പഞ്ചാബി ഹൗസിന്റെ പിന്നിലെ രഹസ്യങ്ങൾ സംവിധായകൻ റാഫി-മെക്കാർട്ടിൻ പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു. അതിൽ ചിലത് ഇതാ.
പഞ്ചാബി ഹൗസിന്റെ ഒരു പ്രത്യേകത ഊമകൾ കൈവിരലുകൾ കൊണ്ടു ആശയവിനിമയം നടത്തുന്ന സൈൻ ലാംഗ്വേജ് ആണ്. അതിനു വേണ്ടി ഈ ഭാഷ അറിയാവുന്ന രണ്ടു പേർ ഷൂട്ടിംഗിന്റെ അവസാനം വരെ ഉണ്ടായിരുന്നു.
സിനിമയിലെ നായിക മോഹിനി ആ ഭാഷ വളരെ പെട്ടെന്നു തന്നെ പഠിക്കുകയും ചെയ്തു. പിന്നെ, പഞ്ചാബിയുടെ തലപ്പാവു കെട്ടുന്നതു വളരെ ശ്രമകരമായ ജോലിയാണ്. അതിനു വേണ്ടി രണ്ടുപേരെ പഞ്ചാബിൽ നിന്നു കൊണ്ടുവന്നു. മലയാളികളായ ഇരുപതോളം പേരെ പഞ്ചാബികളാക്കി വേഷം കെട്ടി. അതുപോലെ പഞ്ചാബികൾ പരസ്പരം സംസാരിക്കുന്പോൾ സംബോധന ചെയ്യുന്ന രീതിക്ക് വ്യത്യാസമുണ്ട്. അതൊക്കെ പറഞ്ഞു തരാനും പ്രത്യേകം ആളുണ്ടായിരുന്നു.
ഞങ്ങൾ ആദ്യമായി കാണുന്ന മിമിക്രി ആർട്ടിസ്റ്റ് കൊച്ചിൻ ഹനീഫിക്കയാണ്. അന്ന് ഒറ്റയ്ക്ക് ഹനീഫിക്ക സത്യൻ മാഷിനെയും ശിവാജി ഗണേശനെയുമൊക്കെ അനുകരിക്കുന്നതു കാണ്ടിരുന്നു. പഞ്ചാബി ഹൗസിൽ ലാലേട്ടൻ ഡാൻസ് ചെയ്യുന്നുണ്ട്. സെറ്റിൽ ഞങ്ങളോട് പലരും ചോദിച്ചു ലാലിന് ഡാൻസ് വഴങ്ങുമോ എന്ന്. ചില കല്യാണവീടുകളിൽ രാത്രി ആഘോഷങ്ങൾക്കു സിദ്ധിഖ്- ലാലുമാർ ഡാൻസ് ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. പഞ്ചാബി ഹൗസിനു ശേഷം വന്ന എല്ലാ സിനിമകളിലും ലാലേട്ടന് മിനിമം ഒരു ഡാൻസെങ്കിലും ചെയ്യേണ്ടിവന്നിട്ടുണ്ട്.
പഞ്ചാബി ഹൗസ് റിലീസ് ചെയ്തു. നന്നായി ഓടി. ഞങ്ങൾ തിയറ്ററിൽ സിനിമയ്ക്കു പോയത് കൊച്ചിൻ ഹനീഫയോടൊപ്പമാണ്. കൊച്ചിയിലെ ഷേണായീസ് തിയറ്ററിൽ ഒരു ചെറിയ ക്യാബിൻ ഉണ്ട്. അവിടെയിരുന്നാണു കണ്ടത്. സിനിമ തുടങ്ങിയതു മുതൽ തീരുന്നതു വരെ തിയറ്ററിൽ ഏറ്റവും ഉച്ചത്തിൽ ചിരിച്ചത് ഹനീഫിക്കയായിരുന്നു.
ഇക്ക അഭിനയിച്ച സീനുകൾ വരുന്പോൾ പോലും മറ്റാരോ ആണ് അഭിനയിക്കുന്നത് എന്ന ധാരണയോടെ അദ്ദേഹം സിനിമ ആസ്വദിച്ചു. കാലം ഒരുപാടു കഴിഞ്ഞിട്ടും ആ ചിരി ഇപ്പോഴും കേൾക്കും പോലെ.
പഞ്ചാബി ഹൗസിന്റെ ആദ്യത്തെ കാഴ്ചക്കാരിലൊരാൾ സംവിധായകൻ സിദ്ദിഖാണ്. അന്ന് അദ്ദേഹം പറഞ്ഞു. ’ഈ സിനിമ എത്ര പ്രാവശ്യം കണ്ടാലും എനിക്കു മടുക്കില്ല. കാരണം ഈ സിനിമയിൽ ഒരു വില്ലൻ ഇല്ല എന്നതു തന്നെ.
പഞ്ചാബി ഹൗസിന്റെ ഏറ്റവും വലിയ പ്രത്യേകത ഇപ്പോഴും ആൾക്കാർ വിളിക്കാറുണ്ടെന്നതാണ്. ഓരോ സീൻ കാണുന്പോഴും നേരത്തെ ശ്രദ്ധിക്കാത്ത ഒരു കോമഡിയുണ്ടായിരുന്നു എന്നു പറഞ്ഞാണ് വിളിക്കുന്നത്. പുതിയ തമാശ കണ്ട രീതിയിലാണ് അവരുടെ പ്രതികരണം.
നൂറോളം സീനുകൾ ഈ സിനിമയ്ക്കു വേണ്ടി ഷൂട്ട് ചെയ്തു. ഇതിൽ ഒരു സീനേ സിനിമയിൽ നിന്ന് ഒഴിവാക്കിയുള്ളൂ. ഗംഗാധരൻ മുതലാളിയോട് എങ്ങനെയാണു എനിക്ക് ഒരിക്കലും തീരാത്ത കടപ്പാട് ഉണ്ടാകുന്നതെന്നു രമണൻ തന്റെ ശൈലി വിടാതെ പറയുന്ന രംഗമാണത്. ഹരിശ്രീ അശോകൻ തകർത്തഭിനയിച്ച രംഗം.
സീൻ കണ്ടപ്പോൾ ഞങ്ങളുടെ തന്നെ കണ്ണുകൾ നിറഞ്ഞു. സമയപരിമിതി മൂലമാണ് ആ സീൻ മാറ്റിയത്. മാത്രമല്ല പിന്നീട് അശോകൻ പറയുന്ന കോമഡികളെ ചിലപ്പോൾ ആ സീൻ സ്വാധീനിച്ചേക്കാം എന്ന ഭയവും ഉണ്ടായി. റാഫി-മെക്കാർട്ടിൻ പറഞ്ഞു.
പിജി