര്‍ധക്യസഹജമായ രോഗങ്ങളും പിടികൂടി. ന്യുമോണിയ ബാധിച്ചു മൂന്നാഴ്ച മുന്‍പ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടതിനെത്തുടര്‍ന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തെത്തിയത്. കൈക്കുടന്ന നിലാവ്, കല്യാണരാമൻ, മായാമോഹിനി, ചന്ദ്രമുഖി, ഫോട്ടോഗ്രാഫര്‍, കളിയാട്ടം, പോക്കിരിരാജ, രാപ്പകല്‍, മധുരനൊമ്പരക്കാറ്റ്, അങ്ങനെയൊരവധിക്കാലത്ത് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ വേഷങ്ങള്‍ അവിസ്മരണീയമാക്കി.
കോറോത്തെ പുല്ലേരി നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനാണ്. പരേതയായ ലീല അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ദേവി കൈതപ്രം, പി.വി.ഭവദാസന്‍ (റിട്ട.സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് (കേരള ഹൈക്കോടതി ജഡ്ജി), യമുന (കൊല്ലം).
മരുമക്കള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി (ഗാനരചയിതാവ്, ഗായകന്, അഭിനേതാവ്), ഇന്ദിര (അധ്യാപിക, കോറോം ദേവീസഹായം യുപി സ്കൂള്‍), നീത (എറണാകുളം), പുരുഷോത്തമന് (എന്‍ജിനിയര്‍, കൊല്ലം).