നിയമസഭയിൽ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുക; അതും ഒരേ മണ്ഡലത്തിൽനിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽപ്പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം നിയമസഭാ സമാജികരുടെ നിരയിലാണ് ഉമ്മൻ ചാണ്ടിയുടെ സ്ഥാനം.
ഒരുപക്ഷേ, കെ.എം. മാണി മാത്രമായിരിക്കും നിയമസഭയിലെ ഈ അപൂർവതയിൽ ഉമ്മൻ ചാണ്ടിയെ കടന്നുനിൽക്കുന്നത്. കെ. ആർ. ഗൗരിയമ്മ അടക്കം ഒന്നാം നിയമസഭ മുതൽക്കേ സഭയിലുണ്ടായിരുന്നിട്ടുള്ളവരുണ്ട്; നിയമസഭാ സാമാജികത്വത്തിന്റെ സുദീർഘമായ ചരിത്രമുള്ളവരുണ്ട്. എന്നാൽ, അവർക്കൊന്നും പരാജയത്തിന്റേതായ രുചി അറിയാത്ത വിജയത്തിന്റേതു മാത്രമായ ചരിത്രം അവകാശപ്പെടാനില്ല. ആദ്യമായി ജയിച്ചതു മുതൽ എല്ലാ സഭകളിലും ഉണ്ടാവുക എന്ന ചരിത്രം അവകാശപ്പെടാനില്ല.
1970ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായിത്തന്നെ തുടർന്നു. പല കോണ്ഗ്രസ് നേതാക്കളും - കെ. കരുണാകരനും എ.കെ. ആന്റണിയുമടക്കം - പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. എന്നാൽ, ഉമ്മൻ ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല.
എഴുപതുകളുടെ തുടക്കം നിരവധി യുവാക്കൾ കേരള നിയമസഭയിൽ എത്തി എന്ന പ്രത്യേകത കൊണ്ടു ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റൊരാൾക്കും സാധ്യമാവാത്ത നേട്ടം ഉമ്മൻ ചാണ്ടിക്കുണ്ടായി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.
ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതൽക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻ ചാണ്ടി ഉണ്ടായിട്ടുണ്ട്. കോണ്ഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻ ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ വലിയ ആഭിമുഖ്യം കാട്ടാതിരുന്ന ഉമ്മൻ ചാണ്ടി സംസ്ഥാന കോണ്ഗ്രസിനുള്ളിലെ പല നിർണായക ഘട്ടങ്ങളിലും സ്വന്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനായി. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപ്പിക്കാതെ ആരോഗ്യം പോലും നോക്കാതെ കോണ്ഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി.
ഉമ്മൻ ചാണ്ടി നിയമസഭാ ജീവിതത്തിന്റെ അര നൂറ്റാണ്ട് ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന് ഞാൻ എല്ലാവിധ ആശംസകളും അർപ്പിക്കുന്നു.
പിണറായി വിജയൻ (മുഖ്യമന്ത്രി)
ഒരുപക്ഷേ, കെ.എം. മാണി മാത്രമായിരിക്കും നിയമസഭയിലെ ഈ അപൂർവതയിൽ ഉമ്മൻ ചാണ്ടിയെ കടന്നുനിൽക്കുന്നത്. കെ. ആർ. ഗൗരിയമ്മ അടക്കം ഒന്നാം നിയമസഭ മുതൽക്കേ സഭയിലുണ്ടായിരുന്നിട്ടുള്ളവരുണ്ട്; നിയമസഭാ സാമാജികത്വത്തിന്റെ സുദീർഘമായ ചരിത്രമുള്ളവരുണ്ട്. എന്നാൽ, അവർക്കൊന്നും പരാജയത്തിന്റേതായ രുചി അറിയാത്ത വിജയത്തിന്റേതു മാത്രമായ ചരിത്രം അവകാശപ്പെടാനില്ല. ആദ്യമായി ജയിച്ചതു മുതൽ എല്ലാ സഭകളിലും ഉണ്ടാവുക എന്ന ചരിത്രം അവകാശപ്പെടാനില്ല.
1970ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായിത്തന്നെ തുടർന്നു. പല കോണ്ഗ്രസ് നേതാക്കളും - കെ. കരുണാകരനും എ.കെ. ആന്റണിയുമടക്കം - പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. എന്നാൽ, ഉമ്മൻ ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല.
എഴുപതുകളുടെ തുടക്കം നിരവധി യുവാക്കൾ കേരള നിയമസഭയിൽ എത്തി എന്ന പ്രത്യേകത കൊണ്ടു ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റൊരാൾക്കും സാധ്യമാവാത്ത നേട്ടം ഉമ്മൻ ചാണ്ടിക്കുണ്ടായി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.
ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതൽക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻ ചാണ്ടി ഉണ്ടായിട്ടുണ്ട്. കോണ്ഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻ ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ വലിയ ആഭിമുഖ്യം കാട്ടാതിരുന്ന ഉമ്മൻ ചാണ്ടി സംസ്ഥാന കോണ്ഗ്രസിനുള്ളിലെ പല നിർണായക ഘട്ടങ്ങളിലും സ്വന്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനായി. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപ്പിക്കാതെ ആരോഗ്യം പോലും നോക്കാതെ കോണ്ഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി.
ഉമ്മൻ ചാണ്ടി നിയമസഭാ ജീവിതത്തിന്റെ അര നൂറ്റാണ്ട് ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന് ഞാൻ എല്ലാവിധ ആശംസകളും അർപ്പിക്കുന്നു.
പിണറായി വിജയൻ (മുഖ്യമന്ത്രി)