മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. ആക്ഷൻ കിംഗായും സ്വഭാവിക കഥാപാത്രങ്ങളിലൂടെയുമൊക്കെതിളങ്ങി നിന്ന താരം, ദേശീയ പുരസ്കാരം വരെ നേടിയ നടൻ.
ഇടക്കാലത്ത് രാഷ്ടീയത്തിലും അദ്ദേഹം സജീവമാവുകയായിരുന്നു. ഇടയ്ക്കു സിനിമയിൽ ചെറിയൊരു ഇടവേള എടുത്തിരുന്നു. അപ്പോഴെല്ലാം സാമൂഹ്യ സേവനങ്ങളുമായി സജീവമായിരുന്നു അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം.
സുരേഷ് ഗോപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സിനിമാക്കാർ ഏറെയാണ്. വഴക്കിലൂടെയാണ് താനും സുരേഷ് ഗോപിയും പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്നും മണിയൻപിള്ള രാജു പറയുന്നു.
ജനുവരി ഒരു ഓർമ്മ എന്ന സിനിമയ്ക്കിടയിൽ നടന്ന രസകരമായ സംഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. ഒരു ചാനൽ പരിപാടിക്കിടയിലായിരുന്നു മണിയൻപിള്ള രാജു ഇതേക്കുറിച്ച് പറഞ്ഞത്.
ജനുവരി ഒരു ഓർമ്മ എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാനും ജഗതിച്ചേട്ടനും സംസാരിച്ചു കൊണ്ടിരിക്കുന്പോൾ സുരേഷ് ഗോപി ഞങ്ങൾക്ക് മുന്നിലൂടെ പാസ് ചെയ്തു പോയി. ആ സമയം ഞങ്ങൾ വാസവദത്തയെക്കുറിച്ച് പറയുകയായിരുന്നു.
അപ്പോൾ സുരേഷ് ഗോപി ചോദിച്ചു ഏതു വാസവദത്തയെന്ന്, ജഗതി ചേട്ടനാണ് അതിനു മറുപടി പറഞ്ഞത് "കൊട്ടിയത്തുള്ള ഒരു തട്ടാത്തി’ എന്നായിരുന്നു ജഗതിച്ചേട്ടന്റെ മറുപടി. അടുത്ത ആഴ്ച തന്നെ ആ സംഭവം ഒരു ഫിലിം മാഗസിനിൽ അച്ചടിച്ച് വന്നു അതിന്റെ പേരിൽ ഒരു വർഷം എന്നോട് സുരേഷ് ഗോപി മിണ്ടിയില്ല.
പക്ഷേ അതിനു പിന്നിൽ ജഗതിച്ചേട്ടനാണെന്ന് സുരേഷ് ഗോപിക്ക് മനസിലായപ്പോൾ എന്നോട് വന്നു സോറിയൊക്കെ പറഞ്ഞു വീണ്ടും ഞങ്ങൾ ചങ്ങാത്തത്തിലായി. -മണിയൻ പിള്ള രാജു പറഞ്ഞു.