കൊല്ലം: ജയില്‍ ചാടിയ കുപ്രസിദ്ധ മോഷ്ടാവ് ആലപ്പുഴ എടത്വാ ചങ്ങങ്കേരി ലക്ഷംവീട് കോളനിയില്‍ വി. വിനീത് (വടിവാള്‍ വിനീത്- 23) ഇന്നലെ പുലര്‍ച്ചെ കൊല്ലത്ത് പോലീസ് പിടിയിലായി. വിനീതിനെ കഴിഞ്ഞമാസം എറണാകുളം റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും എറണാകുളത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
കൊല്ലം പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നു മോഷ്ടിച്ച ബൈക്കുമായി ഇന്നലെ പുലര്‍ച്ചെ 1.50ന് തിരുവനന്തപുരത്ത് കിളിമാനൂരിലെ ഒരു പെട്രോള്‍ പമ്പിലെ ജീവനക്കാരനെ കത്തി കാണിച്ച് പണം ആവശ്യപ്പട്ടെങ്കിലും ശ്രമം വിജയിച്ചില്ല. ഇതിനുശേഷം ചടയമംഗലത്ത് എത്തി ബൈക്ക് ഉപേക്ഷിച്ചശേഷം നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് ഡ്രൈവറെ മര്‍ദിച്ചു പുറത്തു തള്ളി കാറുമായി കടക്കുകയായിരുന്നു.
കാറില്‍ കൊല്ലത്തെത്തിയ ഇയാളെ കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബിനു മുന്പില് പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് ജീപ്പിലേക്ക് കാര്‍ ഇടിച്ചുനിര്‍ത്തിയ ശേഷം ഇയാൾ രക്ഷപെട്ടു. തുടർന്ന് ജനയുഗം റോഡിലൂടെ ഓടിയ വിനീതിനെ പ്രദേശവാസികളും പോലിസും ചേര്‍ന്ന് ടൗണ്‍ അതിര്‍ത്തിയിലെ ഒരു വീടിന്റെ മതില് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. മോഷണത്തിനു ശേഷം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി രക്ഷപെടുകയാണ് ഇയാളുടെ പതിവ്.