മങ്കൊന്പ്: കുട്ടനാട്ടിലെ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പൊളളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുത്തൻപുരക്കൽ ചിറയിൽ ഷീല(48)യാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് കഴിഞ്ഞ ആറുമാസമായി ഇവർ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചയാണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 20നാണ് പുളിങ്കുന്നിലെ അടുത്തടുത്തായി പ്രവർത്തിക്കുന്ന രണ്ടു പടക്കനിർമാണശാലകളിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായത്.