വായനാശീലമുള്ള എല്ലാവരെയും പോലെ അയ്യപ്പപ്പണിക്കരുടെ കവിത ആവേശമായി മനസിൽ കൊണ്ടുനടന്നയാളാണ് സംവിധായകൻ ലെനിൻ. കാൽപനികതയെ കുറിച്ചുള്ള എല്ലാ പരന്പരാഗത സങ്കൽപങ്ങളും അഴിച്ചുപണിത, അസാധാരണമായ സാമൂഹ്യ രാഷ്ട്രീയധ്വനികളും പ്രതിധ്വനികളും നിറഞ്ഞ ആ കവിതകളോട് വിദ്യാർഥി ജീവിത കാലം മുതലേയുണ്ട് ലെനിന് പ്രണയം.
താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ പണിക്കർ സാറിന്റെ ഒരു കവിതയുണ്ടാവണം എന്ന് മോഹിച്ചുപോയതും അതുകൊണ്ടുതന്നെയാണ്.
ഏറെ പ്രിയപ്പെട്ട പകലുകൾ, രാത്രികൾ എന്ന രചനയായിരുന്നു മനസിൽ. "നീ തന്നെ ജീവിതം സന്ധ്യേ നീ തന്നെ മരണവും സന്ധ്യേ നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു നീ തന്നെ നീ തന്നെ സന്ധ്യേ..' എന്ന് തുടങ്ങുന്ന സാമാന്യം ദീർഘമായ ആ കവിത വേനൽ എന്ന സിനിമയ്ക്ക് ഇണങ്ങും വിധം വെട്ടിച്ചുരുക്കുക എളുപ്പമായിരുന്നില്ല. ഇഷ്ടപ്പെട്ട വരികൾ പലതും ഒഴിവാക്കേണ്ടി വന്നു.
കവിത സിനിമയിൽ ചേർക്കാനുള്ള അനുമതി വേണം ഇനി. മടിച്ചുമടിച്ചാണ് ലെനിൻ അയ്യപ്പപ്പണിക്കരെ ഫോണ് ചെയ്തത്. സിനിമയുടെ വഴികളോട് ബോധപൂർവം അകൽച്ച പാലിക്കുന്ന വ്യക്തിയല്ലേ. എങ്ങനെ പ്രതികരിക്കും എന്നറിയില്ല.
ചിലപ്പോൾ പൊട്ടിത്തെറിച്ചാലോ? പക്ഷേ തികച്ചും ശാന്തമായിരുന്നു കവിയുടെ പ്രതികരണം. ഇതിനെന്തിനാണ് എന്റെ സമ്മതം? എടുത്തുപയോഗിച്ചാൽ പോരേ?’’ അദ്ഭുതത്തോടെ അദ്ദേഹം ചോദിച്ചു. ശ്വാസം നേരെ വീണത് അപ്പോഴാണെന്ന് സംവിധായകൻ ഒരിക്കൽ പറഞ്ഞു.
കാന്പസ് ജീവിതകാലം മുതൽ ഒരുമിച്ചിരുന്നു താളമിട്ടു പാടിയിരുന്ന സിനിമയിലും അതേ ഈണം തന്നെ മതിയെന്ന് നേരത്തേ തീരുമാനിച്ചുറച്ചിരുന്നു ലെനിൻ. രംഗത്ത് അത് പാടി അഭിനയിക്കുന്നത് നെടുമുടി വേണു ആവണമെന്നും. വേണുവിന്റെ ശബ്ദത്തിൽ കേൾക്കുന്പോൾ ഏതു കവിതയ്ക്കും ഒരു പ്രത്യേക ആസ്വാദ്യതയുണ്ട്.
മറ്റാര് പാടിയാലും ആ എഫക്ട് കിട്ടില്ല. വേണു സ്റ്റേജിൽ പാടിക്കൊണ്ടിരിക്കുന്പോൾ തന്നെ ലൈവ് ആയി റിക്കാർഡ് ചെയ്യാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. പശ്ചാത്തല സംഗീതത്തിന്റെ അകന്പടിയില്ലാത്ത അത്തരമൊരു കവിതാലാപനം അന്നത്തെ മലയാള സിനിമാന്തരീക്ഷത്തിൽ ഒരു പുതുമയാണ്.
ആളുകൾ അതെങ്ങനെ സ്വീകരിക്കും എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ ആശങ്ക. യേശുദാസോ ജയചന്ദ്രനോ ഒഴിച്ചുള്ള ഗായകശബ്ദങ്ങളെ മലയാളികൾ ഉൾക്കൊള്ളാൻ മടിച്ചിരുന്ന കാലം. പടം പൂർത്തിയായശേഷം ഡബിൾ പോസിറ്റീവുമായി വിതരണക്കാരെ കാണാൻ പോയപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം അണിയറക്കാർ ക്കു പിടികിട്ടിയത്.
പടം കണ്ട പ്രമുഖ വിതരണക്കാരിൽ പകുതി പേരും പിന്മാറി. ബാക്കിയുള്ളവർ ഒരേ സ്വരത്തിൽ പറഞ്ഞു: അയ്യപ്പപ്പണിക്കരുടെ കവിത യേശുദാസിന്റെ സ്വരത്തിൽ വീണ്ടും റിക്കാർഡ് ചെയ്ത് ഉൾപ്പെടുത്തിയാൽ പടം വിതരണത്തിനെടുക്കുന്നത് പരിഗണിക്കാം. ഗത്യന്തരമില്ലാതെ ആ ആവശ്യം അംഗീകരിക്കേണ്ടി വന്നു.
അടുത്ത ദിവസം തന്നെ കവിത യേശുദാസിന്റെ ശബ്ദത്തിൽ റിക്കാർഡ് ചെയ്യാൻ ലെനിനും ചിത്രത്തിന്റെ സംഗീതസംവിധായകൻ എം ബി ശ്രീനിവാസനും തരംഗിണിയിൽ എത്തി. യേശുദാസ് സ്റ്റുഡിയോകൾ തോറും പറന്നു നടന്നു പാടുന്ന കാലമാണ്.
തിരക്കിനിടെ സമയമുണ്ടാക്കി ഒരു വൈകുന്നേരം ദാസ് വന്നു. സ്ക്രീനിൽ രംഗം രണ്ടുമൂന്നു വട്ടം കണ്ടു. പിന്നെ സംവിധായകനെ അടുത്തു വിളിച്ചു പറഞ്ഞു: ’’ഇത് വേണുവിനുള്ള പാട്ടാണ്; ഞാൻ പാടിയാൽ ശരിയാവില്ല. ദയവായി എന്നെ ഒഴിവാക്കിത്തരണം- യേശുദാസ് പറഞ്ഞു. കേട്ടുനിന്നവർക്കെല്ലാം ആശ്ചര്യം. എനിക്ക് ആശ്വാസവും.
ദാസ് എന്തുകൊണ്ടാണ് അന്നങ്ങനെ പറഞ്ഞത് എന്നറിയില്ല. വേണുവിന്റെ ആലാപന ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരിക്കാം. അല്ലെങ്കിൽ സ്ക്രീനിലെ വേണുവിന്റെ ചുണ്ടനക്കത്തിനൊത്ത് പാടാനുള്ള പ്രയാസവുമാകാം. എന്തായാലും സിനിമയ്ക്ക് അത് ഗുണം ചെയ്തു എന്നു തന്നെയാണ് എന്റെ വിശ്വാസം.
വേനൽ പുറത്തിറങ്ങിയ ഉടൻ ജനം പ്രത്യേകിച്ച് യുവാക്കൾ ഏറ്റെടുത്തത് നെടുമുടി വേണു പാടിയ കവിതയാണ്. കേരളത്തിലെ കാന്പസുകളിൽ അന്ന് നിലനിന്നിരുന്ന ബൗദ്ധികാന്തരീക്ഷമാകാം ഒരു കാരണം. കവികൾക്കും നോവലിസ്റ്റുകൾക്കും പ്രാസംഗികർക്കുമൊക്കെ സിനിമാതാരങ്ങളേക്കാൾ ഗ്ലാമറുണ്ടായിരുന്ന കാലമായിരുന്നു അന്ന്- ലെനിൻ ഒരിക്കൽ പറഞ്ഞു.