മലയാളികളുടെ പ്രിയനടനും ഹാസ്യ സാമ്രാട്ടുമായ ജഗതി ശ്രീകുമാറിന് എഴുപതാം പിറന്നാൾ. ഈ സപ്തതി നിറവിൽ നില്ക്കുമ്പോൾ മലയാള സിനിമയിലക്ക് സിനിമാക്കാരുടെ "അമ്പളി ചേട്ടൻ' മടങ്ങി വരവിന് ഒരുങ്ങുന്നു എന്നതാണ് ജന്മദിന സന്തോഷ വാർത്ത. കുടുംബം തന്നെയാണ് ഇത് പുറത്തു വിട്ടത്. അത് മലയാളികളുടെ പ്രാർത്ഥന കൂടി യായിരുന്നു.
2012ൽ കാർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ജഗതി എട്ടു വർഷമായി പൂർണ ചികിത്സയിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പൂർണ ആരോഗ്യനില വീണ്ടെടുക്കാൻ ഇത്തരം അന്തരീക്ഷം നല്ലതാണെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
നാലു പതിറ്റാണ്ടിന്റെ അഭിനയ ജീവിതത്തിൽ 1,200ൽ പരം സിനിമകളിൽ ഹാസ്യ താരമായും വില്ലനായും സ്വഭാവ നടനായും സംവിധായകനായും വിസ്മയിപ്പിച്ച പ്രതിഭയാണ്. എന്തിന് ഇന്ന് മലയാളത്തിൽ പ്രേംനസീറിനു ശേഷം ഏറ്റവും കൂടുതൽ അഭിനയിച്ച നടൻ എന്ന ക്രെഡിറ്റും ജഗതിക്ക് സ്വന്തം.
"അച്ഛനും മകനും 'എന്ന ചിത്രത്തിൽ ആറാം വയസ്സിൽ "മാസ്റ്റർ അമ്പിളി'യായി ആദ്യം വെള്ളിത്തിരയിലെത്തി. പിന്നീട് അടൂർ ഭാസി, ബഹദൂർ കാലഘട്ടം മുതൽ അപകടത്തെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നതു വരെ മലയാള സിനിമയുടെ അവിഭാജ്യ ഘടകം തന്നെ യായിരുന്നു ജഗതി.
ഒരു കോമഡിയൻ എന്നതിനപ്പുറം അതുല്യമായ അഭിനയ ശൈലിയുടെ മികവ് തന്നെയായിരുന്നു ജഗതിയുടെ പ്ലസ് പോയിന്റ്. ഇന്ന് ജഗതിയുടെ അഭാവം മലയാള സിനിമക്ക് തീരാ നഷ്ടം തന്നെയാണ്. ജഗതിക്ക് പകരം ജഗതി മാത്രമായ് മാറുന്നത് അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ തന്നെയാണ്.
പ്രേംടി. നാഥ്