പുൽക്കൂട്ടിലേയ്ക്ക് /ഫാ. ജോസഫ് കുമ്പുക്കൽ
പ്രസിദ്ധ ഗ്രീക്ക് സാഹിത്യകാരൻ നിക്കോസ് കസാന്ത് സാക്കിസിന്റെ ആത്മകഥയായ ‘റിപ്പോർട്ട് റ്റു ഗ്രെക്കോ’ യിൽ കുട്ടിക്കാലത്ത് ഉണ്ടായ സംഭവം വിവരിക്കുന്നതിങ്ങനെയാണ്. പ്യൂപ്പയിൽനിന്നു പുറത്തേക്ക് സാവധാനം വന്നുകൊണ്ടിരുന്ന ഒരു ചിത്രശലഭത്തെ, കാത്തിരിക്കാൻ ക്ഷമയില്ലാതെ അയാളിലെ ബാല്യം പുറന്തോടിൽ ചുടുനിശ്വാസം ഊതിക്കൊടുത്ത് ചിറകു വിരിക്കാൻ സഹായിക്കുന്നു. എന്നാൽ, വിരിഞ്ഞിറങ്ങിയ പൂമ്പാറ്റ പറക്കാനാവാതെ നിലത്തിഴഞ്ഞു നീങ്ങുന്നതുകണ്ട് കുട്ടി അമ്പരക്കുന്നു.
വളരെ സാവധാനം സ്വാഭാവികമായി സംഭവിക്കേണ്ടതായിരുന്നു ആ പരിണാമം എന്ന പ്രപഞ്ച സത്യമുൾക്കൊണ്ട കൊച്ചു സാക്കീസ് പശ്ചാത്താപ വിവശനാകുന്നു. “ദൈവവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇതാണ്. ദൈവം തിരക്ക് പിടിക്കുന്നില്ല, മനുഷ്യനാകട്ടെ എപ്പോഴും തിടുക്കമാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ സൃഷ്ടികൾ കുറ്റമറ്റതാകുന്നതും മനുഷ്യന്റേത് ന്യൂനതകളുള്ളവയാകുന്നതും” - അദ്ദേഹം എഴുതുന്നു.
‘എനിക്കു കാത്തിരിക്കാൻ കഴിയും’ ഹെർമൻ ഹെസ്സെയുടെ നോവലിൽ സിദ്ധാർത്ഥ എന്ന കഥാപാത്രം തന്റെ ഏറ്റവും മികച്ച കഴിവുകളിലൊന്നായി അഭിമാനത്തോടെ പറയുന്നതാണിത്. കാത്തിരിക്കാൻ സാധിക്കുന്നുണ്ടോ എന്നതാണത്രേ ഒരാളുടെ പാകത അളക്കാനുള്ള ഏറ്റവും മികച്ച അളവുകോൽ. ശുഭപ്രതീക്ഷയും വിശ്വാസവുമുള്ള ഒരാൾക്കു മാത്രമേ കാത്തിരിക്കാനാവൂ. പ്രത്യാശ നിറഞ്ഞ കാത്തിരിപ്പ് അതിനാൽത്തന്നെ ഉള്ളിലെ ദൈവികതയുടെ അടയാളമാണ്. കാത്തിരിക്കാൻ തയാറുള്ളവർക്കുവേണ്ടി ഏറ്റവും ശ്രേഷ്ഠമായ ചിലത് ഒരുക്കപ്പെടുന്നുണ്ടാവാം.
പെട്ടെന്നുള്ള കാര്യസാധ്യത്തിന് അമിത പ്രാധാന്യം നൽകുന്ന കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്. പൊന്മുട്ടയിടുന്ന താറാവിന്റെ വയറു കീറുന്നവരുടെ എണ്ണം ഏറി വരുന്നതുപോലുണ്ട് കാര്യങ്ങൾ. വിളകൾ പെട്ടന്നുണ്ടാകാൻ രാസ വളങ്ങൾ ഉപയോഗിക്കും. വളർത്തുമൃഗങ്ങളും പക്ഷികളും പെട്ടെന്നു വലുതായി വില്പനയ്ക്ക് പാകമാകാൻ ഹോർമോണുകൾ കുത്തിവയ്ക്കും. സൂപ്പർ ഫാസ്റ്റിന്റെയും സൂപ്പർ സോണിക്കിന്റെയും ഈ കാലഘട്ടത്തിൽ കാത്തിരിക്കുക എന്നത് സുകൃതമായി ആരുംതന്നെ പരിഗണിച്ചേക്കില്ല. ഫോണിൽ നെറ്റ് ഒന്ന് സ്ലോ ആയാൽ പോലും നമ്മുടെ ക്ഷമ നശിക്കുന്നുണ്ട്.
എന്നാൽ, കാത്തിരിപ്പ് പ്രാപഞ്ചിക ജീവിതത്തിന്റെ അനിവാര്യത തന്നെയാണ്. വിത്ത് മുളയ്ക്കാൻ, പുഷ്പിക്കാൻ, മുട്ട വിരിയാൻ, ഇങ്ങനെ ജീവനോട് ബന്ധപ്പെടുന്ന എന്തിനും പ്രകൃതിക്ക് അതിന്റേതായ കാലതാമസം വേണ്ടതുണ്ട്. അമ്മയുടെ ഉദരത്തിൽനിന്ന് പുറത്തെ വെളിച്ചത്തിലേക്കെത്താൻ ഒൻപതു മാസത്തിലേറെ കാത്തിരിക്കേണ്ടതുണ്ടല്ലോ. തുടർന്നങ്ങോട്ട് പഠനം, ജോലി, വിവാഹം, സന്താന ലബ്ധി തുടങ്ങി ജീവിതത്തിന്റെ ഏതെല്ലാം ഘട്ടങ്ങളിൽ ചിലർ കാത്തിരിക്കേണ്ടി വരുന്നുണ്ട്! ഏറ്റവും ശ്രേഷ്ഠമായത് ഉരുവാക്കിയെടുക്കാനാണു കൂടുതൽ സമയം ചെലവഴിക്കേണ്ടി വരിക. ലോകം മുഴുവൻ പ്രതീക്ഷയോടെ കണ്ണുനട്ട് കാത്തിരുന്നിട്ടും കോവിഡ് വാക്സിൻ നിർമിച്ച് വിപണിയിലെത്തിക്കാൻ കാലതാമസം വരുന്നത് അതുകൊണ്ടാണല്ലോ.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൂർവപിതാക്കന്മാരിലേറെപ്പേർക്കും സന്താനഭാഗ്യമുണ്ടായത്. രക്ഷകന്റെ ജനനത്തിനുവേണ്ടി ഒരു ജനത നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു. സ്നാപക യോഹന്നാനെപ്പോലെ ഒരു മകനെ ലഭിക്കാൻ സഖറിയായും എലിസബത്തും വാർധക്യം വരെ പ്രാർഥിച്ചു കാത്തിരിക്കേണ്ടതുണ്ടായിരുന്നു. സത്യം വെളിപ്പെടാൻ, നീതി നടപ്പാക്കി കിട്ടാൻ, പ്രാർഥനകൾക്കുത്തരം കിട്ടാൻ... ഇങ്ങനെ പലകാര്യങ്ങൾക്കായി കാത്തിരിക്കുന്നവർ പ്രതീക്ഷ കൈവിടരുത്. നല്ലത് എന്നു മാനുഷികബുദ്ധി കരുതുന്ന ചില കാര്യങ്ങൾ ദൈവം നിഷേധിക്കുകയോ നൽകാൻ കാലതാമസം വരുത്തുകയോ ചെയ്യുന്നത് ഏറ്റവും ‘ബെസ്റ്റ്’ തരാനാണ്. ക്ഷമയോടെ പ്രാർഥിച്ചു കാത്തിരിക്കുന്നവർക്ക് മംഗളവാർത്തയുമായി ഒരുനാൾ കർത്താവിന്റെ ദൂതൻ വരികതന്നെ ചെയ്യും.
(തേവര എസ്.എച്ച്. കോളജ് അധ്യാപകനാണു ലേഖകൻ)
പ്രസിദ്ധ ഗ്രീക്ക് സാഹിത്യകാരൻ നിക്കോസ് കസാന്ത് സാക്കിസിന്റെ ആത്മകഥയായ ‘റിപ്പോർട്ട് റ്റു ഗ്രെക്കോ’ യിൽ കുട്ടിക്കാലത്ത് ഉണ്ടായ സംഭവം വിവരിക്കുന്നതിങ്ങനെയാണ്. പ്യൂപ്പയിൽനിന്നു പുറത്തേക്ക് സാവധാനം വന്നുകൊണ്ടിരുന്ന ഒരു ചിത്രശലഭത്തെ, കാത്തിരിക്കാൻ ക്ഷമയില്ലാതെ അയാളിലെ ബാല്യം പുറന്തോടിൽ ചുടുനിശ്വാസം ഊതിക്കൊടുത്ത് ചിറകു വിരിക്കാൻ സഹായിക്കുന്നു. എന്നാൽ, വിരിഞ്ഞിറങ്ങിയ പൂമ്പാറ്റ പറക്കാനാവാതെ നിലത്തിഴഞ്ഞു നീങ്ങുന്നതുകണ്ട് കുട്ടി അമ്പരക്കുന്നു.
വളരെ സാവധാനം സ്വാഭാവികമായി സംഭവിക്കേണ്ടതായിരുന്നു ആ പരിണാമം എന്ന പ്രപഞ്ച സത്യമുൾക്കൊണ്ട കൊച്ചു സാക്കീസ് പശ്ചാത്താപ വിവശനാകുന്നു. “ദൈവവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇതാണ്. ദൈവം തിരക്ക് പിടിക്കുന്നില്ല, മനുഷ്യനാകട്ടെ എപ്പോഴും തിടുക്കമാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ സൃഷ്ടികൾ കുറ്റമറ്റതാകുന്നതും മനുഷ്യന്റേത് ന്യൂനതകളുള്ളവയാകുന്നതും” - അദ്ദേഹം എഴുതുന്നു.
‘എനിക്കു കാത്തിരിക്കാൻ കഴിയും’ ഹെർമൻ ഹെസ്സെയുടെ നോവലിൽ സിദ്ധാർത്ഥ എന്ന കഥാപാത്രം തന്റെ ഏറ്റവും മികച്ച കഴിവുകളിലൊന്നായി അഭിമാനത്തോടെ പറയുന്നതാണിത്. കാത്തിരിക്കാൻ സാധിക്കുന്നുണ്ടോ എന്നതാണത്രേ ഒരാളുടെ പാകത അളക്കാനുള്ള ഏറ്റവും മികച്ച അളവുകോൽ. ശുഭപ്രതീക്ഷയും വിശ്വാസവുമുള്ള ഒരാൾക്കു മാത്രമേ കാത്തിരിക്കാനാവൂ. പ്രത്യാശ നിറഞ്ഞ കാത്തിരിപ്പ് അതിനാൽത്തന്നെ ഉള്ളിലെ ദൈവികതയുടെ അടയാളമാണ്. കാത്തിരിക്കാൻ തയാറുള്ളവർക്കുവേണ്ടി ഏറ്റവും ശ്രേഷ്ഠമായ ചിലത് ഒരുക്കപ്പെടുന്നുണ്ടാവാം.
പെട്ടെന്നുള്ള കാര്യസാധ്യത്തിന് അമിത പ്രാധാന്യം നൽകുന്ന കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്. പൊന്മുട്ടയിടുന്ന താറാവിന്റെ വയറു കീറുന്നവരുടെ എണ്ണം ഏറി വരുന്നതുപോലുണ്ട് കാര്യങ്ങൾ. വിളകൾ പെട്ടന്നുണ്ടാകാൻ രാസ വളങ്ങൾ ഉപയോഗിക്കും. വളർത്തുമൃഗങ്ങളും പക്ഷികളും പെട്ടെന്നു വലുതായി വില്പനയ്ക്ക് പാകമാകാൻ ഹോർമോണുകൾ കുത്തിവയ്ക്കും. സൂപ്പർ ഫാസ്റ്റിന്റെയും സൂപ്പർ സോണിക്കിന്റെയും ഈ കാലഘട്ടത്തിൽ കാത്തിരിക്കുക എന്നത് സുകൃതമായി ആരുംതന്നെ പരിഗണിച്ചേക്കില്ല. ഫോണിൽ നെറ്റ് ഒന്ന് സ്ലോ ആയാൽ പോലും നമ്മുടെ ക്ഷമ നശിക്കുന്നുണ്ട്.
എന്നാൽ, കാത്തിരിപ്പ് പ്രാപഞ്ചിക ജീവിതത്തിന്റെ അനിവാര്യത തന്നെയാണ്. വിത്ത് മുളയ്ക്കാൻ, പുഷ്പിക്കാൻ, മുട്ട വിരിയാൻ, ഇങ്ങനെ ജീവനോട് ബന്ധപ്പെടുന്ന എന്തിനും പ്രകൃതിക്ക് അതിന്റേതായ കാലതാമസം വേണ്ടതുണ്ട്. അമ്മയുടെ ഉദരത്തിൽനിന്ന് പുറത്തെ വെളിച്ചത്തിലേക്കെത്താൻ ഒൻപതു മാസത്തിലേറെ കാത്തിരിക്കേണ്ടതുണ്ടല്ലോ. തുടർന്നങ്ങോട്ട് പഠനം, ജോലി, വിവാഹം, സന്താന ലബ്ധി തുടങ്ങി ജീവിതത്തിന്റെ ഏതെല്ലാം ഘട്ടങ്ങളിൽ ചിലർ കാത്തിരിക്കേണ്ടി വരുന്നുണ്ട്! ഏറ്റവും ശ്രേഷ്ഠമായത് ഉരുവാക്കിയെടുക്കാനാണു കൂടുതൽ സമയം ചെലവഴിക്കേണ്ടി വരിക. ലോകം മുഴുവൻ പ്രതീക്ഷയോടെ കണ്ണുനട്ട് കാത്തിരുന്നിട്ടും കോവിഡ് വാക്സിൻ നിർമിച്ച് വിപണിയിലെത്തിക്കാൻ കാലതാമസം വരുന്നത് അതുകൊണ്ടാണല്ലോ.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൂർവപിതാക്കന്മാരിലേറെപ്പേർക്കും സന്താനഭാഗ്യമുണ്ടായത്. രക്ഷകന്റെ ജനനത്തിനുവേണ്ടി ഒരു ജനത നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു. സ്നാപക യോഹന്നാനെപ്പോലെ ഒരു മകനെ ലഭിക്കാൻ സഖറിയായും എലിസബത്തും വാർധക്യം വരെ പ്രാർഥിച്ചു കാത്തിരിക്കേണ്ടതുണ്ടായിരുന്നു. സത്യം വെളിപ്പെടാൻ, നീതി നടപ്പാക്കി കിട്ടാൻ, പ്രാർഥനകൾക്കുത്തരം കിട്ടാൻ... ഇങ്ങനെ പലകാര്യങ്ങൾക്കായി കാത്തിരിക്കുന്നവർ പ്രതീക്ഷ കൈവിടരുത്. നല്ലത് എന്നു മാനുഷികബുദ്ധി കരുതുന്ന ചില കാര്യങ്ങൾ ദൈവം നിഷേധിക്കുകയോ നൽകാൻ കാലതാമസം വരുത്തുകയോ ചെയ്യുന്നത് ഏറ്റവും ‘ബെസ്റ്റ്’ തരാനാണ്. ക്ഷമയോടെ പ്രാർഥിച്ചു കാത്തിരിക്കുന്നവർക്ക് മംഗളവാർത്തയുമായി ഒരുനാൾ കർത്താവിന്റെ ദൂതൻ വരികതന്നെ ചെയ്യും.
(തേവര എസ്.എച്ച്. കോളജ് അധ്യാപകനാണു ലേഖകൻ)