മലയാള സിനിമയിലെ നിറസാന്നിധ്യമായ നടനാണ് ജാഫർ ഇടുക്കി. അടുത്തിടെയിറങ്ങിയ സിനിമകളിൽ അദ്ദേഹം നടത്തിയിരിക്കുന്ന പ്രകടനം അതിമനോഹരമാണ്. ഇപ്പോഴിത തനിക്ക് കൈയൊപ്പ് എന്ന സിനിമയിൽ അവസരം തന്നത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. ജാഫർ ഇടുക്കിയുടെ വാക്കുകളിങ്ങനെ.
"മമ്മൂക്കയാണ് എനിക്ക് കൈയൊപ്പ് എന്ന പടത്തിൽ ചാൻസ് മേടിച്ച് തന്നത്. സിനിമയുടെ സെറ്റിൽ മമ്മൂക്കയെയും രഞ്ജിത്തേട്ടനെയും എല്ലാം കൂടി കണ്ടപ്പോൾ എനിക്ക് പേടിയായി. ഞാനതിൽ റൂംബോയ് ഫിറോസ് ബാബു എന്ന കഥാപാത്രമാണ്. ഞാൻ അങ്ങനെ ബക്കറ്റും ചൂലുമൊക്കെയായി വന്നിട്ട് മമ്മൂക്കയോട് ഡയലോഗ് പറയുന്നുണ്ട്. എന്നാൽ ഞാൻ ഡയലോഗ് മാത്രമേ പറയുന്നൂളളു'.
"ആ ചൂലുകൊണ്ടൊന്നും ചെയ്യുന്നില്ല. അപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു. നീ ആ ചൂലൊക്കെ എടുത്ത് അടിച്ച് അങ്ങനെ ഡയലോഗ് പറഞ്ഞേ. അങ്ങനെ ചെയ്താലാണ് നന്നാവുക. നിനക്ക് പേടിയുണ്ടോ, ആരെയാ നീ പേടിക്കുന്നത് എന്ന് ചോദിച്ചു. അങ്ങനെ അദ്ദേഹം എന്നെ സഹായിച്ചു. പിന്നീട് ഞാൻ മമ്മൂക്കയുമായി നാലഞ്ച് സിനിമകളിൽ പ്രവർത്തിച്ചു. അങ്ങനെ അദ്ദേഹം അന്ന് നന്നായി പറഞ്ഞതുകൊണ്ട് എനിക്ക് ഇന്ന് ഇവിടെ വരെ എത്താൻ പറ്റി'-ജാഫർ ഇടുക്കി പറഞ്ഞു.