ക്രിസ്തുവിന്റെ വംശാവലി പ്രതിപാദിച്ചുകൊണ്ടാണ് ആദ്യ സുവിശേഷം ആരംഭിക്കുന്നത്. ഏബ്രഹാമിൽ തുടങ്ങി ക്രിസ്തുവിൽ എത്തിനിൽക്കുന്ന നാല്പത്തിരണ്ടു തലമുറകളെ വി. മത്തായി അടയാളപ്പെടുത്തുകയും പതിനാലു വീതം മൂന്നായി തിരിക്കുകയും ചെയ്യുന്നു. പരിചിന്തന വിഷയമാക്കാവുന്ന ഒരു പ്രത്യേക ഘടന ഈ വിഭജനത്തിൽ നമുക്ക് കണ്ടെത്താനാവുന്നുണ്ട്.
വിശ്വാസത്തിന്റെയും ദൈവാശ്രയ ബോധത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന ഏബ്രഹാം, പാപത്താഴ്വരയിൽ മുഖം കുനിച്ച് നിന്ന് അനുതാപ സങ്കീർത്തനങ്ങൾ ഉരുവിടുന്ന ദാവീദ്, ബാബിലോൺ അടിമത്തത്തിന്റെ നുകം പേറി നിലവിളിക്കുന്ന ഇസ്രായേൽ ജനം, സകല അടിമത്തങ്ങളിൽ നിന്നും വിടുവിക്കുന്ന ദൈവപുത്രൻ... ഇവരെല്ലാം പതിനാലു തലമുറകളുടെ സമദൂരത്തിൽ നാഴികക്കല്ലുകൾ പോലെ വിന്യസിക്കപ്പെട്ടിരിക്കുന്നു, വിശ്വാസവും ഇടർച്ചയും അടിമത്തവും വിമോചനവുമൊക്കെ ഒരു ജനതയുടെ ചരിത്രഗ്രാഫിൽ കയറിയിറങ്ങി നിൽക്കുന്നു.
"ഞാൻ വിശ്വാസത്തികവിലാണ്' എന്ന് ഊറ്റം കൊള്ളുന്ന ചിലർക്ക് ഇടർച്ചയിലേക്ക് അധികം ദൂരം ഉണ്ടായെന്നു വരില്ല. ഒരിടർച്ചയെ ഗൗരവമായി എടുക്കാത്തവർ അറിയണം അടിമത്തത്തിലേക്കും ദൂരമേറെയില്ലെന്ന്. ചില അടിമത്തങ്ങളിൽ പെട്ടുഴലുന്നവർ പ്രതീക്ഷ കൈവിടേണ്ടതില്ല, വിമോചകനിലേക്ക് ഒരു നിലവിളിയുടെ ദൂരമേയുണ്ടാവൂ. വംശാവലികളിൽ, വ്യക്തിജീവിതങ്ങളിൽ, ആത്മീയതയിൽ എന്നിങ്ങനെ, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഉയർച്ചതാഴ്ചകൾ ഉണ്ടായേക്കാം എന്ന് സൂചന.
പൂർവപിതാക്കന്മാരും രാജാക്കന്മാരും പണ്ഡിതരും പാമരരും വിശുദ്ധരും പാപികളുമെല്ലാം പുൽക്കൂട്ടിലേക്കുള്ള വംശാവലിയുടെ വഴിയിൽ അവിടവിടെയായി കണ്ണി ചേരുന്നുണ്ട്. വംശാവലിയല്ല ആരുടെയും ഔന്നത്യം നിർണയിക്കുന്നതെന്നർഥം. ഉന്നതകുലത്തിൽ പിറന്നിട്ടും ജീവിതം പരാജയമായവരും എളിയ തുടക്കമായിരുന്നിട്ടും മഹത്വമാർന്നവരും ഏറെയുണ്ടല്ലോ. എവിടെ തുടങ്ങി എന്നതല്ല എവിടെ എത്തിച്ചേർന്നു എന്നതാണ് പ്രധാനം.
എല്ലാവരും ഒടുക്കം എത്തിനിൽക്കുന്നതും എത്തിച്ചേരേണ്ടതും സകല തലമുറകളെയും പ്രകാശിപ്പിക്കുന്ന യഥാർഥ വെളിച്ചത്തിലാണ്. മാനവ ചരിത്രം മാത്രമല്ല, ക്രിസ്തുവിനെ കണ്ടുമുട്ടുന്ന വ്യക്തികളുടെ ജീവിതവും രണ്ടായി വിഭജിക്കപ്പെടണം: അവനെ അറിയുന്നതിന് മുൻപ്; അറിഞ്ഞതിനു ശേഷം.
മനുഷ്യന്റെ സകല ഇടർച്ചകൾക്കും അടിമത്തങ്ങൾക്കും പുൽക്കൂട്ടിലാണ് ഉത്തരം. "അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് വിടുവിക്കും' എന്നതാണല്ലോ സകലർക്കുമുള്ള മംഗളവാർത്ത. ഓരോരുത്തരും തങ്ങളിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ദൂരമാണ് ഇനി അളന്നു തിട്ടപ്പെടുത്തേണ്ടത്. കാരണം, ജീവിതത്തിന്റെ യഥാർഥ ഭാഗധേയം ഒടുവിൽ നിർണയിക്കപ്പെടുന്നത് ആ ദൂരമളന്നു മാത്രമാണല്ലോ. വരിക, കരം കോർക്കുക, നമുക്ക് പുൽക്കൂടിനോട് അല്പം കൂടി ചേർന്നു നിൽക്കാം.
ഫാ. ജോസഫ് കുമ്പുക്കൽ
വിശ്വാസത്തിന്റെയും ദൈവാശ്രയ ബോധത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന ഏബ്രഹാം, പാപത്താഴ്വരയിൽ മുഖം കുനിച്ച് നിന്ന് അനുതാപ സങ്കീർത്തനങ്ങൾ ഉരുവിടുന്ന ദാവീദ്, ബാബിലോൺ അടിമത്തത്തിന്റെ നുകം പേറി നിലവിളിക്കുന്ന ഇസ്രായേൽ ജനം, സകല അടിമത്തങ്ങളിൽ നിന്നും വിടുവിക്കുന്ന ദൈവപുത്രൻ... ഇവരെല്ലാം പതിനാലു തലമുറകളുടെ സമദൂരത്തിൽ നാഴികക്കല്ലുകൾ പോലെ വിന്യസിക്കപ്പെട്ടിരിക്കുന്നു, വിശ്വാസവും ഇടർച്ചയും അടിമത്തവും വിമോചനവുമൊക്കെ ഒരു ജനതയുടെ ചരിത്രഗ്രാഫിൽ കയറിയിറങ്ങി നിൽക്കുന്നു.
"ഞാൻ വിശ്വാസത്തികവിലാണ്' എന്ന് ഊറ്റം കൊള്ളുന്ന ചിലർക്ക് ഇടർച്ചയിലേക്ക് അധികം ദൂരം ഉണ്ടായെന്നു വരില്ല. ഒരിടർച്ചയെ ഗൗരവമായി എടുക്കാത്തവർ അറിയണം അടിമത്തത്തിലേക്കും ദൂരമേറെയില്ലെന്ന്. ചില അടിമത്തങ്ങളിൽ പെട്ടുഴലുന്നവർ പ്രതീക്ഷ കൈവിടേണ്ടതില്ല, വിമോചകനിലേക്ക് ഒരു നിലവിളിയുടെ ദൂരമേയുണ്ടാവൂ. വംശാവലികളിൽ, വ്യക്തിജീവിതങ്ങളിൽ, ആത്മീയതയിൽ എന്നിങ്ങനെ, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഉയർച്ചതാഴ്ചകൾ ഉണ്ടായേക്കാം എന്ന് സൂചന.
പൂർവപിതാക്കന്മാരും രാജാക്കന്മാരും പണ്ഡിതരും പാമരരും വിശുദ്ധരും പാപികളുമെല്ലാം പുൽക്കൂട്ടിലേക്കുള്ള വംശാവലിയുടെ വഴിയിൽ അവിടവിടെയായി കണ്ണി ചേരുന്നുണ്ട്. വംശാവലിയല്ല ആരുടെയും ഔന്നത്യം നിർണയിക്കുന്നതെന്നർഥം. ഉന്നതകുലത്തിൽ പിറന്നിട്ടും ജീവിതം പരാജയമായവരും എളിയ തുടക്കമായിരുന്നിട്ടും മഹത്വമാർന്നവരും ഏറെയുണ്ടല്ലോ. എവിടെ തുടങ്ങി എന്നതല്ല എവിടെ എത്തിച്ചേർന്നു എന്നതാണ് പ്രധാനം.
എല്ലാവരും ഒടുക്കം എത്തിനിൽക്കുന്നതും എത്തിച്ചേരേണ്ടതും സകല തലമുറകളെയും പ്രകാശിപ്പിക്കുന്ന യഥാർഥ വെളിച്ചത്തിലാണ്. മാനവ ചരിത്രം മാത്രമല്ല, ക്രിസ്തുവിനെ കണ്ടുമുട്ടുന്ന വ്യക്തികളുടെ ജീവിതവും രണ്ടായി വിഭജിക്കപ്പെടണം: അവനെ അറിയുന്നതിന് മുൻപ്; അറിഞ്ഞതിനു ശേഷം.
മനുഷ്യന്റെ സകല ഇടർച്ചകൾക്കും അടിമത്തങ്ങൾക്കും പുൽക്കൂട്ടിലാണ് ഉത്തരം. "അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് വിടുവിക്കും' എന്നതാണല്ലോ സകലർക്കുമുള്ള മംഗളവാർത്ത. ഓരോരുത്തരും തങ്ങളിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ദൂരമാണ് ഇനി അളന്നു തിട്ടപ്പെടുത്തേണ്ടത്. കാരണം, ജീവിതത്തിന്റെ യഥാർഥ ഭാഗധേയം ഒടുവിൽ നിർണയിക്കപ്പെടുന്നത് ആ ദൂരമളന്നു മാത്രമാണല്ലോ. വരിക, കരം കോർക്കുക, നമുക്ക് പുൽക്കൂടിനോട് അല്പം കൂടി ചേർന്നു നിൽക്കാം.
ഫാ. ജോസഫ് കുമ്പുക്കൽ