തെളിഞ്ഞ മാനത്തു മാത്രമല്ല, താഴെ ഭൂമിയിലും നക്ഷത്രങ്ങൾ നിറയുന്ന മാസമാണു ഡിസംബർ. വീണ്ടുമൊരു ക്രിസ്മസ് കാലമെത്തി എന്ന ഓർമപ്പെടുത്തലുമായി പല വർണങ്ങളിലും രൂപങ്ങളിലുമുള്ള നക്ഷത്ര വിളക്കുകൾ മിഴിതുറക്കുന്നതോടെ മനസുകളിലും ഉത്സവമായി. മഹത്തുക്കളുടെ ജനനത്തിനു മുന്നോടിയായി ആകാശത്ത് അടയാളങ്ങളുണ്ടാകുകയോ പുതുനക്ഷത്രം പിറവികൊള്ളുകയോ ചെയ്യാറുണ്ടെന്നാണ് പ്രാചീന സംസ്കാരങ്ങളിലെ വിശ്വാസം. ഇത്തരമൊരു പശ്ചാത്തലത്തിലാവണം ദിവ്യനക്ഷത്രം നൽകിയ സൂചനകൾ തേടി പൗരസ്ത്യ ദേശത്തെ ജ്ഞാനികൾ ബത്ലഹേമിലേക്ക് യാത്ര തിരിച്ചത്.
‘എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർഥ വെളിച്ചം’ എന്നാണു വിശുദ്ധ യോഹന്നാൻ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ‘ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു’ എന്നാണ് അവിടുന്ന് തന്നെക്കുറിച്ചു പ്രതിപാദിക്കുന്നത്. ‘തമസോ മാ ജ്യോതിർഗമയ’ എന്ന കിഴക്കുനിന്നുയർന്ന നെടുവീർപ്പോടെയാവണം മൂന്നു ജ്ഞാനികൾ യാത്ര ചെയ്തത്.
ലോകത്തു പിറവികൊണ്ട യഥാർത്ഥ ‘സൂപ്പർ സ്റ്റാർ’ ആരെന്നതിനു പ്രപഞ്ചം നൽകിയ സാക്ഷ്യമാവണം പുൽക്കൂട്ടിനു മുകളിൽ വന്നുനിന്ന നക്ഷത്രം. പുൽക്കൂട് അതിലെത്തുന്നവരെ നക്ഷത്രങ്ങളാക്കി രൂപാന്തരപ്പെടുത്തും. അവർക്കു തിരികെപ്പോകാൻ മറ്റൊരു നക്ഷത്രം തിരയേണ്ടി വരുന്നില്ല. പിന്നീട് അവരുടെ സഞ്ചാരം മുഴുവൻ പുൽക്കൂട്ടിലെ കുഞ്ഞിന്റെ മുഖപ്രകാശം പകർന്ന ഉൾവെട്ടത്തിലായിരിക്കും. വഴിയിൽ കണ്ടുമുട്ടുന്നവരിലേക്കും അവർ ഈ ആന്തരിക ശോഭ പകർന്നു നൽകും. പുൽക്കൂടിന്റെ വെളിച്ചത്തിൽ അകം നിറഞ്ഞു യാത്ര തുടരുന്നവർ വഴിയരികിലെ മിന്നാമിനുങ്ങുകളെ കണ്ടു ഭ്രമിക്കുകയുമില്ല.
ക്രിസ്മസ് നക്ഷത്രം അടയാളം മാത്രമാണ്. പുൽക്കൂട്ടിലേക്ക് എല്ലാവരെയും നയിക്കുകയാണ് അതിന്റെ ധർമം. അതുകൊണ്ടുതന്നെ യഥാർഥ വെളിച്ചം തിരയുന്ന ആരും ഒരു നക്ഷത്രവെട്ടത്തിലും കണ്ണഞ്ചി നിന്നുകൂടാ. ക്രിസ്തുവിലേക്കു നയിക്കാൻ നിയോഗമേറ്റ ആരും ആരെയും തന്നിലേക്കു മാത്രം ആകർഷിക്കുകയുമരുത്. അവനിലേക്കു വെളിച്ചംവീശി പിന്മാറിനിൽക്കണം. വഴികാട്ടിയാവേണ്ട ധർമം മാത്രമാണു നക്ഷത്രത്തിന്റെത് എന്നു വിസ്മരിക്കരുത്.
ആശങ്കയുടെ ഈ നാളുകളിൽ, താൻ ആയിരിക്കുന്ന ചുറ്റുവട്ടത്തെ, ഒരു പുഞ്ചിരി കൊണ്ടെങ്കിലും പ്രകാശിപ്പിക്കാൻ ആർക്കും കഴിയും. ക്രിസ്മസ് കാലത്ത് വിണ്ണിലും മണ്ണിലും മാത്രമല്ല മനസിലും ശുഭാപ്തിവിശ്വാസത്തിന്റെ നക്ഷത്രങ്ങൾ തെളിയട്ടെ.
ഫാ. ജോസഫ് കുമ്പുക്കൽ
‘എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർഥ വെളിച്ചം’ എന്നാണു വിശുദ്ധ യോഹന്നാൻ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ‘ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു’ എന്നാണ് അവിടുന്ന് തന്നെക്കുറിച്ചു പ്രതിപാദിക്കുന്നത്. ‘തമസോ മാ ജ്യോതിർഗമയ’ എന്ന കിഴക്കുനിന്നുയർന്ന നെടുവീർപ്പോടെയാവണം മൂന്നു ജ്ഞാനികൾ യാത്ര ചെയ്തത്.
ലോകത്തു പിറവികൊണ്ട യഥാർത്ഥ ‘സൂപ്പർ സ്റ്റാർ’ ആരെന്നതിനു പ്രപഞ്ചം നൽകിയ സാക്ഷ്യമാവണം പുൽക്കൂട്ടിനു മുകളിൽ വന്നുനിന്ന നക്ഷത്രം. പുൽക്കൂട് അതിലെത്തുന്നവരെ നക്ഷത്രങ്ങളാക്കി രൂപാന്തരപ്പെടുത്തും. അവർക്കു തിരികെപ്പോകാൻ മറ്റൊരു നക്ഷത്രം തിരയേണ്ടി വരുന്നില്ല. പിന്നീട് അവരുടെ സഞ്ചാരം മുഴുവൻ പുൽക്കൂട്ടിലെ കുഞ്ഞിന്റെ മുഖപ്രകാശം പകർന്ന ഉൾവെട്ടത്തിലായിരിക്കും. വഴിയിൽ കണ്ടുമുട്ടുന്നവരിലേക്കും അവർ ഈ ആന്തരിക ശോഭ പകർന്നു നൽകും. പുൽക്കൂടിന്റെ വെളിച്ചത്തിൽ അകം നിറഞ്ഞു യാത്ര തുടരുന്നവർ വഴിയരികിലെ മിന്നാമിനുങ്ങുകളെ കണ്ടു ഭ്രമിക്കുകയുമില്ല.
ക്രിസ്മസ് നക്ഷത്രം അടയാളം മാത്രമാണ്. പുൽക്കൂട്ടിലേക്ക് എല്ലാവരെയും നയിക്കുകയാണ് അതിന്റെ ധർമം. അതുകൊണ്ടുതന്നെ യഥാർഥ വെളിച്ചം തിരയുന്ന ആരും ഒരു നക്ഷത്രവെട്ടത്തിലും കണ്ണഞ്ചി നിന്നുകൂടാ. ക്രിസ്തുവിലേക്കു നയിക്കാൻ നിയോഗമേറ്റ ആരും ആരെയും തന്നിലേക്കു മാത്രം ആകർഷിക്കുകയുമരുത്. അവനിലേക്കു വെളിച്ചംവീശി പിന്മാറിനിൽക്കണം. വഴികാട്ടിയാവേണ്ട ധർമം മാത്രമാണു നക്ഷത്രത്തിന്റെത് എന്നു വിസ്മരിക്കരുത്.
ആശങ്കയുടെ ഈ നാളുകളിൽ, താൻ ആയിരിക്കുന്ന ചുറ്റുവട്ടത്തെ, ഒരു പുഞ്ചിരി കൊണ്ടെങ്കിലും പ്രകാശിപ്പിക്കാൻ ആർക്കും കഴിയും. ക്രിസ്മസ് കാലത്ത് വിണ്ണിലും മണ്ണിലും മാത്രമല്ല മനസിലും ശുഭാപ്തിവിശ്വാസത്തിന്റെ നക്ഷത്രങ്ങൾ തെളിയട്ടെ.
ഫാ. ജോസഫ് കുമ്പുക്കൽ